June 2, 2023 Friday

Related news

May 23, 2023
April 7, 2023
March 31, 2023
March 14, 2023
March 10, 2023
March 9, 2023
February 26, 2023
January 29, 2023
January 26, 2023
January 22, 2023

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം വ്യവസായ പാർക്കുകൾ

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
March 14, 2023 10:59 pm

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്ന ഗവേഷണ ഫലങ്ങളുടെ വ്യവസായിക ഉല്പാദനത്തിന് ഇവിടെ പ്രത്യേക പരിഗണന നൽകും. ഈ കോളജുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വ്യവസായ പാർക്കുകളിൽ ജോലിയും ചെയ്യാം. ഇതുവഴി പഠനത്തോടൊപ്പം വരുമാനവുമാകും. ഈ സംരംഭം സ്വകാര്യ പാർക്കുകളെ പോലെ കേരളത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുന്നതിന് സഹായിക്കും. ഇത് സംബന്ധിച്ച് ആദ്യം ലഭിച്ചത് എം ജി സര്‍വകലാശാലയുടെ നിര്‍ദേശമാണെന്നും ഇത് സർക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 

നിലവിൽ പല എന്‍ജിനീയറിങ്, ആർട്സ് ആന്റ് സയൻസ് കോളജുകളിലും ഭൂമി ഒഴിഞ്ഞ് കിടപ്പുണ്ട്. മുൻ മാനദണ്ഡപ്രകാരം കോളജുകൾ തുടങ്ങുന്നതിന് കൂടുതൽ ഭൂമി വേണ്ടിയിരുന്നതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുത്തായിരുന്നു സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നത്. എന്നാൽ നിലവിൽ ഇത്രയും സ്ഥല വിസ്തൃതി വേണ്ടതില്ല. ഇത്തരത്തിൽ നിലവിലെ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന അധിക ഭൂമിയാണ് വ്യവസായ പാർക്കുകൾക്കായി വിനിയോഗിക്കുക.
വ്യവസായ രംഗത്തെ കാലഹരണപ്പെട്ട 35 നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നിയമപരിഷ്കാര കമ്മിഷൻ തയ്യാറാക്കിക്കഴിഞ്ഞു. സൂക്ഷ്മ‑ചെറുകിട ‑ഇടത്തരം സംരംഭകർക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. സംരംഭകർക്ക് ആത്മവിശ്വാസം പകരുന്നതിനായാണിത്. 

ഈ മേഖലയിൽ അവാർഡും ഏർപ്പെടുത്തും. കോട്ടയത്തെ റബ്ബർ കമ്പനി ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങും. അടുത്ത വർഷം 30 സ്വകാര്യ പാർക്കുകൾ കൂടി ആരംഭിക്കും. കെൽട്രോണിനെ അടുത്ത വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കും. വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ നല്ല അന്തരീക്ഷമാണ് സംസ്ഥാനത്ത് രൂപം കൊള്ളുന്നത്. സംരംഭക മേഖലയുടെ വളർച്ച 17.3 ശതമാനമാണ്. ഉല്പാദന മേഖലയിൽ മാത്രം 18.9 ശതമാണ് വളർച്ച.
ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഇളവുകൾ നൽകാവുന്ന വ്യവസ്ഥകൾ നടപ്പിലാക്കുന്നത് പരിഗണിക്കും. വിഷയത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വ്യവസായമന്ത്രിയും യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും സെക്രട്ടറിയുമടങ്ങുന്ന കമ്മിറ്റിക്ക് ഇളവുകൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്. 

കാബിനറ്റ് അംഗീകരിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ 1000 എണ്ണത്തെ വർഷം 100 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ലോകത്തുതന്നെ ആദ്യമായാണ് മൂന്നര വർഷം അടഞ്ഞുകിടന്ന കമ്പനി വീണ്ടെടുത്ത് ഉല്പാദനം ആരംഭിച്ച് വിജയം കണ്ടത്. ഇന്ന് രാജ്യത്തെ 22 പത്രസ്ഥാപനങ്ങൾ കെപിപിഎല്ലിലെ പേപ്പറിലാണ് അച്ചടിക്കുന്നത്. കെപിപിഎല്ലിനെ 3000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി ഉയർത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

Eng­lish Summary;Industrial parks along with high­er edu­ca­tion institutions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.