ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് തങ്ങൾക്കനഭിമതരായവരെ മുഖ്യധാരയിൽ നിന്നകറ്റി അപരവല്‍ക്കരിച്ച് നിർമ്മിക്കുന്ന ഹിന്ദുരാഷ്ട്രത്തെ പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന സംഘ്പരിവാർ വംശവെറിയുടെയും അപരവിദ്വേഷത്തിന്റെയും അധ്യാപനങ്ങൾ ഭരണ കാലയളവിൽ പ്രയോഗവല്‍ക്കരിക്കാൻ ശ്രമിക്കുകയാണ്. 1934 മാർച്ചിൽ, മൂഞ്ചെയും ഹെഡ്ഗേവാറും തങ്ങളുടെ സഹപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മൂഞ്ചെ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: “ഇന്ത്യയിലുടനീളമുള്ള ഹിന്ദുമതത്തെ കേന്ദ്രമാക്കുന്ന ഹിന്ദു ധർമ്മശാസ്ത്ര കേന്ദ്രീകൃതമായ ഒരു ഹിന്ദുത്വക്രമീകരണം ഞാൻ ആലോചിക്കുകയാണ്. പൂർവകാലത്തെ ശിവാജിയെപ്പോലെയോ ഇന്നത്തെ ഇറ്റലിയിലെ മുസോളിനിയെപ്പോലെയോ ജർമ്മനിയിലെ ഹിറ്റ്ലറെപ്പോലെയോ സ്വേച്ഛാധിപതിയായ ഒരു ഹിന്ദുവിനു മാത്രമേ അത് സാധ്യമാവൂ, അതിനർത്ഥം ഇന്ത്യയിൽ അത്തരം സ്വേച്ഛാധിപതികൾ ഉദയം ചെയ്യുന്നതുവരെ നമ്മൾ കൈകൂപ്പി ഇരിക്കണമെന്നല്ല, മറിച്ച് ശാസ്ത്രീയമായ ഒരു പദ്ധതി ആവിഷ്കരിക്കുകയും അതിനായി പ്രചരണം നടത്തുകയുമാണ് ചെയ്യേണ്ടത്.” മേല്പറഞ്ഞ രീതിയില്‍ ജനാധിപത്യ സംവിധാനങ്ങൾക്കപ്പുറം ഹിന്ദുത്വാശയ പ്രചരണം ലക്ഷ്യംവയ്ക്കുകയും ഏകീകൃത രാഷ്ട്ര സംസ്ഥാപനത്തിനായുള്ള നീക്കങ്ങൾ ഭരണകാലയളവിൽ ശക്തിപ്പെടുത്തുകയും ചെയ്ത് സാമൂഹ്യമായ അടിച്ചമർത്തലിന് സാധൂകരണം നൽകുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞ് പൊതുവിടങ്ങളെ വർഗീയവല്‍ക്കരിക്കുകയാണവർ. സാമ്രാജ്യത്വ വിരുദ്ധ ദേശീയ സമരങ്ങളുടെ എതിർദിശയിൽ മാത്രം സഞ്ചരിച്ച ചരിത്രമുള്ളവർ അധിനിവേശ ഭീകരതയ്ക്കെതിരെ പോരാടി ജീവൻ നൽകിയ ദേശാഭിമാനികളെയും സ്വാതന്ത്ര്യസമര പോരാളികളെയും മതവെറിയന്മാരായി ചിത്രീകരിച്ച് മഹത്തായ ദേശീയ സമരങ്ങളെ അവമതിക്കുകയും അതിന്റെ മറവിൽ തങ്ങളുടെ സാമ്രാജ്യത്വ സേവയുടെ അപമാനകരമായ ഭൂതകാലത്തെ വെള്ളപൂശാൻ ശ്രമിക്കുകയും ചെയ്യുന്നതും പതിവ് കാഴ്ചയാണ്. സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവിന്റെ ഇടനെഞ്ചിലേക്ക് നിർദയം നിറയൊഴിച്ചവർ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വിഷലിപ്തമായ ആശയപ്രചരണങ്ങൾ വഴിയാണ് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ സ്മരണകളിരമ്പുന്ന ദേശത്ത് ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നത്.
ഏറ്റവുമൊടുവിൽ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്നും മുഗൾ രാജാക്കന്മാരെക്കുറിച്ചും ഡൽഹി മുസ്ലിം ഭരണാധികാരികളെക്കുറിച്ചുമുള്ള ഭാഗങ്ങൾ നീക്കം ചെയ്യുകയും പകരം മഗധ, മൗര്യ, ശുംഗ, ശതവാഹന രാജ വംശങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള ഹിന്ദുത്വ — പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ ഗൂഢ നീക്കം നാം കണ്ടു. മുഗളന്മാരെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇതാദ്യമായല്ല ഒഴിവാക്കുന്നത്. മുമ്പ് ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മുഗളന്മാരുടെ ചരിത്രം നീക്കം ചെയ്യുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ നടപടിയാണെന്നും മുഗളന്മാർ കള്ളന്മാരും പിടിച്ചുപറിക്കാരുമാണെന്നും ബാബർ, അക്ബർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരുടെ സ്ഥാനം ചരിത്രപുസ്തകങ്ങളിലല്ല പകരം കാലത്തിന്റെ ചവറ്റുകുട്ടയിലാണെന്നും ജല്പനം നടത്തി ബിജെപി നേതാവ് കപിൽ മിശ്ര പരസ്യമായി അതിനെ ന്യായീകരിച്ചിരുന്നു. രണ്ടാം മോഡി സർക്കാരിന്റെ കാലത്താണ് ഡോ. വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി പകരം രജപുത്ര ചക്രവർത്തി മഹാറാണ പ്രതാപിനെ പോലുള്ളവരുടെ ചരിത്രം പഠിപ്പിക്കണമെന്നും കാറൽ മാർക്സിന്റെ സിദ്ധാന്തങ്ങൾക്ക് മുമ്പ് ഗുരുനാനാക്കിന്റെ ആത്മീയ സോഷ്യലിസം വിദ്യാർത്ഥികൾ പഠിക്കണമെന്നും ശുപാർശ ചെയ്തത്. വാജ്പേയ് സർക്കാരിന്റെ ഭരണ കാലയളവിൽ ഉയർന്നതും കനത്ത പ്രതിഷേധം കാരണം നടക്കാതെ പോയതുമായ വിദ്യാഭ്യാസത്തിന്റെ വർഗീകരണമെന്ന മുദ്രാവാക്യമാണ് വർത്തമാന ഇന്ത്യയിൽ മോഡി കൂടുതൽ കൃത്യതയോടും വ്യക്തതയോടും കൂടി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ സമസ്ത ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ന്യൂനപക്ഷ ഉന്മൂലന അജണ്ട ഘട്ടം ഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നവർ 11-ാം ക്ലാസിലെ രാഷ്ട്രമീമാംസാ പാഠപുസ്തകത്തിലെ “ഭരണഘടന: എങ്ങനെ, എന്തുകൊണ്ട് ?” എന്ന അധ്യായത്തിൽ രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിന്റെ ഭരണഘടനാ നിർമ്മാണ അസംബ്ലിയുടെ യോഗത്തിലുള്ള പങ്കാളിത്തത്തെ സമർത്ഥമായി മറച്ചുവയ്ക്കുന്നത് കാണാം. 1946ൽ ഭരണഘടനാ നിർമ്മാണ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് ആസാദാണെന്നിരിക്കെ ജവഹർലാൽ നെഹ്രുവും രാജേന്ദ്ര പ്രസാദും സർദാർ വല്ലഭഭായി പട്ടേലും ഡോ. അംബേദ്കറും യോഗങ്ങളിൽ അധ്യക്ഷത വഹിച്ചുവെന്നാണ് പാഠഭാഗത്തിലുള്ളത്. ഒരു വലിയ നുണ മെനയുകയും ജനങ്ങളോട് അത് ആവർത്തിച്ചാവർത്തിച്ച് പറയുകയും പതിയെ ജനങ്ങൾ അത് വിശ്വസിച്ചുതുടങ്ങുകയും ചെയ്യുമെന്ന ഗീബൽസിയൻ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് ചരിത്രത്തിലെ ഇതിവൃത്തങ്ങൾ എന്ന 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ ഗാന്ധിവധത്തെക്കുറിച്ചുള്ള ഭാഗങ്ങളിൽ അട്ടിമറി നടത്തിയിരിക്കുന്നത്. “ഒരു യുവാവാണ് ഗാന്ധിയെ കൊല്ലപ്പെടുത്തിയത്. തീവ്ര ഹിന്ദു പത്രത്തിന്റെ പത്രാധിപരും, ഗാന്ധിയെ മുസ്ലിങ്ങളുടെ സ്തുതിപാഠകനെന്ന് ആരോപിച്ച, പൂനയിൽ നിന്നുള്ള ഒരു ബ്രാഹ്മണനായ നാഥുറാം ഗോഡ്സെ ആയിരുന്നു കൊലപാതകി” എന്ന ഭാഗം “ജനുവരി 30ന് വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥന കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെ കീഴടങ്ങി” എന്നാക്കി ഭേദഗതി ചെയ്തുകൊണ്ടാണ് ഗാന്ധി വധത്തിലെ ആർഎസ്എസിന്റെ ചരിത്രപരമായ ഇടപെടലിനെ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്.
ഗാന്ധിവധത്തിൽ ഗോഡ്സെയോടൊപ്പം പങ്കെടുത്ത നാഥുറാമിന്റെ സഹോദരൻ ഗോപാൽ ഗോഡ്സെ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ ഗോഡ്സെയുടെ ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടും മതഭ്രാന്ത് പിടിച്ച ഹിന്ദുമഹാസഭയുടെ ഒരു വിഭാഗം നേരിട്ട് സവർക്കറിന്റെ നേതൃത്വത്തിൽ ഗാന്ധിവധം ആസൂത്രണം ചെയ്തുവെന്നും അദ്ദേഹത്തിന്റെ ചിന്താരീതിയെയും നയനിലപാടുകളെയും എതിർത്തിരുന്ന ആർഎസ്എസും ഹിന്ദുമഹാസഭയും വധത്തെ സ്വാഗതം ചെയ്തുവെന്നും ജസ്റ്റിസ് കപൂർ റിപ്പോർട്ടിൽ സർദാർ വല്ലഭഭായ് പട്ടേൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം രേഖപ്പെടുത്തുകയും ചെയ്തിട്ടും വിദ്യാഭ്യാസ — വാർത്താവിനിമയ സംവിധാനങ്ങളെയെല്ലാം ഹിന്ദുത്വത്തെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ് കേന്ദ്രം. മുമ്പ് ഗോഡ്സെയെ ദേശനായകനായി പ്രഖ്യാപിച്ച് ഇന്ത്യയിലെ സ്കൂളുകളിൽ അദ്ദേഹത്തിന്റെ ചരിത്രം പഠിപ്പിക്കണമെന്ന് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അമേരിക്കയിലെ ഗ്ലോബൽ ഹിന്ദു ഫൗണ്ടേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും നിവേദനം നൽകിയത് ഇതിനോട് ചേർത്തു വായിക്കണം.
രാജ്യത്തിന്റെ മധ്യകാല ചരിത്രം പ്രധാനമായും അടയാളപ്പെടുത്തുന്നത് മുസ്ലിം ഭരണത്തെയാണെന്നിരിക്കെ അവരെ ഹിന്ദുവിരുദ്ധരെന്ന് വിശേഷിപ്പിച്ചും ചരിത്രയാഥാർത്ഥ്യങ്ങളെ ക്രൂരമായി വളച്ചൊടിച്ചും ജനമനസുകളിൽ വിഷം കുത്തിവയ്ക്കാനുള്ള നീക്കമാണ് സംഘ്പരിവാർ പാഠപുസ്തകങ്ങളിലൂടെ നടത്തുന്നത്. രാജ്യത്ത് അപരമത വിദ്വേഷം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്ന സംഘ്പരിവാർ നാസി ജർമ്മനിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് തങ്ങളുടെ ഹിംസാത്മക ഹിന്ദുത്വത്തെ അവതരിപ്പിക്കുന്നത്. ഗോൾവാൾക്കർ പറയുന്നത് കേൾക്കുക; “ജർമ്മൻകാരുടെ ഗോത്രാഭിമാനം ഇന്ന് ചർച്ചാ വിഷയമാണ്. വർഗമഹിമയും പരിശുദ്ധിയും നിലനിർത്താൻ സെമിറ്റിക് വംശജരായ ജൂതന്മാരെ പുകച്ച് പുറത്തുചാടിച്ചുകൊണ്ട് ജർമ്മനി ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. കുലമഹിമ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണിത്. ഇവിടെ ജർമ്മൻകാരിൽ നിന്നും നാം ഒരുകാര്യം ഉൾക്കൊള്ളണം. അഭിപ്രായഭിന്നത അടിവേരുകളോളം എത്തിനിൽക്കുന്ന വ്യത്യസ്ത വർഗങ്ങളും സംസ്കാരങ്ങളും സ്വാംശീകരിക്കപ്പെടും എന്ന അഭിപ്രായം സാഹസികമാണ്. ഹിന്ദുരാജ്യത്ത് ജീവിക്കുന്ന നമുക്ക് ഇതൊരു ഗുണപാഠമാണ്.” ഹിറ്റ്ലറുടെ ആത്മകഥയായ ‘മെയ്ൻ കാംഫും’ ഗോൾവാൾക്കറുടെ ‘വിചാരധാര’യും പല നിലകളിൽ സമാനത പുലർത്തുന്നതായും കാണാൻ കഴിയും. ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും ഇല്ലാതാക്കുക എന്നത് തങ്ങളുടെ വംശീയ അജണ്ടയുടെ അവിഭാജ്യ ഘടകമായി വിലയിരുത്തുന്ന സംഘ്പരിവാർ വർഗീയത പ്രയോഗിച്ചുകൊണ്ടുള്ള സാമുദായിക ധ്രുവീകരണത്തിനാണ് പാഠപുസ്തകങ്ങളിൽ വ്യാജം പ്രചരിപ്പിച്ചുകൊണ്ട് ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.