16 April 2024, Tuesday

ഇന്‍സാറ്റ്-4 ബി വിജയകരമായി ഭ്രമണപഥത്തില്‍ നിന്നും നീക്കി

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2022 9:48 pm

വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4 ബി ഐഎസ്ആര്‍ഒ വിജയകരമായി ഡീ കമ്മീഷന്‍ ചെയ്തു. ജനുവരി 24 നാണ് ഉപഗ്രഹം ഡീ കമ്മീഷന്‍ ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപ്പാക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളെ ബഹിരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണ പഥത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. പോസ്റ്റ് മിഷന്‍ ഡിസ്പോസലിന് വിധേയമാകുന്ന ഇന്ത്യയുടെ 21-ാമത് ജിയോ സ്റ്റേഷനറി ഉപഗ്രഹമാണ് ഇന്‍സാറ്റ്-4ബി.

2007 ലാണ് 3025 കിലോഗ്രാം ഭാരമുള്ള ഇന്‍സാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 12 വര്‍ഷത്തെ ഉദ്യമമാണ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. 14 വര്‍ഷം ഭ്രമണ പഥത്തില്‍ തുടര്‍ന്ന ഇന്‍സാറ്റ്-4ബിയിലെ സി ബാന്‍ഡ്, കെ ബാന്‍ഡ് ഫ്രീക്വന്‍സികള്‍ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മിഷന്‍ പ്രക്രിയ ആരംഭിച്ചത്.

ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള ഐഎഡിസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോള്‍ അവയെ നൂറ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്താത്ത വിധത്തില്‍ ജിയോ ബെല്‍റ്റിന് മുകളിലേക്ക് ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്തണം. അതിന് വേണ്ടി കുറഞ്ഞത് 273 കിലോമീറ്റര്‍ ദൂരത്തേക്ക് കൃത്രിമോപഗ്രഹം ഉയര്‍ത്തണം.

2022 ജനുവരി 17 മുതല്‍ 23 വരെ 11 തവണയായി നടത്തിയ ഭ്രമണ പഥ ക്രമീകരണങ്ങളിലൂടെയാണ് ഇന്‍സാറ്റ് 4ബി 273 കിമീ ദൂരത്തേക്ക് ഉയര്‍ത്തിയത്. കാലാവധി കഴിയുമ്പോള്‍ പുതിയ ഉപഗ്രഹങ്ങള്‍ക്കും മറ്റ് ഉപഗ്രഹങ്ങള്‍ക്കും ബുദ്ധിമുട്ട് വരുത്താത്ത വിധത്തില്‍ ഭ്രമണപഥത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും ഇന്‍സാറ്റ് 4ബിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

eng­lish summary;INSAT-4B suc­cess­ful­ly moved out of orbit

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.