
നിയമസഭയുടെ പ്രാഥമികമായ ഉത്തരവാദിത്തം ജനപക്ഷത്തു നിന്നുള്ള നിയമനിർമ്മാണങ്ങളാണ്. നിയമനിർമ്മാണത്തിനായി മാത്രം സഭ ചേരുന്നത് കേരളത്തിൽ അപൂർവവുമല്ല. കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന ബിൽ, നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊല്ലാനുള്ള വനം ഭേദഗതി ബിൽ, സ്വകാര്യകൈവശത്തിലുള്ള അധികഭൂമി (ക്രമവൽക്കരണ) ബിൽ, പൊതുസേവനം അവകാശമാകുന്ന ബിൽ, മലയാളഭാഷാ ബിൽ തുടങ്ങി സുപ്രധാന നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കി കേരള നിയമസഭയുടെ 15-ാം സമ്മേളനം അവസാനിക്കുമ്പോൾ ജനകീയ വിഷയങ്ങളിൽ ഭരണകൂടം പുലർത്തേണ്ട കൃത്യതയും കരുതലും വീണ്ടും വെളിവാക്കപ്പെട്ടു. നിയമനിർമ്മാണത്തിനായി പ്രത്യേകമായി സെപ്റ്റംബർ 15 മുതൽ ഒക്ടോബർ ഒമ്പതുവരെ 11 ദിവസം മാത്രമാണ് സഭ ചേർന്നതെങ്കിലും ധനവിനിയോഗം ഉൾപ്പെടെ 21 ബില്ലുകളാണ് പാസാക്കിയത്. അവസാന ദിനം പാസാക്കിയത് 11 ബില്ലുകളാണ്. ഇത് റെക്കോഡാണ്. ഈ ദിവസങ്ങളിൽ എന്തിനെന്നറിയാതെ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കുകയും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. മികവാർന്ന ചെയറിങിലൂടെ സഭാ നടപടികളുടെ കടിഞ്ഞാൺ സ്പീക്കർ എ എൻ ഷംസീര്‍ ഭദ്രമാക്കി. ഏഴ് മണിക്കൂർ ഭരണപക്ഷാംഗങ്ങൾ ചർച്ച ചെയ്താണ് ബില്ലുകളത്രയും പാസാക്കിയത്. 1982–85ൽ ഒരു ദിവസം ഏഴ് ബില്ലുകൾ പാസാക്കിയ ചരിത്രമുണ്ട്. 21 ബില്ലുകളിൽ എട്ടെണ്ണത്തിനായി ജനം കാത്തിരുന്നതാണ്. പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതും ചരിത്രം തങ്കലിപികളാൽ ആലേഖനം ചെയ്യുന്നതുമാണവ. വായ്പാ കെണിയിൽപ്പെട്ട് ആകെയുള്ള കിടപ്പാടത്തിൽ നിന്നിറങ്ങേണ്ടിവരുന്ന ദുരവസ്ഥ ഇല്ലാതാക്കുന്നതാണ് ഏകകിടപ്പാടം സംരക്ഷണ ബിൽ. കൈവശമുള്ള തർക്കമില്ലാത്ത അധികഭൂമിക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ ഒരു കോടി കൈവശക്കാർക്ക് പ്രയോജനമാകും. ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള ബില്ലും പാസാക്കി. ജില്ലാക്കോടതി വരെയുള്ള വ്യവഹാരങ്ങൾ ഇനി മലയാളത്തിലാകും. മലയോരജനത നേരിടുന്ന വന്യജീവി ശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ വലിയ പ്രതീക്ഷയാണ്. സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പാക്കുന്നതാണ് പൊതു സേവനാവകാശ നിയമം.
ഏക കിടപ്പാടം സംരക്ഷണ ബിൽ, സ്വകാര്യകൈവശത്തിലുള്ള അധികഭൂമി (ക്രമവൽക്കരണ) ബിൽ, വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനവും ഭേദഗതി ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി (2–ാം നമ്പർ) ബിൽ, സർവകലാശാല നിയമം (ഭേദഗതി) (2–ാം നമ്പർ) ബിൽ, സർവകലാശാല നിയമം (ഭേദഗതി) (3–ാം നമ്പർ), സർവകലാശാല നിയമം (ഭേദഗതി) (4–ാം നമ്പർ), ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി) ബിൽ, മലയാള ഭാഷാ ബിൽ, കേരള പൊതുസേവനാവകാശ ബിൽ, ജന്തുക്കളോടുള്ള ക്രൂരത തടയൽ ഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, വനം ഭേദഗതി ബിൽ, മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, പഞ്ചായത്ത് രാജ് ഭേദഗതി ബിൽ, പൊതുവില്പന നികുതി ഭേദഗതി ബിൽ, കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, കയർ തൊഴിലാളി ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ, ധനവിനിയോഗ ബിൽ, മലയോരം കാത്തിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ എന്നിവയാണ് പാസാക്കിയ ബില്ലുകൾ. കേരളത്തിലെ മലയോര ജനങ്ങൾ കാലങ്ങളായി കാത്തിരുന്ന രണ്ട് ബില്ലുകൾ ഇതിലുണ്ട്. മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരമാകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ നാട്ടിലിറങ്ങി ആക്രമിക്കുന്ന മൃഗത്തെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നു. വന്യമൃഗം ആളുകളെ ആക്രമിക്കുകയോ ജനവാസമേഖലയിൽ ഇറങ്ങുകയോ ചെയ്താൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയെ കൊല്ലാനോ മയക്കുവെടിവച്ച് പിടിക്കാനോ ഉത്തരവിടാം. കാട്ടുപന്നി ക്ഷുദ്രജീവികളുടെ പട്ടികയിലേയ്ക്ക് മാറുമ്പോൾ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്താനും മരത്തിന്റെ വില കർഷകന് ഉറപ്പാക്കുന്നതുമാണ് വനം ഭേദഗതി ബില്ല്.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ഉണ്ടെങ്കിൽ ക്രമീകരിച്ച് നൽകുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവൽക്കരണ) ബിൽ. നിയമപരമായതും തർക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാത്തതുമായ അധിക ഭൂമിക്കാണ് ഉടമസ്ഥാവകാശം നൽകി സാക്ഷ്യപത്രം നൽകുക. ഉടമസ്ഥാവകാശ സാക്ഷ്യപത്രം അധികഭൂമിയുടെ ആധികാരിക രേഖയാകും. കൈമാറ്റം ചെയ്യുന്നതിന് ഇതുപകരിക്കും. സർക്കാർഭൂമി സംരക്ഷിച്ചാകും ക്രമീകരണം. നിലവിൽ വ്യക്തിക്ക് ഭൂമിയിൽ തനിക്കുള്ള അവകാശം മാത്രമേ കൈമാറ്റം ചെയ്യാനാകൂ. സർവേ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറ്റം നടന്നാലും അടിസ്ഥാന പ്രമാണത്തിലുള്ള ഭൂമിക്കേ ഉടമസ്ഥത ലഭിക്കൂ. ഈ സാഹചര്യത്തിലാണ് അധിക വിസ്തീർണത്തിന് ഉടമസ്ഥത ലഭിക്കത്തക്കവിധം ബിൽ കൊണ്ടുവന്നത്. ഇതുവരെ 342 വില്ലേജുകളിലായി 8,28,534 ഹെക്ടർ ഭൂമിയാണ് ഡിജിറ്റലായി അളന്നത്. 50 ശതമാനത്തിലധികം ഭൂമിയിൽ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട്. വായ്പാതിരിച്ചടവ് മുടങ്ങി ബാങ്കിൽനിന്ന് ജപ്തി ഭീഷണി നേരിടുന്നവരുടെ കിടപ്പാടം സംരക്ഷിക്കുന്നതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനൊരു ബിൽ പാസാക്കുന്നത്. വായ്പാ തിരിച്ചടവിൽ ബോധപൂർവം വീഴ്ച വരുത്താത്ത കേസുകളിൽ ഏക പാർപ്പിടം ജപ്തി വഴിയും മറ്റും നഷ്ടപ്പെടുന്നത് ഒഴിവാകും. വായ്പകൾക്ക് ജാമ്യം നിൽക്കുന്നവരുടെ കിടപ്പാടവും സംരക്ഷിക്കും. വർഷം മൂന്നു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കും ആകെ വായ്പാത്തുക അഞ്ചു ലക്ഷം രൂപയും പിഴയും പലിശയും അടക്കം 10 ലക്ഷം രൂപയിൽ കവിയാത്തതുമായ കേസുകൾക്കാണ് നിയമ പരിരക്ഷ. നഗരത്തിൽ അഞ്ചും ഗ്രാമത്തിൽ പത്തും സെന്റ് ഭൂമിയിൽ കവിയാത്തവർക്ക് സംരക്ഷണം ലഭിക്കും.
സംസ്ഥാനത്ത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തിരിച്ചുവരും. ജന്തുക്കളോടുള്ള ക്രൂരതതടയൽ ഭേദഗതി ബിൽ നിയമസഭ പാസാക്കിയതോടെയാണിത്. സുപ്രീം കോടതി തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധിച്ചതിന് പിന്നാലെ തമിഴ്‌നാട് സർക്കാർ ജല്ലിക്കെട്ട് പുനഃസ്ഥാപിക്കാൻ നിയമനിർമ്മാണം നടത്തിയിരുന്നു. ഇതേ മാതൃകയിലുള്ള ബില്ലാണ് കേരളവും കൊണ്ടുവന്നത്. ജല്ലിക്കെട്ട് നിരോധിച്ചതിന്റെ തുടർച്ചയായാണ് കേരളത്തിൽ മരമടിയും കാളപൂട്ടുമൊക്കെ നിന്നുപോയത്. കാർഷികോത്സവങ്ങൾ പുനരാരംഭിക്കാൻ നിയമ നിർമ്മാണം വേണമെന്ന് നിരവധി കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. സർക്കാർ സേവനം തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കുവെന്ന് ഉറപ്പാക്കുന്നതാണ് പൊതുജന സേവനാവകാശ ബിൽ. സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുക, സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുക തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്. സേവനങ്ങൾ ആറുമാസത്തിനകം വിജ്ഞാപനം ചെയ്തില്ലെങ്കിൽ വകുപ്പ് തലവന്മാർക്കെതിരെ നടപടിയെടുക്കും. സേവനം സമയബന്ധിതമായി ലഭിച്ചില്ലെങ്കിൽ പൊതുജനങ്ങൾക്ക് സമീപിക്കാൻ രണ്ട് അപ്പീൽ അതോറിട്ടി ഉണ്ടാകും. അതിലും തീരുമാനമായില്ലെങ്കിൽ സ്വതന്ത്ര കമ്മിഷനെ സമീപിക്കാം.
സർക്കാർ ഉത്തരവുകളും ജില്ലാക്കോടതി വരെയുള്ളവയിലെ വിധിന്യായങ്ങളും മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്നു മലയാളഭാഷാ ബിൽ. എല്ലാ ഒൗദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുന്നതിനും സമസ്തമേഖലകളിലും നടപ്പാക്കുന്നതിനും ബിൽ ലക്ഷ്യമിടുന്നു. ഭാഷയുടെ വളർച്ച, പരിപോഷണം, പരിപാലനം എന്നിവ ഉറപ്പുവരുത്തും. അതേസമയം ന്യൂനപക്ഷ ഭാഷാവിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കും. ഉദ്യോഗസ്ഥ – ഭരണപരിഷ്കാര (ഒൗദ്യോഗികഭാഷ) വകുപ്പിനെ മലയാള ഭാഷാവികസന വകുപ്പാക്കി മാറ്റും. വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മലയാളഭാഷാ വികസന ഡയറക്ടറേറ്റുമുണ്ടാക്കും. കേന്ദ്ര സംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്ചിത കാലയളവിനകം മലയാളത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനകീയ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി 2025ലെ കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളാണ് പാസാക്കിയത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ജനകീയ സോഷ്യൽ ഓഡിറ്റ് നടക്കുക. ബിൽ നിയമമാകുന്നതോടെ ജനങ്ങൾക്കാകെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന നിർവഹണം പരിശോധിക്കാൻ അധികാരം ലഭിക്കും. ആഭ്യന്തര വിജിലൻസ് മോണിറ്ററിങ് സംവിധാനവുമുണ്ടാകും. പട്ടികജാതി, പട്ടികവർഗ വാർഡ് സംവരണത്തിന് പുതിയ മാനദണ്ഡം ബില്ലുകളിലുണ്ട്. ഇരുവിഭാഗത്തിന്റെയും ജനസംഖ്യ തുല്യമാണെങ്കിൽ ആദ്യ തവണ നറുക്കെടുപ്പിലൂടെയും പിന്നീട് റൊട്ടേഷൻ അടിസ്ഥാനത്തിലും സംവരണം നിശ്ചയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.