യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പ് പ്രത്യാശയുടെ സന്ദേശമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുന്നു. പകരംവയ്ക്കാൻ കഴിയാത്ത ചരിത്രപുരുഷനായി യേശുമാറുന്നത് എന്തുകൊണ്ട്. സ്വജീവിതത്താൽ കാലത്തെയും ചരിത്രത്തെയും രണ്ടായി വിഭജിച്ച അദ്ദേഹം സ്വന്തം രക്തത്താൽ മാനവരാശിയുടെ തിന്മകളെ കഴുകിക്കളഞ്ഞുകൊണ്ട് ഒരു പുതിയ അധ്യായം ലോകത്തിന് മുന്നിൽ സമർപ്പിച്ചു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സമാധാനത്തിന്റെയും നീതിബോധത്തിന്റെയും ക്ഷമയുടെയും ഒരു പുതിയ അധ്യായം. ഒരു മനുഷ്യന് എത്രമാത്രം മറ്റുള്ളവരുടെ തിന്മയെ ഉൾക്കൊള്ളുവാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. ക്രിസ്തു ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയല്ല ചെയ്യുന്നത്, മറിച്ച് ലോകത്തിന് ഉത്തരം കിട്ടാത്ത പല ചോദ്യത്തിനും ഉത്തരം നൽകുകയാണ്. മനുഷ്യരാശിക്ക് ഒരു നവലോകം കെട്ടിപ്പെടുക്കാനുള്ള ഉത്തരങ്ങൾ. യേശുക്രിസ്തുവിനെ മറ്റ് ചരിത്രപുരുഷന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ ജനനത്തിന് മുമ്പ് അവ്യക്തമായ ഒരു ദൈവസങ്കല്പമാണ് മാനവരാശിക്കുണ്ടായിരുന്നത്. ഈ ദൈവസങ്കല്പത്തില്‍ വ്യക്തത വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യനിൽ നിലകൊള്ളുന്ന ഈശ്വരചൈതന്യത്തെ തിരിച്ചറിയുവാൻ ലോകത്തിന് കഴിഞ്ഞപ്പോൾ അതിന്റെ മാർഗവും ക്രിസ്തുതന്നെ എന്നത് സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. മനുഷ്യർ ആ മാർഗത്തിലൂടെ നടന്നുനീങ്ങുന്ന കാഴ്ചയാണ് അതിനുശേഷം ലോകത്തിന് കാണാൻ കഴിഞ്ഞത്. ക്രിസ്തു സത്യവും വഴിയും ജീവനുമായപ്പോൾ മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറയ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു നല്ല മകനെയും, സ്നേഹിതനെയും, അധ്യാപകനെയും, വിശ്വാസിയെയും, സാമൂഹ്യപ്രതിബദ്ധതയുള്ള മനുഷ്യനെയും എല്ലാം സ്വജീവിതത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു ‘ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ’.
അനുഗ്രഹീതമായ മനുഷ്യജീവിതാവസ്ഥയെക്കുറിച്ച് മലമുകളിലെ പ്രസംഗത്തിൽ വ്യക്തമാക്കിയപ്പോൾ സ്വർഗരാജ്യവും നരകരാജ്യവും മനുഷ്യന്റെ വിവിധങ്ങളായ മാനസിക, ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ഓരോതരം അവസ്ഥാന്തരങ്ങളാണെന്ന് ക്രിസ്തുവിലൂടെ ലോകം മനസിലാക്കി. അതുകൊണ്ടുതന്നെ ഏത് പാപിക്കും പശ്ചാത്തപിച്ചുകൊണ്ട് അവന്റെ ജീവിതത്തെ നവീകരിക്കുവാൻ കഴിയും എന്ന നവീകരണാത്മകമായ സന്ദേശവും അദ്ദേഹം നൽകി. മനുഷ്യനിൽ നവീകരണത്തിന്റെ ഒരു പുതിയ മാർഗമാണ് ഇതിലൂടെ ഉണ്ടായത്. അതിനുശേഷമാണ് പാപിയെയും പാപത്തെയും വേർതിരിച്ചുകാണാൻ മനുഷ്യർ പഠിച്ചത്.
സഹജീവികളോട് സ്നേഹത്തോടെയും കരുണയോടെയും പെരുമാറിയ ഒരു വ്യക്തി, അവരുടെ നന്മ മാത്രം ആഗ്രഹിച്ച ഒരു വ്യക്തി, എന്നിട്ടും ഇത്രയധികം പീഢാനുഭവങ്ങളുണ്ടായത് എന്തുകൊണ്ട്. കാലിത്തൊഴുത്തിൽ ജനിക്കുകയും മരപ്പണിക്കാരന്റെ മകനായി വളരുകയും ചെയ്തു. മനുഷ്യരെ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചു. എന്നിട്ടും ക്രിസ്തുവിനെ ലോകം എന്തുകൊണ്ട് വെറുത്തു. ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യർ അത്രമാത്രം തിന്മയിൽ ആണ്ടുപോയിരുന്നു എന്നതുതന്നെയാണ് അതിനു കാരണം. മുപ്പത് വെള്ളിക്കാശിന് സ്വന്തം ശിഷ്യനാൽ ഒറ്റിക്കൊടുക്കപ്പെടുന്നു, മറ്റൊരു ശിഷ്യൻ മൂന്ന് വട്ടം തള്ളിപ്പറയുന്നു, മറ്റുചിലർ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിക്കുന്നു. ബറാബസിനെ വിട്ടാലും ക്രിസ്തുവിനെ കുരിശിലേറ്റണമെന്ന് ആർത്തുവിളിക്കുന്നു. സമാനതകളില്ലാത്ത പീഢനം ഏറ്റുവാങ്ങി കുരിശിൽ മരിക്കുന്നു. ഇതിനെല്ലാം കാരണം മനുഷ്യന്റെ ഹൃദയത്തിൽ നിലകൊള്ളുന്ന തിന്മയാണ്. ആ തിന്മയെ ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കുക ശ്രമകരം തന്നെ. ക്രിസ്തു ഉയർത്തിയ ദൈവിക വാദത്തിനെതിരായി മറുവശത്ത് ഒരു ഭൗതിക വാദത്തിന്റെ വൈരുധ്യാത്മകത ഉണ്ടായിരുന്നു. ആ വൈരുധ്യങ്ങളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കി മുന്നോട്ടുപോകുവാൻ പാകപ്പെട്ട ഒരു സമൂഹമായിരുന്നില്ല അന്നുണ്ടായിരുന്നത്. ക്രിസ്തു ദർശനങ്ങളിലൂടെ ഒരു പുതിയ ജീവനും ഒരു പുതിയ ലോകവും സാധ്യമാണ് എന്നതിൽ സംശയമില്ല. അതിനുള്ള പരിശ്രമം കഴിഞ്ഞ രണ്ടായിരം വർഷം കൊണ്ട് നടന്നുകൊണ്ടിരിക്കുന്നു. ആ സാധ്യതയുടെ ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.