13 May 2025, Tuesday
KSFE Galaxy Chits Banner 2

മോഡി സർക്കാരിന്റെ ജാതി സെൻസസ്

ദീപാൻഷു മോഹൻ
May 10, 2025 4:15 am

അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ജാതി സെൻസസ് നടത്തുന്നതിൽ മുമ്പൊരിക്കലും താല്പര്യം കാണിച്ചിട്ടില്ലാത്ത ബിജെപി ഭരണകൂടത്തിന്റെ മലക്കംമറിച്ചിലാണ് ഈ പ്രഖ്യാപനം. പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും മുന്നോട്ടുവച്ചിരുന്ന ആവശ്യമായിരുന്നു ഇത്. 2023ലെ ലോക്‌സഭാ സമ്മേളനത്തിൽ, ജാതി സെൻസസ് നടത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടപ്പോൾ, തനിക്ക് മുന്നിലുള്ള നാല് ജാതി വിഭാഗങ്ങൾ “സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ” എന്നിവയാണെന്ന് മറുപടി പറഞ്ഞയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജാതിയെന്ന സാമൂഹികാവസ്ഥയെ നിസംഗതയോടെ അവഗണിക്കുന്നതിലെ മണ്ടത്തരം ഇപ്പോൾ സർക്കാർ തന്നെ അംഗീകരിച്ചതായി തോന്നുന്നു. ബിജെപി സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനും ജാതി സെൻസസ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവുമായി യോജിക്കുന്നതിനും കാരണമായി നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ഇതിനുള്ള വ്യക്തമായ ബന്ധം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് “ബിജെപിയും ആർഎസ്എസും സംവരണത്തിന് എതിരാണ്, അതുകൊണ്ടാണ് അവർ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കാത്തത്” എന്ന് നേരത്തേ ആരോപിച്ചിരുന്നു. അതിനാൽ, ജാതി സെൻസസ് നടത്തിയത് പ്രതിപക്ഷമല്ല, തങ്ങളാണ് എന്ന് പൊതുജനങ്ങൾക്ക് മുമ്പില്‍ വരുത്തിത്തീര്‍ക്കുന്നതിനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. ജാതി സെൻസസിനെക്കുറിച്ച് അറിയപ്പെടാത്ത ഒരു വസ്തുത, ബ്രിട്ടീഷ് ഭരണകൂടമാണ് ഇത് പ്രധാനമായും ഒരു ആനുകാലിക പ്രക്രിയയായി ഏറ്റെടുത്തത് എന്നതാണ്. 1931ലാണ് ബ്രിട്ടീഷ് ഭരണകൂടം അവസാന ജാതി സെൻസസ് നടത്തിയത്. അത് ജാതികൾ തമ്മിലുള്ള അസമത്വങ്ങൾ വെളിപ്പെടുത്തുകയും ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന ജാതികളെ മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2011ൽ യുപിഎ സർക്കാർ ഒരു സാമൂഹിക — സാമ്പത്തിക, ജാതി സെൻസസ് നടത്തിയിരുന്നെങ്കിലും അതിന്റെ ഡാറ്റ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ല. ജാതി തിരിച്ച കണക്കുകളില്‍ നിലനിന്നിരുന്ന വലിയ അപാകതകളാണ് റിപ്പോർട്ട് പുറത്തിറക്കാത്തതിന് കാരണം. 1992ലെ ഒരു കേസില്‍ സുപ്രീം കോടതി സംവരണത്തിനായുള്ള ജാതി വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യം പരാമർശിച്ചിരുന്നു. കേവലം കണക്കുകൾക്കപ്പുറം, ജാതി സെൻസസ് ഇന്ത്യയുടെ പല തലങ്ങളിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും ആഴത്തിലുള്ള സാമൂഹിക — സാമ്പത്തിക അസമത്വങ്ങളിലേക്കും സുപ്രധാന കണ്ണാടിയാകും. പല ദളിത്, ഒബിസി സമൂഹങ്ങളുടെയും പോരാട്ടങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും, മറിച്ച് ഒഴിവാക്കലിന്റെ അനുഭവത്തില്‍ നിന്നാണെന്നും ഇത് വെളിപ്പെടുത്തും. 

ജാതി വിവരങ്ങളുടെ പ്രചരണം പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിൽ ഒരു കൂട്ടായ അവബോധവും ഐക്യദാർഢ്യവും വളർത്തിയെടുത്തു. ഈ അവബോധം വ്യതിരിക്തമായ ഒരു രാഷ്ട്രീയ ഭാവനയെ രൂപപ്പെടുത്തി. അത് ദേശീയതയുടെ അമൂർത്ത ആശയങ്ങളിലല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങളിലൂന്നിയതാണ്. അതായത് ജാതി സെൻസസ് വെ­റും കണക്കെടുപ്പല്ല, സാമൂഹിക നീതിയുടെ കണ്ണാടിയിലൂടെ രാജ്യത്തെ പുനർവിചിന്തനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ്. സാമൂഹിക — സാമ്പത്തിക അസമത്വങ്ങൾ ഉയർത്തിക്കാട്ടുന്ന വിശദമായ ജാതി ഡാറ്റ, സാമൂഹിക അസന്തുലിതാവസ്ഥ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും നിർണായകമാണ്. വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ, വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കിടയിലുള്ള വിഭവങ്ങളുടെയും അവസരങ്ങളുടെയും അസമമായ വിതരണം വെളിപ്പെടുത്തുന്നു. ഉദാഹരണമായി, 2011ലെ സെൻസസ് പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ 66.1 ശതമാനം സാക്ഷരതാ നിരക്കാണ് രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയായ 72.99നെക്കാൾ വളരെ കുറവാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ-4 വെളിപ്പെടുത്തിയത് പട്ടികജാതി/പട്ടികവർഗ കുടുംബങ്ങളുടെ പ്രതിശീർഷ ചെലവ് പൊതു വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ്. ആരോഗ്യ അസമത്വങ്ങളും വ്യക്തമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ പിന്നാക്കം നിൽക്കുന്ന മേഖലകള്‍ തിരിച്ചറിയാൻ ഇത്തരം വിവരശേഖരണം സഹായിക്കും. വിദ്യാഭ്യാസത്തിൽ ചില ജാതികളിലെ ഉയർന്ന കൊഴിഞ്ഞുപോക്ക്, ദളിത് സ്ത്രീകളുടെ ജീവിത ദെെര്‍ഘ്യം ഉയര്‍ന്നജാതികളിലെ സ്ത്രീകളെക്കാൾ ശരാശരി 15 വർഷം കുറവാണ് തുടങ്ങിയവ തിരിച്ചറിയാനും നയരൂപീകരണം നടത്തുന്നവര്‍ക്ക് ലക്ഷ്യബോധമുള്ള പദ്ധതികൾ രൂപകല്പന ചെയ്യാനും വിശദവിവരങ്ങൾ നിർണായകമാണ്. വിഭവങ്ങൾ ഫലപ്രദമായി അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംവരണം പോലുള്ള നയങ്ങൾ കൃത്യമായ ഡാറ്റയിൽ അധിഷ്ഠിതമാക്കുന്നതിനും ഇത് നിർണായകമാണ്. കൂടാതെ, സാമൂഹിക പരിപാടികളുടെ തുടർച്ചയായ നിരീക്ഷണത്തിനും അസമത്വം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ വിജയകരമാണോ പുതിയ തന്ത്രങ്ങൾ ആവശ്യമുണ്ടോ എന്ന് വിലയിരുത്താനും ജാതി സെൻസസ് സഹായിക്കും. സാമൂഹിക തുല്യതയും തുല്യ അവസരവും ഉറപ്പാക്കുന്നതിനുള്ള ഒരു ഉപകരണമാണ് ജാതി സെൻസസെങ്കിലും, ചരിത്രപരവും സങ്കീർണവുമായ ആശങ്കകളും ഇത് അവതരിപ്പിക്കുന്നു. 1871ലും 1931ലും നടന്ന സെൻസസുകൾ, യാചകരെയും ഭിക്ഷക്കാരെയും അവ്യക്തമായ വിഭാഗങ്ങളായി തരംതിരിച്ച് ഏകപക്ഷീയമായ വർഗീകരണങ്ങൾക്ക് കാരണമായി. ജാതി സങ്കീർണത മനസിലാക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇിന് കാരണം. 2011ലെ സാമൂഹിക‑സാമ്പത്തിക, ജാതി സെൻസസ് 46.7 ലക്ഷത്തിലധികം ജാതിപ്പേരുകൾ രേഖപ്പെടുത്തിയിരുന്നു. ഇതുണ്ടാക്കുന്ന ഭരണപരമായ ആശയക്കുഴപ്പങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

തെറ്റായ വർഗീകരണവും വ്യാപകമാണ്. ഉദാഹരണത്തിന് ‘ധനക്’, ‘ധന്‍ക’, ‘ധനുക്’ തുടങ്ങിയ പേരുകൾ ചില സംസ്ഥാനങ്ങളില്‍ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്. “ആനുപാതിക സംവരണം” ആവശ്യപ്പെട്ടുകൊണ്ട് ജാതിവിവരങ്ങള്‍ ഉപയോഗിക്കുമ്പോൾ ഇത് വെല്ലുവിളികളുണ്ടാക്കും. അതിനാൽ, ജാതി സെൻസസ് ഒരു ശക്തമായ പോരാട്ടമാണ്. ഇത് ഭരണഘടനാപരമായ സമത്വ മൂല്യങ്ങൾ (അനുച്ഛേദം 14), അന്തസ് (അനുച്ഛേദം21) എന്നിവയ്ക്കനുസൃതമായി നടത്തണം. യുഡിഎച്ച്ആറിന് കീഴിലുള്ള ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുകയും വേണം. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് അന്വേഷണം നിർബന്ധമാക്കുകയും നടപടി ശുപാർശ ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 340, ജാതി സെൻസസ് വഴി യാഥാർത്ഥ്യമാക്കണം. അന്യായമായ നയങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഡാറ്റാ കൃത്രിമത്വവും ദുരുപയോഗവും ജാഗ്രതയോടെ കൈകാര്യം ചെയ്യണം. 2023ലെ ബിഹാർ ജാതി സെൻസസ് റിപ്പോർട്ട് സംസ്ഥാനത്തിന്റെ ജനസംഖ്യാ ഭൂപ്രകൃതിയില്‍ ഗണ്യമായ മാറ്റം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വർഷാവസാനം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. സെൻസസ് റിപ്പോർട്ട് കാണിക്കുന്നത് ജനസംഖ്യയുടെ 63 ശതമാനത്തിലധികം ഒബിസി — ഇബിസികള്‍ ഉൾപ്പെടുന്നുവെന്നാണ്. 36.01 ശതമാനം ഇബിസികൾ മാത്രവുമാണ്. ഇത് ബിഹാറിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഉയർന്ന ജാതിക്കാരുടെ പരമ്പരാഗത ആധിപത്യത്തെ വെല്ലുവിളിക്കുന്നു. 15.5 ശതമാനം വരുന്ന ഉയർന്ന ജാതി വിഭഗങ്ങള്‍ക്കും 84 ശതമാനം പാർശ്വവൽക്കരിക്കപ്പെട്ട ജാതികൾക്കും ഇടയിലുള്ള ഗണ്യമായ അന്തരം റിപ്പോ­ര്‍ട്ട് എടുത്തുകാണിക്കുന്നു. ഇത് കൂടുതൽ വ്യക്തമായ ശാക്തീകരണ നയങ്ങളുടെ ആവശ്യകത അടിവരയിടുന്നു. പ്രധാനമന്ത്രി മോഡി, ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ സംഘടന ഒരിക്കലും സംവരണത്തെ പിന്തുണച്ചിട്ടുമില്ല. മോഡി സർക്കാരിന് പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളുടെ ഒരു നീണ്ട പട്ടികയുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രതിവർഷം രണ്ട് കോടി ജോലി വാഗ്ദാനം, താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകാത്തത് എന്നിവ അഞ്ച് വർഷത്തേക്ക് 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ വാഗ്ദാനം ചെയ്താലും മറക്കാനാകില്ല. പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മനുഷ്യ മൂലധന വികസനം ഉറപ്പാക്കുന്നതിനും, അസമത്വം കുറയ്ക്കുന്നതിനുമുള്ള വ്യക്തമായ പ്രവർത്തന പദ്ധതിയില്ലാതെ ‘വികസിത് ഭാരത്’ എന്ന പ്രഖ്യാപനവും ദിശാബോധമില്ലാത്തതും അസാധ്യവുമാണെന്ന് കാണാം. കശ്മീരിലെ വർധിച്ചുവരുന്ന സുരക്ഷാ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുക, പിന്നാക്ക വോട്ടുകൾ സ്വാധീനിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മറ്റൊരു രാഷ്ട്രീയ നാടകമായി ജാതി സെൻസസ് മാറുമോ, അതോ അർത്ഥവത്തായ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. എന്തായാലും, നീതി, സമത്വം എന്നീ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി ഇത് പിന്തുടരാനാകണം.
(ദ വയര്‍)

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.