22 May 2025, Thursday
KSFE Galaxy Chits Banner 2

എമ്പുരാന്‍ റെയ്ഡ്,കഴകക്കാരന്റെ രാജി

ബിനോയ് ജോര്‍ജ് പി
April 21, 2025 4:22 am

കഴിഞ്ഞ മാസം സാമൂഹിക — സാംസ്കാരിക മണ്ഡലത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ രണ്ടു സംഭവങ്ങളായിരുന്നു എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളും സംവിധായകനും ഉൾപ്പടെയുള്ളവർക്കെതിരായ കേന്ദ്ര ഏജൻസികളുടെ റെയ്ഡും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായ ബാലുവിന്റെ രാജിയും. ജനാധിപത്യത്തിലും മത — ജാതി തുല്യതയിലും നീതിയിലും വിശ്വസിക്കുന്ന കേരളീയ സമൂഹത്തിൽ ഭീതിയുടെ ഉള്ളുലയ്ക്കലായി ഈ സംഭവങ്ങൾ മാറിയെന്നു വേണം കരുതാൻ. കലാപ്രവര്‍ത്തകരുടെയും വ്യവസായികളുടെയും (പ്രൊഡ്യൂസേഴ്സ് — സ്പോൺസേഴ്സ്), വിവിധ ജാതി വിഭാഗങ്ങളുടെയും ഇടയില്‍ കനത്ത ആശങ്കയേറ്റുന്ന സംഭവങ്ങളായിരുന്നു ഇവ. ഒറ്റനോട്ടത്തിൽ രണ്ടും രണ്ടാണെങ്കിലും രണ്ടു സംഭവങ്ങളും സൃഷ്ടിച്ച ഭീതിയുടെ അലകൾ ഒരേതരത്തിലുള്ളവയാണ്. എമ്പുരാൻ സിനിമ നിരോധിക്കാനോ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങൾ തങ്ങൾക്കെതിരായതിനാൽ മുറിച്ചു മാറ്റാനോ ബിജെപിയോ സംഘ്പരിവാർ കേന്ദ്രങ്ങളോ നിയമത്തിന്റെ സഹായം തേടിയില്ല. അങ്ങനെ ഒരു നീക്കം നടത്തിയ തൃശൂരിലെ ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗത്തെ പ്രാഥമിക അംഗത്വത്തിൽ നിന്നും അവർ പുറത്താക്കുകയാണുണ്ടായത്. സെൻസര്‍ ബോർഡിനും അതൊരു പ്രശ്നമായി തോന്നിയില്ല. എന്നിട്ടും നിർമ്മാതാവിന്റെ ഭയം 22 ഓളം ഭാഗങ്ങൾ (രണ്ടര മിനിറ്റ്) ഒഴിവാക്കുകയും ചെയ്തു. ഭയം അസ്ഥാനത്തല്ലെന്ന് അടുത്തദിവസം അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുണ്ടായ റെയ്ഡുകൾ തെളിവ് നൽകുന്നു. പലരും അതു പ്രതീക്ഷിച്ചെങ്കിലും, യാതൊരു മറവുമില്ലാതെ ഇത്ര പരസ്യമായും പെട്ടെന്നും ഉണ്ടാകുമെന്ന് കരുതിയില്ല. ഇതേ ഭീഷണി തന്നെ മറ്റ് നിർമ്മാതാക്കള്‍ക്കും സംവിധായകനുമെല്ലാം കേന്ദ്ര ഏജൻസികളുടെ ഭാഗത്തും നിന്നും ഉണ്ടായി. 

കേന്ദ്ര ഏജൻസികൾക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എല്ലാറ്റിനും അധികാരമുണ്ടെന്നാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും വിധേയനായ നിർമ്മാതാവ് പിന്നീട് പറഞ്ഞത്. അവരെ പ്രകോപിപ്പിക്കാതെ അവരാണ് ശരിയെന്ന് ഉദ്ഘോഷിക്കുകയും മറ്റു പലവിധത്തിൽ കാര്യങ്ങൾ സെറ്റില്‍ ചെയ്യുകയുമാണ് ബുദ്ധിയെന്ന് നിരവധി പണമിടപാട് സ്ഥാപനങ്ങളുള്ള അദ്ദേഹത്തോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
കേരളത്തിലെ പാര്‍ട്ടി അധ്യക്ഷൻ ഉൾപ്പെടെയുള്ള പല ബിജെപി നേതാക്കളും സിനിമയെ ആദ്യം അനുകൂലിച്ചും പിന്നീട് എതിർത്തും പറയുന്നതാണ് കേട്ടത്. വ്യക്തമായ കാരണങ്ങൾ ആരും ഉന്നയിച്ചില്ല. അണികളെ സിനിമയ്ക്കെതിരെ തിയേറ്ററുകളിലേക്ക് ഇളക്കി വിട്ടില്ല. എന്നിട്ടും ‘സ്വയംഹത്യ’ക്ക് വിധേയനാകാൻ തയ്യാറായ നിർമ്മാതാവിനുണ്ടായ ദുരനുഭവം മറ്റേതെങ്കിലും നിർമ്മാതാവോ നായകനോ സംവിധായകനോ തങ്ങൾക്കും ഉണ്ടാകാൻ ആഗ്രഹിക്കുമോ?. ഇത്തരം വലിയ പ്രൊജക്ടുകൾക്ക് മാത്രമല്ല, സംഘപരിവാരത്തിന് ഏതെങ്കിലും വിധത്തിൽ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമയ്ക്കോ മറ്റെന്തെങ്കിലും കലാസൃഷ്ടികൾക്കോ കേരളത്തിൽ പോലും ഇടമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് കരുതേണ്ടി വരും.
രാഷ്ട്രീയക്കാരെ രൂക്ഷമായി വിമർശിക്കുന്ന — പരിഹസിക്കുന്ന പല സിനിമകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ഭീഷണിപ്പെടുത്തലുകളുണ്ടായിട്ടില്ല. എമ്പുരാനിലെ ഗുജറാത്ത് കലാപം കേന്ദ്രസർക്കാരിനെ ഇത്രയും പേടിപ്പിക്കാനുള്ള കാരണം എന്താകാം. ചരിത്രത്തെ പാഠപുസ്തകളിലൂടെ പോലും അപനിർമ്മിക്കാൻ ശ്രമിക്കുന്നവരെ സിനിമയിലെ ചരിത്രം ഭയപ്പെടുത്തിയിരിക്കാം. സെൻസർഷിപ്പ് കഴിഞ്ഞാലും സിനിമയുടെ റിലീസിങ്ങിന് സംഘ്പരിവാർ സംഘങ്ങളുടെ തിട്ടൂരം വേണമെന്ന അലിഖിത നിയമത്തിലേക്കാണ് എമ്പുരാനിലെ എഡിറ്റിങ് കൊണ്ടെത്തിച്ചിരിക്കുന്നത്. പല സിനിമകളും ശതകോടികളുടെ ബിസിനസ് ആയതിനാൽ ഇതൊരു ബുദ്ധിപരമായ നീക്കമായാണ് പലരും കാണുന്നത്.
തന്ത്രിമാരുടെയും അവരെ അനുകൂലിക്കുന്ന ‘ഉയർന്ന ജാതി‘ക്കാരെന്ന് വിശ്വസിക്കുന്നവരുടെയും ‘അയിത്താചരണ’ത്തിന്റെ സ്ഫടികചിത്രമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈഴവനായ കഴകക്കാരന്‍ ബാലുവിന്റെ രാജി. തന്ത്രിമാരുടെ നിസഹകരണ ഭീഷണിക്ക് മുന്നിൽ പതറിയ കൂടൽമാണിക്യം ദേവസ്വം അധികൃതർ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമവിധേയമായി കഴകം ജോലിക്കായി തെരഞ്ഞെടുത്ത ബാലുവിനെ താല്‍ക്കാലികമായെങ്കിലും മാറ്റിനിയമിച്ചത് അയാളെ മാനസികമായി തളർത്തി. നിലനിൽക്കുന്ന ദേവസ്വം നിയമങ്ങളോ അവ സംരക്ഷിക്കേണ്ട സംവിധാനങ്ങളോ ജാതി വെറിയോട് സമരസപ്പെടുന്നത് ആ യുവാവിനെ ഇവിടെ നിന്നും രക്ഷപ്പെട്ടോടാൻ പ്രേരണ നൽകി. ജാതി വിവേചനത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ അദ്ദേഹം വിമുഖത കാണിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമായിരുന്നുവെന്ന് രാജിയുൾപ്പടെ തുടർന്നുള്ള സംഭവങ്ങൾ വ്യക്തമാക്കി. 

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രഭരണസമിതിയോ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡോ, ദേവസ്വം വകുപ്പോ സർക്കാരോ ഒന്നും ബാലുവിനോട്, നിശ്ചയിക്കപ്പെട്ട കഴകം ജോലിക്ക് പകരം മറ്റൊരു ജോലി ചെയ്യണമെന്ന് നിർദേശിച്ചിരുന്നില്ല. പ്രതിഷ്ഠാദിന ചടങ്ങുകളിൽ നിന്നും മാറി നിൽക്കുമെന്നുള്ള തന്ത്രിമാരുടെ ‘ഭീഷണി‘ക്കത്ത് മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന സംഘപരിവാരങ്ങളുടെ വിഷലിപ്തമായ കുപ്രചരണങ്ങൾക്ക് ഇടം നൽകേണ്ടെന്ന് കരുതിയാണ് ആദ്യ ദിവസങ്ങളിൽ കഴകം ജോലിയിൽ നിന്നും മാറ്റി നിയമിച്ചത്. തുടർന്ന് ലീവെടുത്ത് പോയ ബാലു രാജി സമർപ്പിക്കാനാണ് തിരിച്ചെത്തിയത്.
അതിനിടെ “ഈ പ്രത്യേക സാഹചര്യത്തിൽ” കഴകം ജോലിയിൽ നിന്നും മാറ്റി നിയമിക്കണം എന്നഭ്യർത്ഥിച്ച് കത്തയച്ചിരുന്നെങ്കിലും ദേവസ്വം ബോർഡ് അത് പരിഗണിച്ചില്ലെന്നു മാത്രമല്ല, എന്താണ് പ്രത്യേക സാഹചര്യമെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബാലു ജാതി വിവേചനത്തെക്കുറിച്ചുള്ള പരസ്യ പ്രതികരണത്തിൽ നിന്നും വിട്ടുനിന്നപ്പോൾ സമ്മർദത്തിലായത് ദേവസ്വം ഭരണസമിതിയായിരുന്നുവെന്നതാണ് യഥാര്‍ത്ഥ കാരണം. മാത്രമല്ല, ജാതിവിവേചനം കാണിച്ചില്ലെന്ന് തന്ത്രിമാരും ഒപ്പമുള്ളവരും പറഞ്ഞെങ്കിലും പ്രതിഷ്ഠാദിന ചടങ്ങുകളിൽ സംബന്ധിക്കില്ലെന്ന് കത്ത് നൽകിയതിന്റെ കാരണം ഏവർക്കും അറിയാവുന്നതാണ്.
ഉത്തരേന്ത്യയിൽ ജാതിവിവേചനവും ബന്ധപ്പെട്ടുള്ള ആക്രമണങ്ങളും വലിയ വാർത്തയല്ലെങ്കിലും കേരളത്തിൽ അവയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിക്കാറുണ്ട്. കാരണം നാം മറ്റു പല സംസ്ഥാനങ്ങളെക്കാൾ വിദ്യാഭ്യാസത്തിന്റെയും സാമൂഹികനീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ ഏറെ മുന്നിലാണ്. സവര്‍ണരെന്നഭിമാനിക്കുന്ന പലരുടെയും ഉള്ളിൽ ശക്തമായുണ്ടെങ്കിലും, ജാതിമൃഗത്തെ പൊതുയിടത്തിലേക്ക് എടുത്തു ചാടാതെ ചങ്ങലയ്ക്കിട്ട് മെരുക്കി സ്വകാര്യയിടങ്ങളിൽ തുറന്നുവിടുകയാണ്. ഒന്നരപ്പതിറ്റാണ്ടോളമായി മതവും ജാതിയും ശക്തവും സംഘടിതവുമായി കേരളത്തിൽ വേരാഴ്ത്തി ശാഖകൾ പടർത്താൻ ആരംഭിച്ചതിന്റെ പ്രകടമായ ഉദാഹരണമായാണ് കൂടൽമാണിക്യത്തിലെ തന്ത്രിമാരുടെ കത്തിനെ വിലയിരുത്തേണ്ടത്. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിലെങ്കിലും താഴ്ന്ന വിഭാഗക്കാരെന്ന് വിവക്ഷിക്കപ്പെടുന്ന പട്ടികജാതിക്കാർ പൂജാരിമാരാകുമ്പോഴാണ്, കൂടൽമാണിക്യത്തിൽ കഴക പ്രവൃത്തിക്ക് പോലും ഈഴവനെ കയറ്റില്ലെന്ന ജാതി വാശി. ജാതിക്കോമരങ്ങളുടെ ഈ നിലപാട് മതേതര ജനാധിപത്യ ബോധമുള്ള പൊതു സമൂഹത്തിൽ ഭയം പടർത്തുന്നു.
പാരമ്പര്യത്തിന്റെയും സൗമ്യതയുടെയും പ്രതീകങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഇവരില്‍ പലരും ഉള്ളിൽ പേറുന്ന ജാതി വിഷം ശമിപ്പിക്കാതെ പുരോഗമന കേരളത്തിന് മുന്നോട്ട് പോകാനാകില്ല. സവർണനെന്ന പരാമർശം പോലും വിവേചനമാണെന്ന തിരിച്ചറിവ് ഉണ്ടായിരിക്കേണ്ട ഒരു ലോകത്താണ് ചാതുർവർണ്യത്തിന്റെ കളങ്ങൾ കൂടുതൽ ശക്തമാക്കുവാനുള്ള ശ്രമം നടക്കുന്നത്. ജന്മിത്ത വ്യവസ്ഥിതിയെയും അടിമത്തത്തെയും അംഗീകരിക്കുന്നവർക്ക് മാത്രമെ ഈ വിവേചനങ്ങളെ ഉൾക്കൊള്ളാനാകൂ. അതുകൊണ്ടുതന്നെയാണ്, നിയമാനുസൃതമായ എല്ലാ അധികാര കേന്ദ്രങ്ങളെയും നോക്കുകുത്തിയാക്കിയുള്ള തന്ത്രിമാരുടെ ഈ പ്രകടനത്തിൽ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും ഭീതിയിലാകുന്നത്.
ഹിന്ദു എന്ന പദം മുഴുവൻ ജനങ്ങളെയും തുല്യതയിൽ പരിഗണിക്കാനാകുന്ന ഒന്നല്ലെന്നും അതിൽ വിശിഷ്ടജന്മങ്ങളും നീചജന്മങ്ങളും എഐ യുഗത്തിലും ഉണ്ടെന്നുമുള്ള തിരിച്ചറിവ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് പരസ്യമായി പ്രകടിപ്പിക്കാനുള്ള ഊറ്റവും ഊർജവും പ്രദാനം ചെയ്യുന്നത് സംഘപരിവാരത്തിന്റെ വിഭാഗീയ മത — ജാതി രാഷ്ട്രീയ അധികാര ശക്തി തന്നെയാണ്. ഇത്തരക്കാരുടെ സ്വകാര്യ കൂട്ടായ്മകളിലോ കുടുംബസദസുകളിലോ മാത്രം പുറത്തുചാടി ഗർജിച്ചിരുന്ന ജാതി മൃഗം, ഉത്തരേന്ത്യയിലെപ്പോലെ പൊതുവിടങ്ങളിലും ആക്രോശിക്കാനും അടിച്ചമർത്താനും തുടങ്ങിയിരിക്കുന്നു.
എമ്പുരാനിലെ എഡിറ്റിങ്ങിലൂടെയും കൂടൽമാണിക്യം കഴകക്കാരന്റെ രാജിയിലൂടെയും പൊതുസമൂഹത്തിനുള്ളിൽ ഭയത്തിന്റെ വിത്തുകളാണ് മുളപ്പിക്കുന്നത്. ഭരണഘടനയോ നിയമമോ അംഗീകരിക്കാത്ത ജാതി വിവേചനം പരസ്യ ഭീഷണിയിലൂടെ വിജയിച്ചതിലുള്ള ഭയവും നിരാശയും അപകർഷതയും ഈ വിഭാഗങ്ങളിൽ നീറ്റലുണ്ടാക്കും. കലാസൃഷ്ടി നടത്തുന്ന ഏതു വ്യക്തിയും സത്യത്തിനും യാഥാർത്ഥ്യത്തിനും അപ്പുറം ബിജെപി — സംഘ്പരിവാർ ശക്തികളുടെ ‘സമ്മത പത്രം’ കൂടി നേടിയെടുത്തിട്ടു വേണം അത് പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനെന്ന ചിന്ത പല കലാകാരന്മാരെയും പിന്തിരിപ്പിച്ചേക്കാം. മത — ജാതി വിവേചനങ്ങളുടെ മതിൽക്കെട്ടുകളുയർത്തി, വർഗീയ രാഷ്ട്രീയത്തിന്റെ രക്തപങ്കിലമായ ചുവടുകളുറപ്പിക്കാനുള്ള സംഘ്പരിവാർ കൂട്ടങ്ങളുടെ ഇത്തരം നീക്കങ്ങൾക്കെതിരെ നവോത്ഥാന കേരളം ശക്തമായി തിരിച്ചടിക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. 

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.