മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പദ്ധതിക്കുകീഴിൽ അനുവദിക്കുന്ന വേതനം ജീവിക്കാൻ മതിയായതല്ല, വേതനം നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നു, ജോലി നിഷേധിക്കുന്നത് പതിവാകുന്നു, അനുവദിക്കുന്ന ഫണ്ട് കുറവാണ് എന്നിങ്ങനെ വിവിധ പരാതികളാണ് ഉയർന്നിരിക്കുന്നത്. ഗ്രാമീണ തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾ പലതാണ്. എന്നിരുന്നാലും സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലെ വിഭാഗങ്ങൾക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ നൽകുന്നതിനുള്ള അവകാശം നിയമപരമായി ഉറപ്പുവരുത്തുന്നുണ്ട്. ഈ വിഭാഗങ്ങൾ തങ്ങളുടെ കുടുംബത്തെ പോറ്റാൻ മറ്റു ഉപജീവനമാർഗങ്ങളില്ലാതെ വരുമ്പോൾ അവസാന ആശ്രയമെന്ന നിലയിൽ തൊഴിലുറപ്പ് ജോലി ചെയ്യാൻ തയ്യാറാകുകയും ചെയ്യുന്നു. പാർലമെന്ററി സ്ഥിരം സമിതികളുടെ എട്ടാമത്തെ റിപ്പോർട്ടിൽ നിന്നാണ് തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഈ ദയനീയ ചിത്രം വെളിപ്പെടുന്നത്. ഗ്രാമവികസനവും പഞ്ചായത്തീരാജും സംബന്ധിച്ച പാർലമെന്ററി സ്ഥിരം സമിതി റിപ്പോർട്ട് കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. മുൻ സാമ്പത്തിക വർഷ (2023–24) ത്തെ പുതുക്കിയ ബജറ്റ് കണക്കുകൾ പ്രകാരമുള്ള 86,000 കോടി രൂപ തന്നെയാണ് അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ യുക്തി പാർലമെന്ററി സമിതിക്ക് കണ്ടെത്താനായില്ല. അതുകൊണ്ട് ജോലി ആവശ്യം ഉയർന്നുനിൽക്കുന്ന വേളയിൽ എംഎൻആർഇജിഎ പദ്ധതിക്ക് ബജറ്റ് വിഹിതം വർധിപ്പിക്കാത്തതിനുള്ള കാരണം അറിയിക്കണമെന്ന് സമിതി ഗ്രാമവിശ്വാസ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താഴെത്തട്ടിലുള്ള സ്ഥിതിഗതികൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ മനസിലാക്കുകയും വിഹിത വർധനയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തേയ്ക്കുള്ള 86,000 കോടി രൂപയിൽ 23,466.27 കോടിയും കുടിശിക ചെലവുകൾ തീർക്കുന്നതിനായി വിനിയോഗിക്കേണ്ടതാണ്. ഇതാകട്ടെ ആകെ വിഹിതത്തിന്റെ 27.26 ശതമാനവും. അതനുസരിച്ച് കണക്കാക്കിയാൽ നടപ്പ് സാമ്പത്തിക വർഷത്തെ യഥാർത്ഥ പദ്ധതിവിഹിതം 62,553.73 കോടി രൂപയായി കുറയുന്നു. ഇത് പദ്ധതിയുടെ ഫലപ്രദമായ പ്രവർത്തനശേഷിയെ പരിമിതപ്പെടുത്തുകയും ദുരിതങ്ങൾ തടയുകയും ഉപജീവന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തെ തകിടം മറിക്കുകയും ചെയ്യും. വേതനത്തിനും ഉപകരണത്തിനുമുള്ള തുകയാണ് കുടിശികയായി നിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ കണക്ക് പ്രകാരം വേതനം ഇനത്തിൽ 12,219.1 8 കോടി, ഉപകരണങ്ങൾക്ക് 11,227.09 കോടി രൂപ വീതമാണ് കുടിശികയായിട്ടുള്ളത്. മറ്റു ജീവനോപാധികൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ വേതനം കുടിശികയാകുന്നത് തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിത ദുരിതം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വേതന വിതരണം സ്ഥിരമായി വൈകുന്നത് പദ്ധതിയെ ബാധിക്കുന്നുവെന്നും മറ്റു വരുമാനം ഒന്നുമില്ലാത്ത തൊഴിലാളികളുടെ ജീവിതത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നുമുള്ള ആശങ്കയും സമിതി പങ്കുവയ്ക്കുന്നു. വേതന വിതരണം വൈകുകയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥയുണ്ട്. പക്ഷേ അത് കേവലം 0.05 തുക മാത്രമാണെന്നും ഇത് വർധിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ കാഴ്ചപ്പാട്. അങ്ങനെ വന്നാൽ വേതന വിതരണം വൈകുന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ നിഗമനം. പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തിയുള്ള വേതന ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ എംഎൻആർഇജിഎ വേതനം വളരെ താഴെയായി തുടരുന്നതും തൊഴിലാളികളുടെ സ്വയംപര്യാപ്തതയ്ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ദൈനംദിന ചെലവുകൾക്ക് പോലും ഇപ്പോഴത്തെ വേതന നിരക്കുകൾ പര്യാപ്തമല്ല. ന്യായമായ വേതനമില്ലാത്തതിനാൽ ഗ്രാമീണ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ നൽകുക എന്ന പദ്ധതിയുടെ ലക്ഷ്യം പരാജയപ്പെടുകയാണ്. അതുകൊണ്ട് നിലവിലുള്ള ജീവിത നിലവാരം നിരീക്ഷിക്കുകയും അടിസ്ഥാനവേതന നിരക്കുകൾ നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും മാന്യമായ സാമ്പത്തിക സംരക്ഷണം നൽകുന്നുണ്ടെന്നും ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തിൽ വേതന ഘടന പരിഷ്കരിക്കണമെന്നും പാർലമെന്റ് സമിതി നിർദേശിച്ചിരിക്കുകയാണ്. കുറഞ്ഞത് 400 രൂപയെങ്കിലും പ്രതിദിന വേതനമായി നൽകണമെന്നാണ് സമിതിയുടെ ശുപാർശ.
പട്ടികജാതി പട്ടിക വിഭാഗക്കാർക്കും സ്ത്രീ തൊഴിലാളികൾക്കും തൊഴിലവസരങ്ങളും വേതനവും ഉറപ്പാക്കുക എന്നതും എംഎൻആർഇജിഎ പദ്ധതിയുടെ വിജയത്തിന് നിർണായകമാണ്. പാർശ്വവൽക്കരിപ്പിക്കപ്പെട്ട സമൂഹങ്ങളടെ ഉന്നമനം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെങ്കിലും പല ജില്ലകളിലും പട്ടികജാതി, പട്ടികവർഗ, സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം നാമമാത്രമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മെച്ചപ്പെട്ട തൊഴിലും തുല്യ തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിനും സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുമായി നടപടികൾ സ്വീകരിക്കണമെന്ന് സമിതി നിർദേശിക്കുകയുണ്ടായി തൊഴിലുറപ്പ് തൊഴിലാളികളെ ലക്ഷ്യം വച്ചുകൊണ്ട് 2019ൽ ‘ഉന്നതി’ എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. അഞ്ചുവർഷത്തിനകം, അതായത് 2025 മാർച്ചിൽ രണ്ട് ലക്ഷം തൊഴിലുറപ്പ് ഗുണഭോക്താക്കളുടെ നൈപുണ്യ ശേഷി വിപുലീകരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ ഇതുവരെയായി 79,643 പേർക്ക് മാത്രമാണ് പരിശീലനം നൽകിയിരിക്കുന്നത്. അധികൃതരുടെ ഉദാസീനതയും അടിസ്ഥാനതലത്തിൽ ഫലപ്രദമല്ലാത്ത നടപ്പിലാക്കൽ രീതിയും കാരണം ഉന്നതി പദ്ധതിക്കും തിരിച്ചടി നേരിട്ടു. തൊഴിലിന് സന്നദ്ധമാകുന്ന അംഗങ്ങൾക്ക് 15 ദിവസത്തിനുള്ളിൽ ജോലി നൽകാനാകാത്തപക്ഷം തൊഴിൽരഹിത വേതനം നൽകാത്തതും മറ്റൊരു പ്രശ്നമാണ്. നിയമപ്രകാരം നിർബന്ധമാണെങ്കിലും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ പദ്ധതി ആകെ അനിശ്ചിതമാകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് സംവിധാനവും മോശം സ്ഥിതിയിൽ തുടരുകയാണ്. 740 ജില്ലകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും 585 ഇടങ്ങളിൽ മാത്രമാണ് ഓംബുഡ്സ്മാൻ നിലവിലുള്ളത്. 2014–25ൽ 1.79 ലക്ഷം ഗ്രാമപഞ്ചായത്തുകളി (67 ശതമാനം) ലാണ് സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയത്.
ഹാജർ, വേതനം, ജോലി എന്നിവ കണക്കാക്കുന്നതിൽ നേരിടുന്ന സാങ്കേതിക പോരായ്മകളാണ് മറ്റൊരു പ്രശ്നം. തൊഴിൽ ലഭിക്കാത്തതിനും വേതനം നിഷേധിക്കുന്നതിനുമൊപ്പം സാങ്കേതിക പ്രശ്നങ്ങളും ഇവയ്ക്ക് കാരണമാകുന്നു. ഹാജർ കണക്കാക്കുന്നതിനായി 2021 മേയ് 21ന് അവതരിപ്പിച്ച നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എംഎംഎംഎസ്) മോശം കണക്റ്റിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കാരണം പരാജയപ്പെടുന്നതിലും പാർലമെന്ററി സമിതി ഉൽക്കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. ഈ സംവിധാനം വ്യവസ്ഥാപിതമാക്കുമ്പോൾ തൊഴിലാളികൾക്ക് ദോഷകരമായി ബാധിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണെന്നും പോരായ്മ പൂർണമായും പരിഹരിക്കുന്നതുവരെ സംവിധാനം നിർത്തലാക്കണമെന്നും സമിതി നിർദേശിക്കുന്നു. ജോബ് കാർഡ് ഇല്ലാതാക്കലും ഗുരുതരമായ ഒരു പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. പദ്ധതി നടത്തിപ്പിൽ ഇത് നിരന്തര വെല്ലുവിളിയാണെന്ന് സമിതി വിലയിരുത്തുന്നു. ഗ്രാമവികസന വകുപ്പ് നൽകിയ കണക്ക് പ്രകാരം 2021ൽ ചെറിയ അക്ഷരത്തെറ്റുകൾ കാരണവും ആധാർ വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾമൂലവും 50.31 ലക്ഷം ജോബ് കാർഡുകൾ ഇല്ലാതാക്കി. പദ്ധതിക്കുകീഴിൽ യോഗ്യരായ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പതിവായി ജോലി നിഷേധിക്കപ്പെടുന്നു. തൊഴിൽ കാർഡുകൾ ഇല്ലാതാക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപടികൾ ശരിയായ രീതിയിൽ പാലിക്കപ്പെടുന്നില്ല. നിലവിൽ, പൊതുവിഭാഗത്തിന് 100, വരൾച്ചാ ദുരിതാശ്വാസ മേഖലകളിലും പട്ടികവർഗ കുടുംബങ്ങൾക്കും 150 ദിവസത്തെ തൊഴിലാണ് ഉറപ്പാക്കിയിട്ടുള്ളത്. എന്നാൽ 2024–25ൽ ഓരോ കുടുംബത്തിനും യഥാർത്ഥത്തിൽ നൽകിയത് ശരാശരി 50.24 ദിവസ തൊഴിൽ മാത്രമായിരുന്നു. ഇത് യഥാക്രമം 150, 200 ആക്കി ഉയർത്തണമെന്നാണ് പാർലമെന്ററി സമിതിയുടെ നിർദേശം.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.