13 May 2025, Tuesday
KSFE Galaxy Chits Banner 2

യോജിച്ച് മുന്നേറാൻ ബിഹാറിലെ ഇന്ത്യ സഖ്യം

അരുണ്‍ ശ്രീവാസ്തവ
May 9, 2025 4:05 am

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി പട്നയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ സഖ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ തകർക്കാനും നിഷ്ക്രിയമാക്കാനുമുള്ള ആർഎസ്എസ് നീക്കം ആരംഭിക്കുന്നതിന് മുമ്പുള്ള കൂടിച്ചേരൽ അവർക്ക് തിരിച്ചടിയായി. കാവി സംഘടനകളെ ശക്തമായും യോജിച്ചും നേരിടണമെന്ന പൊതുവികാരമാണ് യോഗത്തിലുയർന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലും യോജിച്ച് മത്സരിക്കാനും താഴെത്തട്ടുവരെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള പദ്ധതികളാണ് യോഗത്തിൽ പ്രഖ്യാപിച്ചത്. ബൂത്ത് തലങ്ങളിൽ കേഡർമാരെ വിന്യസിക്കുവാനും ഓരോ സമ്മതിദായകരിലേക്കും എത്തുന്നതിനുള്ള ചുമതല അവർക്ക് നൽകാനുമുള്ള ആർഎസ്എസ് പദ്ധതികളും നരേന്ദ്ര മോഡിയുടെ ഇടയ്ക്കിടെയുള്ള സംസ്ഥാന സന്ദർശനവും ഇന്ത്യ സഖ്യത്തിനുമേൽ ഉത്തരവാദിത്തബോധം സൃഷ്ടിച്ചിട്ടുണ്ട്. ഉറക്കം വിട്ടുണരണമെന്നും കാവി ഭീഷണിയെ നേരിട്ട് ചെറുക്കണമെന്നുമുള്ള ബോധ്യവും ഉണ്ടായി. രണ്ട് മാസത്തിനിടെ നാലുതവണയാണ് മോഡി ബിഹാറിലെത്തിയത്. പഹൽഗാമിലേക്ക് പോകാതെയും കൂട്ടക്കൊലയ്ക്കിരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാതെയും ഡൽഹിയിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് നിൽക്കാതെയുമായിരുന്നു മോഡി ഒടുവിൽ ബിഹാറിൽ ചെന്നത്. അവിടെവച്ചായിരുന്നു അദ്ദേഹം ഭീകരരെ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങളുടെ വൈകാരികത അനുകൂലമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർത്ഥമായ നീക്കമായിരുന്നു അത്.
ഇന്ത്യ സഖ്യത്തിന്റെ നിലനില്പ് സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് സംസ്ഥാന ബിജെപി നേതാക്കൾ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. തേജസ്വി യാദവിനെ നേതാവായി അംഗീകരിക്കുവാൻ കോൺഗ്രസ് തയ്യാറാകില്ലെന്ന അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നു. ഇക്കാര്യത്തിൽ, സ്വന്തമായ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച പ്രശാന്ത് കിഷോറിന്റെ സേവനവും ബിജെപി ഉപയോഗിക്കുന്നു. കോൺഗ്രസിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തുകൊണ്ട് പ്രശാന്ത് കിഷോർ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. 

മേയ് നാലിന് ഇന്ത്യ സഖ്യ യോഗ ദിവസം തന്നെ ഖേലോ ഇന്ത്യ യുവജന കായികമേളയ്ക്കായി മോഡി ബിഹാറിലെത്തേണ്ടതായിരുന്നു. എന്നാൽ സംസ്ഥാനത്തേക്കുള്ള സ്ഥിരം യാത്ര വൻ വിമർശനം വിളിച്ചുവരുത്തിയതിനെത്തുടർന്ന് അദ്ദേഹം പിന്തിരിഞ്ഞു. അതുകൊണ്ട് ബിഹാറിൽ നേരിട്ടെത്താതെ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. നേരിട്ട് പങ്കെടുത്തിരുന്നുവെങ്കിൽ അത് വളരെയധികം അനുകൂല ഘടമാകുമായിരുന്നുവെന്നതിൽ സംശയമില്ല. പൊതുജനങ്ങളുമായുള്ള സമ്പർക്കവും യുവ കായികതാരങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുള്ള അവസരവുമാണ് ഇതിലൂടെ അദ്ദേഹത്തിന് നഷ്ടമായത്. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേള വിഭാവനം ചെയ്തിരുന്നത്. ഡൽഹിക്ക് പുറമെ പട്ന, രാജ്ഗിർ, ഗയ, ഭഗൽപൂർ, ബെഗുസരായി എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുന്നതെന്നതിൽ നിന്നുതന്നെ പരിപാടിയുടെ പ്രാധാന്യം മനസിലാക്കാവുന്നതാണ്. മാർച്ച് 24ന് നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തേജസ്വിയുടെ നേതൃത്വം അംഗീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളിൽ തെറ്റിദ്ധാരണ ഇല്ലാതാക്കാനും യോജിച്ച പ്രവർത്തനത്തിലേക്ക് നീങ്ങാനും പ്രേരിപ്പിച്ചത് മോഡിയുടെ പുതിയ നിലപാടുകൾ തന്നെയായിരുന്നു. തേജസ്വി യാദവിന് പുറമേ മനോജ് ഝാ, സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് കുമാർ, എഐസിസി ചുമതലയുള്ള കൃഷ്ണ അല്ലാവരു, മുകേഷ് സഹാനി (വിഐപി) തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
എൻഡിഎയെയും ബിജെപിയെയും പരാജയപ്പെടുത്താൻ ഒരുമിച്ച് പൊരുതാൻ തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ സഖ്യ യോഗം നൽകിയത്. കാവിപ്പട അഴിച്ചുവിടുന്ന അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ലെന്നും സഖ്യത്തിലെ പാർട്ടികൾ തമ്മിൽ ഭിന്നതയില്ലെന്നും പ്രാദേശിക തലംവരെ ഒറ്റക്കെട്ടാണെന്നുമുള്ള സന്ദേശം നൽകുകയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശം. പ്രധാനപ്പെട്ട ആറ് ഘടകകക്ഷികളുടെ ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെയാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യ സഖ്യം സംവാദ പരിപാടി എന്ന പേരിൽ നടന്ന സമ്മേളനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും തന്ത്രങ്ങളും ചർച്ചചെയ്യുന്ന വേദിയായി. പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ വരെ സഖ്യത്തിന്റെ സംയുക്ത പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഏകോപന സമിതി ചെയർമാൻ തേജസ്വി യാദവ് അറിയിച്ചു. എല്ലാ തലങ്ങളിലും സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യം സർക്കാർ അധികാരത്തിലിരുന്നപ്പോൾ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചിട്ടുണ്ട്. ഏഴ് ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുനൽകിയത് ഉൾപ്പെടെ 17 മാസത്തെ മഹാ സഖ്യ സർക്കാരിന്റെ നേട്ടങ്ങൾ അനവധിയായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ ലോക്‌സഭാംഗം മനോജ് ഝാ പറഞ്ഞു. ജനങ്ങൾക്ക് അവരുടെ നേതാവ് ആരാണെന്ന് അറിയാം, തങ്ങൾക്കിടയിലും നേതാവിനെക്കുറിച്ച് ഒരാശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ സംസാരിച്ച ഘടക പാർട്ടികളുടെ നേതാക്കളെല്ലാം ഇക്കാര്യത്തിൽ വ്യക്തത വരുത്തി. തങ്ങളെല്ലാവരും ഒറ്റക്കെട്ടാണെന്നും ഭാവിയിലെ നേതാവ് ആരാണെന്നതിനെക്കുറിച്ച് ഒരു ആശയക്കുഴപ്പവും നിലവിലില്ലെന്നും എല്ലാവരും പറഞ്ഞു. ആറ് ഘടകകക്ഷികളുടെയും സംസ്ഥാന, ജില്ല, ബ്ലോക്ക് സ്ഥലം വരെയുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും സംഘ്പരിവാർ ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കുക ഇന്ത്യയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളുടെയും പ്രാഥമിക ഉത്തരവാദിത്തമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു. 

നിയമസഭാ സീറ്റുകൾ പങ്കിടുന്നത് ഉൾപ്പെടെ വിഷയങ്ങൾ സമീപഭാവിയിൽ തന്നെ തീർപ്പാക്കുമെന്ന് സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. മണ്ഡലങ്ങൾ തിരിച്ചുള്ള വിലയിരുത്തലുകളും കണക്കെടുപ്പുകളും ഇതിനകം നടന്നു വരികയാണ്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നും ആർജെഡി വലിയേട്ടനെപ്പോലെ പെരുമാറില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പ്രകടനപത്രിക, യോജിച്ച പ്രചരണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപന സമിതി ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
ലേബർ കോഡ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മേയ് 20ന് നടക്കാനിരിക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്തെ ഇന്ത്യ സഖ്യ ഘടകകക്ഷികളുടെ ഐക്യം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് മനോജ് ഝാ പറഞ്ഞു. ദേശീയ പണിമുടക്ക് രാജ്യമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിക്കാട്ടുമെന്നും ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ അവരോട് ഐക്യപ്പെട്ട് നിൽക്കുമെന്നും മനോജ് ഝാ അറിയിച്ചു.
ജാതി സെൻസസ് നടത്തുമെന്ന് മോഡി ഇപ്പോൾ സമ്മതിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന വിഷയങ്ങളിൽ വെള്ളം ചേർക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എല്ലാകോണുകളിൽനിന്നും ആശങ്ക ഉയരുന്നുണ്ട്. നേരത്തെ ജാതി സെൻസസിനെ എതിർത്ത നരേന്ദ്ര മോഡിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചിൽ കൗതുകം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ മലക്കംമറിച്ചിൽ കാരണമാണ് ജാതി വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ സംശയിക്കുന്നത്. ഈ വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സമീപനത്തിലും ഇന്ത്യ സഖ്യം സംശയമുന്നയിക്കുന്നു. മോഹൻ ഭാഗവതുമായി മോഡി നടത്തിയ കൂടിക്കാഴ്ചയിൽ ജാതി സെൻസസ് നടപ്പിലാക്കാൻ നിർദേശിച്ചുവെന്നാണ് കരുതപ്പെടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ, ആദിവാസികൾ, ദളിതുകൾ എന്നിവരുടെ വോട്ടുകൾ വിജയത്തിന് നിർണായകമാണെന്ന് ആർഎസ്എസ് കരുതുന്നുണ്ട്. വളരെക്കാലമായി ആർഎസ്എസ് അവർക്കിടയിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ചെറിയൊരു പ്രലോഭനത്തിലൂടെ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ പക്ഷത്തേക്ക് മടങ്ങാൻ ഈ വിഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന് ആർഎസ്എസ് നേതാക്കൾ പ്രതീക്ഷിക്കുന്നുമുണ്ട്. അതുകൊണ്ടാണ് അവർ ജാതി സെൻസസ് നടത്താൻ മോഡിക്കുമേൽ സമ്മർദം ചെലുത്തിയത് എന്നാണ് പൊതുവിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ വിഷയം പ്രധാന ചർച്ചാവിഷയമായി തുടരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ജാതി സെൻസസ് നടത്തുന്നതുവരെ ഇക്കാര്യത്തിൽ തങ്ങളുടെ ശ്രദ്ധയുണ്ടാകുമെന്ന് ഇന്ത്യ സഖ്യം നേതാക്കൾ പറഞ്ഞു. തയ്യാറാക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. ദളിത്, മറ്റ് പിന്നാക്ക വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർ കാവി സംഘടനകളെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പുണ്ട്. കാരണം ബിജെപി പ്രഖ്യാപനത്തിന്റെ പൊള്ളത്തരം അവർ മനസിലാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു. 

(ഐപിഎ)

Kerala State - Students Savings Scheme

TOP NEWS

May 13, 2025
May 13, 2025
May 13, 2025
May 13, 2025
May 13, 2025
May 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.