22 May 2025, Thursday
KSFE Galaxy Chits Banner 2

സുവർണജൂബിലിയിലെത്തിയ കലാസാഹിതി

അനില്‍ മാരാത്ത്
April 20, 2025 4:15 am

കേരളത്തിലെ കലാസാംസ്കാരിക സർഗാത്മകരംഗത്തെ നിറസാന്നിധ്യമായ യുവ കലാസാഹിതിക്ക് ഇക്കഴിഞ്ഞ മാർച്ചിൽ 50 വർഷം പൂർത്തിയായി. 1975 മാർച്ച് മധ്യവാരം കായംകുളത്ത് ചേർന്ന കെപിഎസി രജത ജൂബിലി ആഘോഷവേളയിലാണ് സാഹിത്യത്തിന്റെയും കലയുടെയും പരിപോഷണത്തിന് യുവ കലാസാഹിതിയെന്ന സാംസ്കാരിക സംഘടന രൂപീകൃതമാകുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ശൈഥില്യത്തിനുശേഷമുള്ള നിശ്ചലമായ വേളയിലാണ് സംഘടന പിറവിയെടുക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള പിന്തുടർച്ചയല്ലെങ്കിലും അത് മുന്നോട്ടുവച്ച മഹത്തായ ആശയത്തിന്റെ പതാക യുവ കലാസാഹിതി ഉയർത്തിപ്പിടിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ രൂപംകൊണ്ട ഇന്ത്യയിലെ ജനകീയ കലാപ്രസ്ഥാനമായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ)യുടെ അന്നത്തെ കേരള ഘടകമായിരുന്ന കെപിഎസിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് സവിശേഷതകൾ ഏറെയുണ്ടായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി സി രാജേശ്വരറാവു, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന ഐ കെ ഗുജ്റാൾ, പ്രശസ്ത ചലച്ചിത്രനടി ശാരദ, പികെവി, എൻ ഇ ബാലറാം തുടങ്ങി ഒട്ടേറെ പ്രശസ്തരും പ്രഗത്ഭരും സമ്മേളിച്ചതായിരുന്ന രജതജൂബിലി വേദി. കാമ്പിശേരി കരുണാകരനും തോപ്പിൽ ഭാസിയും ഒഎൻവിയുമടക്കമുള്ള കെപിഎസിയുടെ ആദ്യകാല ശില്പികളുടെയെല്ലാം സാന്നിധ്യം. ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ പുനരാവിഷ്കരണം. പരമുപിള്ളയുടെ വേഷത്തിൽ വീണ്ടും കാമ്പിശേരി അരങ്ങത്ത്. അങ്ങനെ ഒരു തികഞ്ഞ ജനകീയ കലോത്സവമായിരുന്നു ജൂബിലി ആഘോഷം.
കേരളത്തിൽ ഒരു യുവജന, കലാ — സാംസ്കാരിക സംഘടന അനിവാര്യമാണെന്നും യുവപ്രതിഭകളെയും എഴുത്തുകാരെയും കൂട്ടി യോജിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുകയും വേണമെന്നത്, എഐവൈഎഫ് നേതാവായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണന്റെ ആശയവും സ്വപ്നവുമായിരുന്നു. പികെവി, എൻ ഇ ബാലറാം, കണിയാപുരം രാമചന്ദ്രൻ, കാമ്പിശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ എന്നിവരെല്ലാം യുവ കലാസാഹിതി രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനയിൽ പ്രധാന പങ്കുവഹിച്ചു. കലയ്ക്കും സാഹിത്യത്തിനും യുവത്വം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സാംസ്കാരിക പ്രസ്ഥാനത്തിന് കണിയാപുരം രാമചന്ദ്രൻ യുവ കലാസാഹിതിയെന്ന് നാമകരണം ചെയ്തു. കെപിഎസിയുടെ രജത ജൂബിലി ആഘോഷ വേളയിലാവണം യുവ കലാസാഹിതിയുടെ പിറവിയെന്ന് തോപ്പിൽ ഭാസി നിർദേശിച്ചു. സി അച്യുതമേനോൻ, വയലാർ, കേശവദേവ്, സി ഉണ്ണിരാജ, ഒഎൻവി, വൈക്കം ചന്ദ്രശേഖരൻ നായർ, തോപ്പിൽ കൃഷ്ണപിള്ള, ഒ മാധവൻ, പവനൻ, കെ ടി മുഹമ്മദ്, കാക്കനാടൻ, കേശവൻ പോറ്റി, തിരുനെല്ലൂർ കരുണാകരൻ തുടങ്ങിയവർ എല്ലാവിധ പിന്തുണയും നല്‍കി.

കണിയാപുരം രാമചന്ദ്രനായിരുന്നു 1975 മാർച്ച് 15ന് കെപിഎസി അങ്കണത്തിൽ ചേർന്ന രൂപീകരണയോഗത്തിന്റെ അധ്യക്ഷൻ. ഉദ്ദേശലക്ഷ്യങ്ങളും ഭാവിപരിപാടികളും സംസ്ഥാന ഭാരവാഹികളുടെ നിർദേശവും തോപ്പിൽ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. യുവപ്രതിഭകളെ കണ്ടെത്തുന്നതോടൊപ്പം കേരളത്തിലെ യുവകലാകാരന്മാരുടെയും കലാകാരികളുടെയും പുതിയ തലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് തോപ്പിൽ ഗോപാലകൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചു. ചിന്നിച്ചിതറിക്കിടക്കുന്ന സർഗപ്രതിഭകളെ യുവ കലാസാഹിതിയുടെ ബാനറിൽ അണിനിരത്തി പരസ്പരം ആശയവിനിമയം നടത്തി അവർക്ക് വളരാനും വികസിക്കാനുമുള്ള രംഗവേദി ഒരുക്കുകകൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കവി എന്ന നിലയിൽ പ്രശസ്തനായിരുന്ന പറക്കോട് എൻ ആർ കുറുപ്പ് പ്രസിഡന്റും അരവിന്ദന്റെ ഉത്തരായനം സിനിമയിലെ അഭിനയത്തിലൂടെ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന ഡോ. പി കെ മോഹൻദാസ് വൈസ് പ്രസിഡന്റും ജനയുഗം പത്രാധിപസമിതി അംഗം സി ആർ രാമചന്ദ്രൻ ജനറൽ സെക്രട്ടറിയും എൻ സി മമ്മുട്ടി സെക്രട്ടറിയുമായി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. തോപ്പിൽ ഗോപാലകൃഷ്ണൻ, സി സി മോഹനൻ, കൊട്ടറ ഗോപാലകൃഷ്ണൻ, നരേന്ദ്ര പ്രസാദ്, എം നസീർ, കെ രംഗനാഥ്, ഹനീഫ റാവുത്തർ, ചന്ദ്രദാസൻ, ചെല്ലപ്പൻ, വാസുദേവൻ നമ്പൂതിരിപ്പാട്, രാംദാസ്, വി കെ ജയപ്രകാശ്, ചാരുംമൂട് പുരുഷോത്തമൻ, മുസാഫർ എന്നിവരായിരുന്നു പ്രഥമ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. യുവ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വിപുലമായ കൂട്ടായ്മകൾ കേരളത്തിലുടനീളം ഉണ്ടായി. സംസ്ഥാന ഭാരവാഹികളെന്ന നിലയിൽ പറക്കോട് എൻ ആർ കുറുപ്പും സി ആർ രാമചന്ദ്രനും ഡോ. പി കെ മോഹൻദാസും പ്രൊഫ. കെ പി ശരത് ചന്ദ്രനും പ്രൊഫ. ആർ വിശ്വനാഥൻ നായരും എൻ സി മമ്മുട്ടിയും കേരളത്തിലെ എല്ലാപ്രദേശങ്ങളിലും സഞ്ചരിച്ചു. കാമ്പിശേരിയുടെയും ജനയുഗത്തിന്റേയും സഹകരണത്തോടെ യുവപ്രതിഭകൾക്കായി കവിത, ചെറുകഥാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നല്‍കി. സമ്മാനർഹമായ സൃഷ്ടികൾ ജനയുഗം പ്രസിദ്ധീകരിച്ചു. സംസ്ഥാന പ്രസിഡന്റ് പറക്കോട് എൻ ആർ കുറുപ്പ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. സ്വന്തംകയ്യിൽ നിന്ന് പണം മുടക്കി മറ്റുള്ളവർക്ക് വണ്ടിക്കൂലിയും നല്‍കിയാണ് അദ്ദേഹം സംഘടനാപ്രവർത്തനം നടത്തിയത്. ഭാവിയിൽ സംഘടനയെ നയിക്കാൻ വലിയൊരു നേതൃനിരയെയും വാർത്തെടുത്തു. 

1975 ജൂൺ 22ന് തൃശൂർ ജില്ലയിലെ ആമ്പല്ലൂരിലാണ് കേരളത്തിലെ ആദ്യ ജില്ലാ സമ്മേളനം നടന്നത്. ബാബു വാസുദേവന്റെ അധ്യക്ഷതയിൽ പി കെ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഒന്നാം സംസ്ഥാന സമ്മേളനം 1977 ഡിസംബറിൽ മൂന്ന് ദിവസങ്ങളിലായി വർക്കലയിൽ നടന്നു. എൻ ഇ ബാലറാം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടെനുബന്ധിച്ച് നടത്തിയ അഖില കേരള നാടകോത്സവത്തിലാണ് കാർത്തികേയൻ പടിയത്തിന്റെ ശവംതീനികൾ നാടകം ആദ്യമായി അവതരിപ്പിച്ചത്. വർക്കലയ്ക്ക് ശേഷം തിരുവനന്തപുരം, (മൂന്ന് തവണ) കോഴിക്കോട്, (മൂന്ന് തവണ) എറണാകുളം (രണ്ട് തവണ) തലശേരി, കൊടുങ്ങല്ലൂർ, പുനലൂർ, മലപ്പുറം, കായംകുളം, തൃശൂർ എന്നിവിടങ്ങള്‍ സംസ്ഥാനസമ്മേളനങ്ങൾക്ക് വേദിയായി. പറക്കോട് എൻ ആർ കുറുപ്പിനും ഡോ. പി കെ മോഹൻദാസിനും ശേഷം സി രാധാകൃഷ്ണൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡോ. ടി പി സുകുമാരൻ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, പി കെ ഗോപി എന്നിവർ പ്രസിഡന്റുമാരായി. ഡോ. ടി പി സുകുമാരൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒരു ചെറിയകാലയളവിൽ വൈസ് പ്രസിഡന്റായിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണൻ പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചു. സി ആർ രാമചന്ദ്രനും പ്രൊഫ. ആർ വിശ്വനാഥൻ നായർക്കും ശേഷം പ്രൊഫ. വി സുന്ദരേശൻ, എൻ സി മമ്മുട്ടി, ടി വി ബാലൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഇ എം സതീശൻ എന്നിവർ ജനറൽ സെക്രട്ടറിമാരായി. പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്ണനുമാണ് നിലവിൽ യുവ കലാസാഹിതിയെ നയിക്കുന്നത്.
കഥ, കവിത, നോവൽ, നിരൂപണം, വിവർത്തനം, പത്രപ്രവർത്തനം, ചരിത്രം, പരിസ്ഥിതി, ചിത്രകല, സംഗീതം, നാടകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ ക്യാമ്പുകളും കൂട്ടായ്മകളും നിരവധി ശ്രദ്ധേയരായ പ്രതിഭകളെ മലയാളത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. 

1984ൽ സി രാധാകൃഷ്ണൻ നയിച്ച സമാധാനപദയാത്രയും സി രാധാകൃഷ്ണനും മാടമ്പ് കുഞ്ഞുകുട്ടനും നയിച്ച സമാധാന സാംസ്കാരികജാഥ (1988) യും ഡോ. വള്ളിക്കാവ് മോഹൻദാസ് നയിച്ച സാംസ്കാരികയാത്ര (1999) യും പി കെ ഗോപി നയിച്ച സാംസ്കാരിക ജാഥ (2008) യും ആലങ്കോട് ലീലാകൃഷ്ണൻ നയിച്ച സാംസ്കാരിക യാത്ര (2019) യും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ്. 1992ൽ കോഴിക്കോട്ടു ചേർന്ന സംസ്ഥാന സമ്മേളത്തിനുശേഷമാണ് സംഘടനയ്ക്ക് ഒരു ബുള്ളറ്റിൻ വേണമെന്ന ആലോചനയുണ്ടായത്. യുവ കലാസാഹിതി വാർത്ത എന്ന പേരിൽ കോഴിക്കോട്ടുനിന്ന് തുടക്കം.
50 വർഷം പിന്നിടുമ്പോൾ സംഘടനയുടെ വളർച്ചയ്ക്കുള്ള മൺമറഞ്ഞവരുടെയും ജീവിക്കുന്നവരുടെയും ഭാവനാപരമായ സംഭാവനകളും സ്നേഹനിർഭരമായ ഓർമ്മകളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരട്ടെ. കലാസാംസ്കാരിക രംഗത്തെ, ജനാധിപത്യത്തെയും മതേതരത്വത്തെയും മലിനമാക്കുന്ന വർത്തമാനകാലത്ത് ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം ജാഗ്രതയോടെ തുടരുകയെന്നതുതന്നെയാണ് 50 വർഷം പിന്നിടുന്ന യുവ കലാസാഹിതിയുടെ മുമ്പിലുള്ള കടമ. 

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.