December 1, 2023 Friday

Related news

December 1, 2023
November 29, 2023
November 29, 2023
November 26, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 24, 2023

കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; കൊഴിഞ്ഞുപോക്കിനൊപ്പം വിഭാഗീയത തുടരുന്നു

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
September 29, 2021 10:25 pm

പഞ്ചാബും കേരളവുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. 

കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ യോഗം ചേരണമെന്നും മുഴുവന്‍ സമയ പ്രസിഡ‍ന്റിനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തെ കടുത്തഭാഷയില്‍ വിമർശിച്ച് കപിൽ സിബലും രംഗത്തെത്തി. 

പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ നേതാക്കള്‍ പുറത്തുപോകുകയും പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും പ്രസിഡന്റിന്റെ അഭാവത്തെക്കുറിച്ചും ഒരു ചര്‍ച്ച വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അതിനിടെ പ്രസ്താവനയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കപില്‍ സിബലിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഗുലാം നബിയുടെയും കപില്‍ സിബലിന്റെയും നേതൃത്വത്തില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ജി23 എന്ന പേരില്‍ സമാന്തര ചേരിയിലാണ്. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞവര്‍ഷം നേതൃത്വത്തിന് കത്തയച്ചിരുന്നു. പിന്നീടും പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയും സംഘവും മൗനം തുടരുകയായിരുന്നു. 

കഴിഞ്ഞദിവസം നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. സിദ്ദുവിന് പിന്നാലെ നിരവധി നേതാക്കളും പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ ഒഴിഞ്ഞിരുന്നു. സിദ്ദുവിന്റെ രാഷ്ട്രീയ പ്രതിയോഗിയായ അമരിന്ദര്‍ സിങ് ബിജെപിയിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങളിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജി 23 വിമതവിഭാഗവുമായും അമരിന്ദര്‍ ചര്‍ച്ച നടത്തിയേക്കും. 

സിദ്ദുവിന്റെ രാജിവിഷയത്തിൽ പാർട്ടിക്കുള്ളിൽ രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ക്കെതിരെ വിമർശനം ശക്തമാണ്. അമരിന്ദര്‍ സിങിനെതിരെ ദേശീയ നേതൃത്വം സിദ്ദുവിനെയാണ് പിന്തുണച്ചിരുന്നത്. ഇത് പഞ്ചാബിലെ പ്രശ്നങ്ങള്‍ വഷളാക്കിയതായി ജി23 നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. 

“ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇല്ല. അതുകൊണ്ടുതന്നെ ആരാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നതെന്ന് ഞങ്ങള്‍ക്ക് അറിയുകയുമില്ല. ഞങ്ങള്‍ ജി 23 ആണ്. അല്ലാതെ ‘ജി ഹുസൂര്‍-23’ (ശരി അങ്ങുന്നേ) അല്ല. ഞങ്ങള്‍ വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തും.”

കപില്‍ സിബല്‍

Eng­lish Sum­ma­ry : inter­nal con­flicts deep­ened in congress 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.