മാരുതി കാറുകളുടെ ഉപജ്ഞാതാവും സുസുകി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അർബുദ രോഗബാധിതനായിരുന്നു ഒസാമു. 40 വർഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചു. 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നാണ് മാരുതി 800ന്റെ ജനനം. ആ സമയത്ത്, ഇന്ത്യയിൽ കാറുകളുടെ വാർഷിക വിൽപന പ്രതിവർഷം 40,000 ൽ താഴെയായിരുന്നു. അതും ബ്രിട്ടീഷ് മോഡലുകളായിരുന്നു വിറ്റുപോയിരുന്നത്.
1971 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ഒരു ഇഷ്ട പദ്ധതിയായി, ‘ജനകീയ കാർ’നിർമിക്കുന്നതിനായി സർക്കാർ മാരുതിയെ ദേശസാൽക്കരിച്ചു. മാരുതിക്ക് ഒരു വിദേശ പങ്കാളിയെ ആവശ്യമായിരുന്നു. പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന മോഡൽ വളരെ ചെലവേറിയതും ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടത്ര ഇന്ധനക്ഷമതയില്ലാത്തതുമായി കണക്കാക്കിയതിനാൽ റെനോയുമായുള്ള ആദ്യകാല സഹകരണം പരാജയപ്പെട്ടു. മാരുതി ടീം പല വഴികളിലും ശ്രമിച്ചെങ്കിലും ഫിയറ്റ്, സുബാരു, സുസുകി മോട്ടോർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ സഹകരിക്കാൻ തയാറായില്ല. ഇതിനിടെ, സുസുകിയുടെ എതിരാളിയായ ഡൈഹത്സുവുമായി മാരുതി കരാറിൽ ഏർപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഒരു പത്ര റിപ്പോർട്ട് ഒസാമു സുസുകി കണ്ടു. തുടർന്ന് സുസുകി, മാരുതിയെ ടെലക്സ് ചെയ്യുകയും ടീമിനെ ജപ്പാനിലേക്ക് തിരികെ ക്ഷണിക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ ധാരണാപത്രം ഒപ്പിട്ടു. ആൾട്ടോയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കാറായ മാരുതി 800 ഹാച്ച്ബാക്ക് 1983 ൽ പുറത്തിറങ്ങി. ഇത് വൻ വിജയമായി. സുസുകി മോട്ടോറിന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കിയാണ് ഇപ്പോഴും ഇന്ത്യയുടെ കാർ വിപണിയുടെ ഏകദേശം 40% നിയന്ത്രിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.