
ഗസ്സയിൽ ഇസ്രായേൽ ഞായറാഴ്ച പുലർച്ചെ മുതൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 24 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ സ്ത്രീകളും കുട്ടികളും അടക്കം പത്തോളം പേർ ഉൾപ്പെടുന്നു. പ്രദേശത്തെ രണ്ട് വീടുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രായേൽ സൈന്യം അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, താമസ സമുച്ചയങ്ങൾ, ക്യാമ്പുകൾ എന്നിവ നശിപ്പിക്കുന്നത് തുടരുകയാണ്. പരിക്കേറ്റവരിലേക്കും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്കും മെഡിക്കൽ സംഘങ്ങൾക്ക് എത്തിച്ചേരുന്നത് ഇത് ബുദ്ധിമുട്ടാക്കുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ സമുച്ചയമായ അൽ ശിഫ ആശുപത്രിക്ക് സമീപം ഇസ്രായേൽ ടാങ്കുകൾ നിലയുറപ്പിച്ചിട്ടുണ്ട്. അൽ ശിഫ ആശുപത്രിയുടെ സമീപത്ത് ഇസ്രായേലി ടാങ്കുകൾ എത്തുന്നതും അവിടേക്ക് പ്രവേശനം അനുവദിക്കാത്തതും മെഡിക്കൽ സംഘങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. 159ത്തോളം രോഗികൾ അവിടെ ചികിത്സയിലുണ്ട്. ബോംബാക്രമണം ഒരു മിനിറ്റു പോലും നിലച്ചിട്ടില്ലെന്നും അബു സാൽമിയ പറഞ്ഞു.
വംശഹത്യ തുടങ്ങിയ വേളയിൽ തന്നെ ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തിലും ഉപരോധത്തിലും കെട്ടിടത്തിന്റെ വലിയൊരു ഭാഗം നശിക്കുകയും രോഗികളും ജീവനക്കാരും ഉൾപ്പടെ നൂറു കണക്കിനു ഗസ്സക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ, ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 21 ഇന പദ്ധതിയെ ഇസ്രായേൽ മന്ത്രിമാർ ശക്തമായി എതിർത്തു. ഹമാസിന്റെ പരാജയത്തിനും കുടുതൽ ഗസ്സ അധിനിവേശത്തെയും നിർബന്ധിക്കുകയായണവർ. തീവ്ര വലതുപക്ഷ സയണിസ്റ്റ് പാർട്ടികളിൽ നിന്നുള്ള ഇസ്രായേൽ മന്ത്രിസഭയിലെ മന്ത്രിമാർ അത്തരത്തിലുള്ള ഏതൊരു കരാറിനെയും എതിർക്കുമെന്ന് പറഞ്ഞു. തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ട്രംപിനെ കാണുന്നതിനും മുമ്പാണ് എതിർപ്പുയരുന്നത്.
നെതന്യാഹുവിന്റെ മന്ത്രിസഭയിലെ മന്ത്രിയായ യിസാക്ക് വാസ്സർലോഫ്, പ്രധാനമന്ത്രിക്ക് അത്തരമൊരു കരാറിന് അധികാരമില്ല എന്നും ‘നമ്മൾ ഗസ്സയിലെ ജോലി പൂർത്തിയാക്കണം’ എന്നും പറഞ്ഞതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘മിസ്റ്റർ പ്രധാനമന്ത്രി, ഹമാസിന്റെ നിർണായക പരാജയം സംഭവിക്കാതെ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾക്ക് അധികാരമില്ല’ എന്ന് എക്‌സിലെ പോസ്റ്റിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു.
ഹമാസ് പരാജയപ്പെടുന്നത് കാണണമെന്നും ഗസ്സയിൽ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രതികരിച്ചു. എത്ര ബുദ്ധിമുട്ടാണെങ്കിലും എന്തു വിലക്ക് ഉണ്ടെങ്കിലും എത്ര സമയമെടുത്താലും ഒരു ഫലസ്തീൻ രാഷ്ട്രത്തിന് ഒരിക്കലും സമ്മതിക്കില്ല എന്നും സ്മോട്രിച്ച് കടുപ്പിച്ചു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.