26 March 2025, Wednesday
KSFE Galaxy Chits Banner 2

കേരളം എന്ന വാക്ക് പോലുമില്ല

കെ എന്‍ ബാലഗോപാല്‍ 
ധനകാര്യമന്ത്രി
February 3, 2025 4:09 am

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പോക്ക് മറികടക്കാൻ സഹായകമാകുന്ന ഹ്രസ്വ — ദീർഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ഉണ്ടാകുകയെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, എല്ലാ വിഭാഗം ജനങ്ങളെയും നിരാശപ്പെടുത്തുന്നതായി കേന്ദ്രസർക്കാരിന്റെ ബജറ്റ്. സമ്പദ്ഘടന ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരം നിർദേശിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് കഴിയുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പിൽ ഏതാണ്ടെല്ലാ സാമ്പത്തിക ആസൂത്രകരും വിദഗ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണ്. അത് ശരിവയ്ക്കുന്നതാണ് ബജറ്റിന്റെ തലേദിവസം കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിനുമുമ്പാകെ വച്ച സാമ്പത്തിക സർവേ 2024–25 റിപ്പോർട്ട്. നടപ്പുവർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്തവർഷവും നിരക്കിൽ വർധന പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിലാകുമെന്നാണ് അനുമാനം. പ്രധാനമന്ത്രി അവകാശപ്പെട്ട 2047ലെ വികസിത ഭാരതത്തിലേക്ക് എത്തണമെങ്കിൽ എട്ട് ശതമാനം വാർഷിക വളർച്ച വേണം. 8.2 ശതമാനം പ്രതീക്ഷിത സാമ്പത്തിക വളർച്ചയാണ് 2023–24 വർഷത്തെ സാമ്പത്തിക സർവേ അവകാശപ്പെട്ടത്. 

2023–24ൽ 8.2 ശതമാനവും, 2022–23ൽ 7.2 ശതമാനവും, 2021–22ൽ 8.7 ശതമാനവും വളർച്ച രേഖപ്പെടുത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. അങ്ങനെയെങ്കിൽ ഈ വർഷത്തെ സാമ്പത്തിക സ്ഥിതി തികച്ചും ഗരുതരമായ അവസ്ഥയിലാണ്. നടപ്പുവർഷം മൂലധന ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി എന്നതും വല്ലാത്ത ആശങ്ക ഉയർത്തുന്നു. നവംബർ വരെയുള്ള സ്ഥിതിവിവരങ്ങളെ ആശ്രയിച്ച് തയ്യാറാക്കിയ അവലോകനത്തിൽ, ഭക്ഷ്യ വിലക്കയറ്റം 8.4 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 7.5 ശതമാനവും. നടപ്പുവർഷത്തെ ചരക്കു കയറ്റുമതി വളർച്ച 1.6 ശതമാനം മാത്രമാണ്. ഇറക്കുമതി വർധന 5.2 ശതമാനവും. ബാങ്ക് വായ്പാ വളർച്ചാത്തോതിലും ഇടിവാണ്. മുൻവർഷം നവംബർ വരെ 15.2 ശതമാനമായിരുന്നു; നടപ്പുവർഷം 11.8 ശതമാനം മാത്രം. നവംബർ വരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടുവെന്നതും കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്നതും, സാമ്പദ്‌വ്യവസ്ഥ ചലിപ്പിക്കാൻ ഉതകുന്നതുമായ നിർദേശങ്ങൾ വരുംവർഷത്തേക്കുള്ള ബജറ്റിൽ ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള ഗിമ്മിക്കുകൾ എന്ന പതിവ് ശൈലി തന്നെയാണ് ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്. 

എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കണ്ടുള്ള ഒരു സമീപനം ഉണ്ടായിട്ടില്ല. തികച്ചും ബിഹാർ സംസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളിൽ ഏറെയും. ഒപ്പം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി നിരക്കിൽ വലിയ മാറ്റം വരുത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിന് ന്യായമായും അർഹതയുള്ള പ്രധാന ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര ധനവിഹിതങ്ങളിൽ വലിയ തോതിൽ വെട്ടിക്കുറവ് നേരിടേണ്ടിവരുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നത് ഇത്തവണയും ചെവിക്കൊണ്ടില്ല. കഴിഞ്ഞ തവണയും കാര്യകാരണ സഹിതം നമ്മൾ മുന്നോട്ടുവച്ചിരുന്ന വിഷയമാണിത്. രണ്ടു ദശാബ്ദകാലത്തിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹനാനുകൂല പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കയറ്റുമതി പ്രോത്സാഹനത്തിന് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റിൽ വിഴിഞ്ഞം തുറമുഖ വികസന കാര്യങ്ങൾ പരാമർശിക്കാന്‍ തയ്യാറായിട്ടില്ല. വയനാട്, മുണ്ടക്കൈ ദുരിത ബാധിതരുടെ പുരധിവാസത്തിന് സഹായിക്കാനും മനസുണ്ടായില്ല. പുതിയ സംരംഭങ്ങളൊന്നും കേരളത്തിനില്ല. പൊതുവിൽ കേരളവിരുദ്ധമായ ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കപ്പെട്ടത്. ധനവിഹിത വിതരണം സംബന്ധിച്ച കേരളത്തോടുള്ള അവഗണനയുടെ ഒരു ഉദാഹരണം കൂടി ചൂണ്ടിക്കാട്ടാം. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതങ്ങളും ഗ്രാന്റുകളും വായ്പകളും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീക്കിവച്ചിട്ടുണ്ടെന്നും, അത് 2023–24 വർഷത്തെ വകയിരുത്തലിനെക്കാൾ 4,91,668 കോടി രൂപ അധികമാണെന്നും ബജറ്റ് അവകാശപ്പെടുന്നു. അതനുസരിച്ച് 2023–24ൽ ജനസംഖ്യാനുപാതികമായി കേരളത്തിന് ഏകദേശം 72,500 കോടി രൂപയെങ്കിലും കിട്ടണം. എന്നാല്‍ എല്ലാംകൂടി കിട്ടിയത് 33,000 കോടി രൂപയോളമാണ്. 2025–26ൽ ആകെ വകയിരുത്തലിൽ അഞ്ചുലക്ഷം കോടിയോളം രൂപ വർധിക്കുമ്പോൾ ആനുപാതിക വർധനയായി 14,258 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭിക്കണം. യാഥാർത്ഥ വർധന വെറും 5000 കോടിയിൽ ഒതുങ്ങുമെന്നാണ് പ്രാഥമിക വിശകലനത്തിൽ വ്യക്തമാകുന്നത്. ഈ ഗൗരവതരമായ വിവേചനമാണ് യഥാർത്ഥ പ്രശ്നം.
നിതി ആയോഗ് വിലയിരുത്തലുകളിലും, സാമ്പത്തിക സർവേ റിപ്പോർട്ടിലുമൊക്കെ ഒട്ടേറെ കാര്യങ്ങളിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് അംഗീകരിക്കുന്ന കേന്ദ്രസർക്കാരാണ് ധനവിഹിതത്തിന്റെ കാര്യത്തിലും പൊതുവികസന കാഴ്ചപ്പാടിലും സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ആ സമീപനം അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. അത് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനത്തിൽത്തന്നെ നിലനിർത്താൻ നിർബന്ധം പിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് 4.4 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങൾ കടമെടുക്കും, നിങ്ങൾ എടുക്കാൻ പടില്ലെന്നതാണ് സമീപനം. 

എല്ലാ ഹയർ സെക്കന്‍ഡറി സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം, ടിങ്കറിങ് ലാബ് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രൈമറി സ്കൂളുകൾ അടക്കം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് കണക്ഷൻ നിലവിലുള്ളപ്പോൾ ഇത്തരം പദ്ധതി പ്രഖ്യാപനം കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടാകുന്നില്ല. നമുക്ക് അനുയോജ്യമായ നിലയിലേക്ക് മാറ്റം വരുത്തി ഉപയോഗിക്കാനുതകുന്ന അയവുള്ള മാനദണ്ഡങ്ങൾ വരാത്തപക്ഷം ഇത്തരം വിഹിതങ്ങളിൽ സംസ്ഥാനത്തിന് അവകാശമില്ലാതാകുന്ന സ്ഥിതിയുണ്ടാകും. രാജ്യം പ്രതീക്ഷയോടെ നോക്കിയിരുന്ന കാർഷിക രംഗത്തടക്കമുള്ള വിഹിതം കുറയുന്ന സ്ഥിതിയാണ്. അടുത്ത സാമ്പത്തിക വർഷം ചെലവിൽ മൂന്നരലക്ഷം കോടിയുടെ വർധനയാണ് ബജറ്റിൽ കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള വർധനപോലും പൊതുവിൽ ജനങ്ങളെയാകെ ബാധിക്കുന്ന മേഖലകളിലുണ്ടാകുന്നില്ല. വളം സബ്സിഡിയിൽ 3,400 കോടി രൂപ കുറഞ്ഞു. വിള ഇൻഷുറൻസിനും 3,600 കോടി രൂപ കുറച്ചു. കാർഷിക മേഖല ഒന്നാമത്തെ ഗ്രോത്ത് എന്‍ജിൻ എന്ന് അവകാശപ്പെടുമ്പോഴാണ് ഈ വെട്ടിക്കുറയ്ക്കൽ എന്നത് വിചിത്രമാണ്. പെട്രോളിയം സബ്സിഡി 2,600 കോടി കുറച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിൽ നടപ്പുവർഷം 2023–24 വർഷത്തെക്കാൾ 3,600 കോടിയോളം കുറച്ചിരുന്നു. 2025–26 വർഷത്തേക്ക് നിലവിലുള്ള വിഹിതത്തിൽനിന്ന് ഒരു രൂപപോലും കൂട്ടിയില്ല. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താൻ സഹായകമാകുന്ന പദ്ധതികളെയാണ് ഇത്തരത്തിൽ അവഗണിച്ചത്.

‘മഖാന’യെ പരിഗണിക്കുന്നവർ റബ്ബറിനെ അവഗണിച്ചു. കയറ്റുമതി മറ്റൊരു ഗ്രോത്ത് എൻജിനാണെന്ന് അവകാശപ്പെടുന്ന ബജറ്റ് നടപ്പുവർഷത്തെ കയറ്റുമതിയിലെ വളർച്ചാ മുരടിപ്പും, ഇറക്കുമതിയിലുണ്ടായ വർധനയും കാണാതെ പോകുന്നു. ആണവോർജ മേഖല സ്വകാര്യവല്‍ക്കരിക്കുകയാണ്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം വരുന്നതും ശുഭകരമായ കാര്യമല്ല. ഇത്തരം തീരുമാനം രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ആദായനികുതിയിൽ അനല്പമായ സന്തോഷം പ്രകടിപ്പിക്കാനാണ് കേന്ദ്ര ബജറ്റിൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വാർഷിക വരുമാനം 12 ലക്ഷം രൂപവരെയുള്ളവർക്ക് ആദായ നികുതി ഒഴിവ് അവകാശപ്പെടുമ്പോൾ, അതിനുമുകളിലുള്ള സ്ലാബുകളിലെ നികുതി നിരക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കുറച്ചാളുകൾക്ക് മാത്രമായിരിക്കും എന്തെങ്കിലും പ്രയോജനമുണ്ടാകുക. ഈ ഇളവ് ലഭിക്കുന്നതിന് പുതിയ സ്കീം തെരഞ്ഞെടുക്കേണ്ടിവരുന്ന നികുതി ദായകന് ഭവന വായ്പാ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, ലഘുസമ്പാദ്യ പദ്ധതി നിക്ഷേപം, ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകൾ, ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ ഉൾപ്പെടെയുള്ള ഡിഡക്ഷൻസ് ക്ലെയിം ചെയ്യാനുള്ള അവസരവും ഇല്ലാതാകുന്നു. ഫലത്തിൽ മധ്യവർഗക്കാർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാക്കാൻ ഉതകുന്ന പ്രഖ്യാപനമല്ലിത്. 

ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും ഉയർത്തുന്ന നിലയിൽ പൊതുചെലവ് ഉയർത്തുക, മൂലധന നിക്ഷേപം വർധിപ്പിക്കുക, കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ പരിപാടികൾ നടപ്പാക്കുക തുടങ്ങിയവയാണ് സമ്പദ്ഘടനയുടെ മുരടിപ്പ് നേരിടാനുള്ള മാർഗങ്ങൾ. ലോക സാഹചര്യങ്ങൾ അതിവേഗം മാറുന്നു. അമേരിക്കയിലടക്കമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ സാമ്പത്തിക രംഗത്ത് പ്രവചനാതീതമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. അതിനനുസരിച്ച് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വന്തം കാലിൽ ഉറപ്പിച്ച് നിർത്തുകയാണ് ആവശ്യം. അതിന് ഉല്പാദനം, കൃഷി, സേവനം ഉൾപ്പെടെ അടിസ്ഥാന മേഖലകളിലൊക്കെ ഉയർന്ന വളർച്ചാ നിരക്ക് നേടേണ്ടതുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി രാജ്യത്തിനകത്തുതന്നെ വിനിയോഗിക്കപ്പെടുന്നുവെന്നതും ഉറപ്പുവരുത്തണം. അതിന് ഇന്ത്യയെ ഒന്നാകെ കണ്ടുള്ള ഒരു നയസമീപനമായിരുന്നു വേണ്ടിയിരുന്നത്. അതിനുതകുന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്നുതന്നെയാണ് പ്രതീക്ഷ. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.