9 November 2025, Sunday

Related news

November 8, 2025
November 8, 2025
November 5, 2025
November 5, 2025
November 3, 2025
November 2, 2025
November 1, 2025
October 31, 2025
October 29, 2025
October 28, 2025

പാര്‍ട്ടി കോണ്‍ഗ്രസ് നഗറിലെ ഐപിഎസ് നേതൃത്വം

Janayugom Webdesk
ചണ്ഡീഗഢ്
September 24, 2025 10:34 pm

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ സ്വരാജ് ബിര്‍ സിങ് അധ്യക്ഷനും സിപിഐ സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗതസംഘമാണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറുമാസങ്ങൾക്കു മുമ്പ് രൂപീകരിച്ച സ്വാഗതസംഘത്തിന്റെ പ്രവർത്തനത്തിൽ ആയിരക്കണക്കിനാളുകൾ അവിശ്രമം പ്രവർത്തിക്കുന്നതിന് ആവേശഭരിതമായി നേതൃത്വം നൽകുന്നത് ഇവരാണ്.
ഐപിഎസ് പദവിയില്‍ നിന്ന് വിരമിച്ച എഴുത്തുകാരനും നാടകകൃത്തുമാണ് സ്വരാജ് ബിര്‍ സിങ്. സ്വാഗതസംഘം അധ്യക്ഷനായതു മുതല്‍ അവിശ്രമം പ്രവര്‍ത്തിക്കുകയാണ് ഈ 68കാരന്‍. റാലി നടന്ന ദിവസവും പ്രതിനിധി സമ്മേളന നഗറിലും എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചുകൊണ്ട് ഓടിനടക്കുന്നു. ഇപ്റ്റ ഉള്‍പ്പെടെ സംഘടനകളുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടും നാടകവും ലേഖനങ്ങളും രചിച്ചും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അദ്ദേഹം സജീവ പങ്കാളിയാണ്. പഞ്ചാബി ട്രിബ്യൂൺ ദിനപത്രം എഡിറ്റര്‍, പഞ്ചാബി സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ ചമതലകളും അദ്ദേഹം വഹിച്ചു. സ്വരാജ് ബിറിന്റെ മാസിയ ദി റാത്ത് എന്ന നാടകത്തിന് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അമൃത്സറിലെ വെർക്ക ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വളർന്നത് ഗുരുദാസ്‌പൂർ ജില്ലയിലെ നവാൻ പിൻഡ് മല്ലോവാലി, ഗുമാൻ എന്നീ ഗ്രാമങ്ങളിലാണ്. അമൃത്സറിലെ ഗവ. മെഡിക്കൽ കോളജിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച് സർക്കാർ സര്‍വീസില്‍ ഡോക്ടറായിരിക്കെയാണ് 1984ൽ ഇന്ത്യന്‍ സിവിൽ സർവീസിൽ (ഐഎഎസ്) പ്രവേശിച്ചത്. 1986ൽ ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) ചേർന്നു. 2018 ജൂലൈയിൽ മേഘാലയയില്‍ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ആയാണ് വിരമിച്ചത്. സര്‍വീസിലിരിക്കെതന്നെ കലാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. വിരമിച്ച ശേഷം ഈ മേഖലയില്‍ കൂടുതല്‍ സജീവമായി. അദ്ദേഹത്തിന്റെ നാടകങ്ങൾ ഇന്ത്യയിലുടനീളം അരങ്ങേറുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ അപ്നി അപ്നി രത് ഗുരു നാനാക് ദേവ് സർവകലാശാലയുടെ പ്രൊഫ. മോഹൻ സിങ് പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

1970കളുടെ അവസാനവും 80കളുടെ ആദ്യവും ഇന്ത്യയിലെ ക്ഷുഭിത യൗവ്വനം, തൊഴിൽ അല്ലെങ്കിൽ ജയിൽ മുദ്രാവാക്യം ഉയർത്തി നടത്തിയ ഐതിഹാസിക പ്രക്ഷോഭകാലത്ത് എഐവൈഎഫ് പ്രസിഡന്റായിരുന്നു ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ബന്ത് സിങ് ബ്രാർ. പഞ്ചാബിലെ എഐവൈഎഫ് നേതാവെന്ന നിലയില്‍ അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരായ പോരാട്ടങ്ങളില്‍ പങ്കെടുത്തു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരം നടന്നുകൊണ്ടിരിക്കെ 1983ല്‍ പട്നയില്‍ ചേര്‍ന്ന ദേശീയ സമ്മേളനത്തിലാണ് എഐവൈഎഫ് പ്രസിഡന്റാകുന്നത്. പ്രസ്തുത സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പഞ്ചാബിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയപ്പോഴാണ് സംസ്ഥാനം ഖലിസ്ഥാന്‍ വിഘടനവാദത്തെ അഭിമുഖീകരിക്കുന്നത്. ഈ വേളയില്‍ സിപിഐയുടെ മുന്നൂറോളം പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയുമാണ് പാര്‍ട്ടിക്ക് നഷ്ടമായത്. ഇരുവര്‍ക്കുമൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ ഭേദമന്യേയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര വിജയമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.