കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവർക്ക് സർക്കാർ സർവീസ് അപ്രാപ്യമാക്കുന്നതിനായുള്ള ഹിഡൻ അജണ്ട ലക്ഷ്യം വച്ച് സർക്കാർ സർവീസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുക എന്ന പേരിൽ കുപ്രസിദ്ധമായ ‘പൊലീസ് വെരിഫിക്കേഷൻ’ നമ്മുടെയെല്ലാം ഓർമ്മയിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായോ ഏതെങ്കിലും പോഷക സംഘടനയുമായോ ബന്ധമുള്ള ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും സർക്കാർ സർവീസിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന നിർദേശം, ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ സിപിഐ സര്‍ക്കാരാണ് പിൻവലിച്ചത്. തന്നെയുമല്ല, ജനാധിപത്യ ഭരണക്രമത്തിൽ പൊലീസ് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച അടിസ്ഥാന തത്വങ്ങൾക്ക് ഔപചാരികമായി രൂപം നൽകുന്നതിന്റെ ഭാഗമായി അന്ന് സർക്കാർ നിയമിച്ച എൻ സി ചാറ്റർജി കമ്മിഷൻ ഭരണകൂടത്തിന്റെയും വരേണ്യവർഗത്തിന്റെയും അടിച്ചമർത്തലിനുള്ള ഉപകരണം എന്ന നിലയിൽ നിന്ന് പൊലീസ് സംവിധാനത്തെ പരിവർത്തിപ്പിക്കുകയും നീതിയുക്തമായി ഇടപെടുന്നതിന് അനുയോജ്യമായ രീതിയിൽ ജനപക്ഷ സമീപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു പുതിയ പൊലീസ് നയം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ചില റാങ്ക് ഹോൾഡര്‍മാര്‍ സമരത്തിന്റെ പേരിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ കലിതുള്ളുമ്പോൾ പ്രതിപക്ഷവും അവരുടെ ഏറാൻ മൂളികളായ മാധ്യമങ്ങളും ഇത്തരത്തിലുള്ള അടിച്ചമർത്തലിന്റെയും നിഷേധാത്മകതയുടെയും ജനാധിപത്യ — മൗലിക അവകാശ ധ്വംസനങ്ങളുടെയും പൂർവചരിത്രം മറന്നുപോകരുത്. രാജ്യത്ത് പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് കേരളത്തിലാണെന്ന യാഥാർത്ഥ്യം സമർത്ഥമായി മറച്ചുവച്ചുകൊണ്ടാണ് ഇടതുസർക്കാരിനെതിരെ വ്യാജാരോപണം വ്യാപകമായി പടച്ചുവിട്ട് ഉദ്യോഗാർത്ഥികളെയും പൊതുജനങ്ങളെയും ചില തല്പര കക്ഷികൾ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്ത് നടക്കുന്ന നിയമനങ്ങളിൽ 54.5 ശതമാനവും കേരളത്തിലാണെന്നാണ് പറയുന്നത്. ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൃത്യമായും കാര്യക്ഷമമായും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കൊടുക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും പ്രസ്തുത റിപ്പോർട്ടിലുണ്ട്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ പോലും 1,000ത്തിൽ താഴെ മാത്രമാണ് ഓരോ വർഷവും നിയമനം നടക്കുന്നതെന്നിരിക്കെ വർഷം ശരാശരി 30,000ത്തിന് മുകളിൽ നിയമനങ്ങളാണ് ഇവിടെ നടക്കുന്നത്.
2024ൽ 34,309 പേർക്കാണ് സംസ്ഥാനത്ത് പിഎസ്‌സി വഴി നിയമന ശുപാർശ അയച്ചത്. വിവിധ തസ്തികകളിലായി 1,387 റാങ്ക് ലിസ്റ്റുകളും 812 വിജ്ഞാപനങ്ങളും അതേവർഷം പ്രസിദ്ധീകരിക്കുകയും ചെയ്തു. 2023 ൽ 34,110 നിയമന ശുപാർശയും 1,074 റാങ്ക് ലിസ്റ്റും 744 വിജ്ഞാപനങ്ങളുമാണുണ്ടായത്. 2022ൽ 22,393 നിയമന ശുപാർശ അയച്ചപ്പോൾ റാങ്ക് ലിസ്റ്റുകളുടെ എണ്ണം 771, വിജ്ഞാപനങ്ങളുടേത് 816 എന്നിങ്ങനെയാണ്. 2021ൽ 26,724 നിയമന ശുപാർശയും 516 റാങ്ക് ലിസ്റ്റും 781 വിജ്ഞാപനങ്ങളുമുണ്ടായി. 2020ലാകട്ടെ 25,914 നിയമന ശുപാർശയും 495 റാങ്ക് ലിസ്റ്റും 531 വിജ്ഞാപനങ്ങളുമായിരുന്നു.
ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 2,68,949 പേർക്കാണ് നിയമന ശുപാർശ നൽകിയത്. 2016 മുതൽ 21 വരെയുള്ള സർക്കാരിന്റെ കാലത്ത് മാത്രം 1,61,361 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. കോവിഡും ലോക്‌ഡൗണും ലോകക്രമത്തെയും മനുഷ്യജീവിതത്തെയുമാകമാനം സ്തംഭിപ്പിക്കുകയും കൊറോണയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾ സ്വീകരിച്ച നയങ്ങൾ ലോകത്തിന്റെ വ്യാവസായിക സേവന മേഖലകളെ നിശ്ചലമാക്കുകയും ചെയ്ത കാലയളവായിരുന്നു ഇതിൽ രണ്ട് വർഷമെന്നതും കാണാതെ പോകരുത്. 2011 മുതൽ 16 വരെയുള്ള യുഡിഎഫ് ഭരണകാലയളവില്‍ 1,54,238 പേർക്കാണ് പിഎസ്‌സി നിയമന ശുപാർശ നൽകിയത്.
നവ ലിബറൽ നയങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമാക്കുമ്പോഴാണ് റാങ്ക് പട്ടികയിൽ നിന്ന് പരമാവധി നിയമനം നടത്തുകയെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തോട് നീതി പുലർത്തിക്കൊണ്ട് സർക്കാർ മുന്നോട്ട് പോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി കരാറടിസ്ഥാനത്തിൽ വിരമിച്ചയാളുകളെ നിയമിച്ചും രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയിലടക്കം അപ്രഖ്യാപിത നിയമന നിരോധനം സൃഷ്ടിച്ചും കടുത്ത യുവജനവഞ്ചന മുഖമുദ്രയാക്കിക്കൊണ്ടാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.
മൂന്നരലക്ഷത്തിൽപ്പരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന റെയിൽവേയിൽ നിയമനം നിലവിൽ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ബിഎസ്എൻഎല്ലിൽ ഒറ്റദിവസം 80,000ത്തോളം ജീവനക്കാരെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത് നമുക്കറിയാമല്ലോ. യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയവയെയെല്ലാം നോക്കുകുത്തികളാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം ഒരു വർഷത്തിൽ കൂടുതൽ ഒരു തസ്തിക ഒഴിഞ്ഞുകിടന്നാൽ ആ തസ്തിക തന്നെ നിലവിലില്ലാത്തതായി കണക്കാക്കുമെന്നിരിക്കെ രാജ്യത്തെ ഒട്ടുമിക്ക വകുപ്പുകളിലും കുറഞ്ഞത് അഞ്ചിൽ ഒന്ന് വീതം തസ്തിക ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.
ബിഹാറിൽ 2019ൽ 35,000 റെയിൽവേ ഒഴിവുകൾക്ക് വേണ്ടി 2.2 കോടി ആളുകൾ അപേക്ഷിച്ചതും ഇത്രയും പേർക്ക് ടെസ്റ്റ് നടത്താനുള്ള പ്രയാസംമൂലം റെയിൽവേ വരുത്തിയ ക്രമീകരണങ്ങളിൽ തങ്ങൾ കബിളിപ്പിക്കപ്പെടുന്നുവെന്നാരോപിച്ച് പട്നയിൽ വൻ ലഹള തന്നെ പൊട്ടിപ്പുറപ്പെട്ടതും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രത്യക്ഷോദാഹരണമായിരുന്നു. ‘നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ’ കണക്കുകൾ പ്രകാരം 45 വർഷ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കിലൂടെ രാജ്യം കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോൾ 2018 — 24 കാലയളവിൽ തൊഴിലില്ലായ്മ നിമിത്തം പതിനായിരത്തോളം പേരാണ് ഇന്ത്യയിൽ ജീവനൊടുക്കിയത്.
കേരള പബ്ലിക് സർവീസ് കമ്മിഷന് നിയമന ചുമതലയുള്ള തസ്തികകളിൽ നിയമനം ത്വരിതഗതിയിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇടതുപക്ഷ സർക്കാർ. 2025ൽ ഓരോ തസ്തികയിലും ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ പിഎസ്‌സിയെ അറിയിക്കാൻ വകുപ്പ് തലവന്മാർക്ക് ഭരണ പരിഷ്കാര വകുപ്പ് ഇതിനോടകം നിർദേശം നൽകിക്കഴിഞ്ഞു. നിയമന നിരോധനം സൃഷ്ടിക്കുന്നതും തസ്തിക വെട്ടിക്കുറയ്ക്കൽ നയം സ്വീകരിക്കുന്നതും ഒരിക്കലും ഇടതുനയമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.