“ഒരു സമൂഹത്തിന്റെ നാഗരികതയുടെ നിലവാരം അളക്കുന്നത് അശരണരോടുള്ള പെരുമാറ്റ രീതിയെ അടിസ്ഥാനമാക്കിയാണ്. അശരണരുടെ പട്ടിക ദരിദ്രർ, തൊഴിലില്ലാത്തവർ, ഭവനരഹിതർ, കുടിയേറ്റക്കാർ, ചൂഷിതര്‍ എന്നിങ്ങനെ നീളുന്നു. സ്വേച്ഛാധിപതികളാൽ കൊല്ലപ്പെട്ടവരും വർത്തമാനകാല ‘തിരസ്കാര സംസ്കാരം’ മൂലം മാലിന്യമായി മാറിയവരും ഉള്‍പ്പെടുന്നു. അശരണരെ നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ പ്രഭവകേന്ദ്രം അഴിമതി, അധികാര ദുർവിനിയോഗം, നിയമരാഹിത്യം എന്നീ ബാധകളാണ്”. പോയവര്‍ഷാരംഭത്തില്‍ നടന്ന ഡയലോപ്പ് (ട്രാൻസ്വേർസൽ ഡയലോഗ് പ്രോജക്ട്) പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് പോപ്പ് ഫ്രാന്‍സിസ് വിശാലമായ തന്റെ ജീവിത കാഴ്ചപ്പാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
ഗ്രീക്കിലെ ഇടതുപാര്‍ട്ടിയായ സിറിസയുടെ പ്രസിഡന്റും പിന്നീട് ഗ്രീക്ക് പ്രധാനമന്ത്രിയുമായിരുന്ന അലക്സിസ് സിപ്രസ്, യൂറോപ്യൻ ഇടതുപക്ഷ പാർട്ടിയുടെ പ്രസിഡന്റ് വാൾട്ടർ ബെയർ, ഫോക്കലെയർ പ്രസ്ഥാനത്തിലെ ഫ്രാൻസ് ക്രോൺറെയ്ഫ് തുടങ്ങിയവരും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രൂപപ്പെട്ടതാണ് ഡയലോപ്പ് (ട്രാൻസ്വേർസൽ ഡയലോഗ് പ്രോജക്ട്). കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ തമ്മിലുള്ള ഒരു സംവാദ പദ്ധതിയാണിത്. ഒരു പൊതു സാമൂഹിക ധാർമ്മികത രൂപപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
“സ്വപ്നങ്ങള്‍ കാണുന്നതിനെ തടയരുത്” 2024 വര്‍ഷാരംഭത്തില്‍ ജനുവരി പത്തിന് പോൾ ആറാമൻ ഹാളിൽ ഡയലോപ്പ് വേദിയില്‍ തുടങ്ങിയത് ഇങ്ങനെയായിരുന്നു. “യുദ്ധങ്ങളാലും ധ്രുവീകരണങ്ങളാലും വിഭജിക്കപ്പെട്ടതാണ് വര്‍ത്തമാന ലോകം. എന്നാല്‍ ഭാവിയിലേക്ക് നോക്കാനും മെച്ചപ്പെട്ട ഒരു ലോകം സങ്കൽപ്പിക്കാനും കഴിയണം.” അർജന്റീനക്കാരുടെ പഴമൊഴിയും കൂടെ ചേര്‍ത്തു പോപ്പ്- “ചുളിവുകൾ വീഴാതെ പോകണം, പിന്നോട്ട് പോകുകയും അരുത്. സ്വാതന്ത്ര്യം, സമത്വം, അന്തസ്, സാഹോദര്യം ഇങ്ങനെ എല്ലാം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം കാണുന്നത് നിർത്തരുത്. പിന്നോട്ട് പോകരുത്, സ്വപ്നങ്ങള്‍ ഉപേക്ഷിക്കരുത്. ”
“സംവാദത്തിലൂടെ സമാധാനത്തിന്റെ പുതിയ വഴികള്‍ തുറക്കണം. വിഭജനത്തിന്റെ കർക്കശമായ സമീപനങ്ങൾ ഇല്ലാതാക്കി, രാഷ്ട്രീയ, സാമൂഹിക, മത തലങ്ങളിൽ ആരെയും ഒഴിവാക്കാതെ തുറന്ന ഹൃദയത്തോടെ പരസ്പരം കേള്‍ക്കാനാകണം. അങ്ങനെ ഓരോരുത്തരുടെയും സംഭാവന, അവരുടേതായ പ്രത്യേകതയിൽ, ഭാവിയില്‍ ലാക്കാക്കിയുള്ള പ്രതിജ്ഞാബദ്ധമായ മാറ്റപ്രക്രിയകളിൽ ക്രിയാത്മകമായി അംഗീകരിക്കപ്പെടും,” ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുന്നുണ്ട് പലതവണ.
ധനമൂലധന കേന്ദ്രീകൃത വിപണി സംവിധാനങ്ങള്‍ സമൂഹത്തിന്റെ അരികുകളിലുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നത് എക്കാലവും വേദനയും ആശങ്കാകുലവുമാണ്. അതിനാല്‍ ദുർബലരോട് നിരന്തരം കരുതലും ശ്രദ്ധയും വേണം. “ധനമൂലധനത്തിന്റെയും വിപണി സംവിധാനങ്ങളുടെയും ആജ്ഞാപനം സമൂഹത്തിനുമേല്‍ അനുവദിക്കാൻ കഴിയില്ല” പോപ്പ് അടിവരയിടുന്നു. “ദുര്‍ബല ജനതയോടുള്ള ഐക്യദാർഢ്യം ഒരു ധാർമ്മിക ഗുണം എന്നതിനപ്പുറം, നീതിയുടെ ആവശ്യകതയാണ്, വൈകല്യങ്ങള്‍ തിരുത്തുകയും അന്യായമായ വ്യവസ്ഥകള്‍ ഒഴിവാക്കുകയും വേണം. ജനങ്ങൾക്കിടയിലും വെല്ലുവിളികളും വിഭവങ്ങളും പങ്കിടുന്നതിൽ സമൂലമായ മാറ്റങ്ങളും ആവശ്യമാണ്.”
മതപരവും പ്രത്യയശാസ്ത്രപരവുമായ അതിരുകൾക്കപ്പുറം, ക്രിസ്ത്യാനികളും മാർക്സിസ്റ്റുകളും നല്ല മനസുള്ളവരും ലോകത്തിലെ സായുധ സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നതിനും മനുഷ്യാവകാശങ്ങളുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയിൽ ഐക്യപ്പെടണം. ഇത് മനുഷ്യരാശിക്ക് സാമൂഹിക സന്തുലിതാവസ്ഥയും സമാധാനവും ഉറപ്പാക്കും.
മുതലാളിത്തത്തിനെതിരായ വിമർശനങ്ങൾ തന്നെ ഒരു മാർക്സിസ്റ്റ് എന്ന് മുദ്രകുത്താൻ ചിലരെ പ്രേരിപ്പിച്ചു എന്നു പറയുന്ന ഫ്രാൻസിസ് മാർപാപ്പ, കമ്മ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തിന്റെ പതാക കവര്‍ന്ന് അവര്‍ക്കൊപ്പം ചേര്‍ത്തുവെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞു. മുതലാളിത്തത്തെ വിമർശിക്കുകയും സമൂലമായ സാമ്പത്തിക പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തപ്പോൾ താൻ ഒരു ലെനിനിസ്റ്റാണ് എന്നുപറഞ്ഞത് ദി ഇക്കണോമിസ്റ്റ് മാസികയിലെ ഒരു ബ്ലോഗ് പോസ്റ്റിനെക്കുറിച്ച് ചോദിച്ച വേളയിലായിരുന്നു. “കമ്മ്യൂണിസ്റ്റുകാർ ഞങ്ങളുടെ പതാക കവര്‍ന്നു എന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ. ദരിദ്രരുടെ പതാകയാണ് ക്രിസ്ത്യാനിയും വഹിക്കേണ്ടത്. സുവിശേഷത്തിന്റെ കേന്ദ്രബിന്ദു ദാരിദ്ര്യമാണ്. ഇത്തരം സദ്പ്രവര്‍ത്തനങ്ങളെല്ലാം കമ്മ്യൂണിസമാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു. തീർച്ചയായും, ഇരുപത് നൂറ്റാണ്ടുകൾക്ക് ശേഷം എനിക്ക് അവരോട് പറയാം. എല്ലാം ക്രിസ്ത്യാനികളുടേതുമാണ് ” ചിരിച്ചുകൊണ്ട് വിശദീകരിച്ചു.
2013 മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ഫ്രാൻസിസ് പാപ്പ ആഗോള സാമ്പത്തിക വ്യവസ്ഥ, ദരിദ്രരോട് സംവേദനക്ഷമതയില്ലാത്തതാണെന്നും അത് സഹായം ഏറ്റവും ആവശ്യമുള്ളവരുമായി സമ്പത്ത് പങ്കിടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഊഹക്കച്ചവടത്തിൽ നിന്ന് ഉണ്ടാകുന്ന സമ്പത്ത് അസഹനീയമാണ്. ഊഹക്കച്ചവടം ദരിദ്രരുടെ ഭക്ഷണ ലഭ്യതയെ അപകടപ്പെടുത്തുന്നതാണെന്നും പോപ്പ് നിലപാടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.