14 July 2025, Monday
KSFE Galaxy Chits Banner 2

വയോജനങ്ങള്‍ക്ക് പരിഗണന വേണം

എസ് ഹനീഫാ റാവുത്തര്‍
June 15, 2025 4:40 am

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ലോകത്ത് എല്ലായിടത്തും വർധിച്ചുവരികയാണ്. ഓരോ സെക്കന്റിലും ലോകത്ത് രണ്ടുപേർ വീതം 60-ാം ജന്മദിനം ആഘോഷിക്കുന്നു. ഈ വർധനവിനനുസരിച്ച് അവർക്ക് നേരേയുള്ള ശാരീരികവും വൈകാരികവും സാമ്പത്തികവും സാമൂഹ്യവുമായ പീഡനങ്ങളും വർധിക്കുകയാണ്. 2017 ലെ കണക്കനുസരിച്ച് വയോജനങ്ങളിൽ ആറുപേരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടന 2002 ൽ തന്നെ ഈ കാര്യം ലോകശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. വിവിധ രൂപത്തിലുള്ള പീഡനങ്ങളുടെ ഫലമായി മുതിർന്ന പൗരന്മാർ വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു എന്നവർ കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നു. മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് മാറുന്നു. നിസഹായത, മാനസിക സമ്മർദം, ആത്മവിശ്വാസം നഷ്ടപ്പെടൽ, ആഹാരത്തിനോട് വിരക്തി, ഡിപ്രഷൻ, ഡിമൻഷ്യ തുടങ്ങിയവ അവരെ പിടികൂടുന്നു. പീഡനങ്ങൾക്ക് വിധേയരാവുന്ന വയോജനങ്ങളുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ജൂൺ 15 ലോകവയോജന പീഡനവിരുദ്ധ ബോധവല്‍ക്കരണ ദിനമായി 2011 മുതൽ ആചരിച്ചു വരികയാണ്. 2011 ഡിസംബറിൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രമേയമാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 2006 ൽ ‘ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ്’ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും യുഎൻ പ്രമേയത്തോടെയാണ് ഒരു അന്തർദേശീയ ദിനാചരണത്തിന്റെ ഔന്നത്യം വന്നുചേർന്നത്. മാതാപിതാക്കളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും വൃദ്ധ സദനങ്ങളിലാക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചികിത്സയും ഭക്ഷണവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന ഇന്നത്തെക്കാലത്ത് ഈ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ക്രൂരവും പരിഹാസം കലർന്നതുമായ വാക്കുകൾ കൊണ്ടുള്ള പീഡനം അസഹനീയമാണ്. അത് വയോജനങ്ങളെ ശാരീരികവും മാനസികവുമായി പെട്ടെന്ന് തളർത്തും. ആരോഗ്യവും സമ്പത്തും ഉണ്ടായിരുന്ന കാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി അത്യധ്വാനം ചെയ്ത വയോജനങ്ങളെ അത്യധികം വിഷമിപ്പിക്കുന്നതും ഈ ക്രൂരവാക്ശല്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം ഉറപ്പുനൽകുന്നുണ്ട്. അന്തസോടെയുള്ള ജീവിതത്തിന് ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ കൂടിയേതീരൂ. അതിനാകട്ടെ വരുമാനം വേണം. അത് തൊഴിലിലൂടെ സമ്പാദിക്കാൻ കഴിയാത്ത വയോജനങ്ങൾക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകണം.
വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണം. കേന്ദ്ര പെൻഷൻ വിഹിതം 200ൽ നിന്ന് 2000 രൂപയാക്കുകയും സംസ്ഥാന വിഹിതവും ചേർത്ത് 5000 ആക്കി വർധിച്ചുനൽകണം. നിലവിലുള്ള കുടിശിക കൊടുത്തു തീർക്കണം. 

ആരോഗ്യ പരിരക്ഷ മനുഷ്യന്റെ അവകാശമാണ്. പ്രായഭേദമെന്യേ എല്ലാവർക്കും അത് ബാധകമാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല. എല്ലാ വാക്സിനുകളും സൗജന്യമായി നൽകണം. 70 കഴിഞ്ഞ വയോജനങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പുനൽകുന്ന ആയുഷ്മാൻ ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ ഇനിയും താമസിച്ചു കൂടാ. അന്തസോടെ ജീവിക്കാനുള്ള അവകാശം അന്തസോടെ മരിക്കാനുമുള്ള അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാർധക്യം കൊണ്ട് ജീർണിച്ച ശരീരം ഇനി ജീവിതമില്ല എന്ന് അടയാളം കാട്ടുമ്പോഴും ശ്വാസത്തിനും ആഹാരത്തിനും വിസർജ്യത്തിനും മരുന്നിനും ശരീരമാസകലം ട്യൂബുകളും സൂചികളും ഇട്ട് പീഡിപ്പിച്ച് കുറച്ച് മണിക്കൂറുകൾ മാത്രം കഷ്ടപ്പെട്ട് ജീവൻ നിലനിർത്തുന്നത് വയോജനങ്ങളുടെ അന്തസിന് ചേർന്നതല്ല. ഇതിനു പരിഹാരമായി ലിവിങ് വിൽ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. തങ്ങൾക്ക് കിട്ടേണ്ട ചികിത്സ, ലോകത്തോട് യാത്ര പറയാൻ അവർ ആഗ്രഹിക്കുന്ന വിധം, ആശുപത്രിയിലെ കിടത്തി ചികിത്സ എന്നിവ സംബന്ധിച്ച് തങ്ങളുടെ നിർദേശങ്ങൾ രേഖപ്പെടുത്തുന്ന രേഖയാണ് ലിവിങ് വിൽ. ഇതുസംബന്ധിച്ച ബോധവല്‍ക്കരണത്തിനും വിൽപത്രം സ്വീകരിക്കാനും ആശുപത്രികളിൽ കൗണ്ടർ തുടങ്ങണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിത്തുടങ്ങി. കേരളം ഇനിയും ലിവിങില്‍ പ്രാബല്യത്തിലാക്കാൻ അമാന്തിച്ചു കൂട. ചുറ്റും ധാരാളം ആളുകൾ ഉണ്ടെങ്കിലും ആൾക്കൂട്ടത്തിൽ തനിയെ എന്നതാണ് വയോജനങ്ങളുടെ അനുഭവം. ഏകാന്തതയും വിരസതയുമകറ്റാൻ ഡിജിറ്റൽ സാങ്കേതികവിദ്യ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും പരിശീലിപ്പിക്കുകയും വേണം. സ്മാർട്ട് ഫോണും സമൂഹ മാധ്യമങ്ങളും ഇന്റർനെറ്റുമൊക്കെ ജീവിതത്തിന്റെ ഭാഗമായാൽ അവർക്ക് മാനസികാരോഗ്യമുണ്ടാവും. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ലഭ്യമാക്കാനും പരിശീലനം നൽകാനും സർക്കാർ പദ്ധതികൾ തയ്യാറാക്കണം. 2007 ൽ പാർലമെന്റ് പാസാക്കിയ മെയ്ന്റനൻസ് ആന്റ് വെൽഫയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസൺസ് ആക്ട് കാര്യക്ഷമമായി നടപ്പാക്കണം. വയോജന ക്ഷേമപദ്ധതികൾ ഏകോപിപ്പിക്കാനും ഫലപ്രദമാക്കുവാനും കേന്ദ്ര- സംസ്ഥാന തലത്തില്‍ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത് പ്രധാനമാണ്.
വയോജന പ്രശ്നങ്ങൾക്ക് പെട്ടെന്നുതന്നെ പരിഹാരം കാണാൻ കഴിയുന്ന വയോജന കമ്മിഷൻ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപീകരിക്കണം. കേരളത്തിൽ ഇതിനുള്ള നിയമനിർമ്മാണം നടത്തി. കൂടുതൽ അധികാരങ്ങൾ നൽകി കമ്മിഷനെ ശക്തിപ്പെടുത്തണം. 

റെയിൽവേ യാത്രക്ക് നൽകിയിരുന്ന ഇളവ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ശാരീരിക പ്രക്രിയയാണ്. വാർധക്യം ജീവിതത്തിൽ നിന്നുള്ള പുറംതള്ളലല്ല. വിശ്രമമെന്തെന്നറിയാതെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് മറ്റുള്ളവരുടെ ജീവിതത്തിന്റെ കിതപ്പിനും കുതിപ്പിനും സാക്ഷിയായി കാലത്തോടൊപ്പം പൊരുതി ജീവിച്ചവരാണവർ. തങ്ങൾ ആർക്കുവേണ്ടിയാണോ സമ്പാദിച്ചതും ജീവിച്ചതും അവരെല്ലാം വാർധക്യകാലത്ത് ഒപ്പമുണ്ടാവണമെന്നത് അവരുടെ ആഗ്രഹമാണ്. എന്നാൽ വെറുപ്പും വിദ്വേഷവും സ്വാർത്ഥതയും നിറഞ്ഞ ഇന്നത്തെ കുടുംബ സാമൂഹ്യ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ നോവുന്നതും വാർധക്യമാണുതാനും. മാനുഷികതയുടെയും കുടുംബ ബന്ധങ്ങളുടെയും മഹനീയ ഭാവമാണ് മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുകയും അവർക്ക് സാന്ത്വനമാവുകയും ചെയ്യുക എന്നത്. പുതിയ തലമുറ ഈ കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്. ജീവിതം മുന്നോട്ടു പോവുമ്പോൾ തിരക്കിനിടയിൽ വിസ്മരിക്കപ്പെടുന്ന ഈ കാര്യം അവരെ നിരന്തരം ഓർമ്മപ്പെടുത്തണം. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തിയാൽ അത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കും. വാർധക്യത്തെ ബാധ്യതയായി കാണാതെ കുടുംബവും സമൂഹവും സന്തോഷത്തോടെ അത് ഉൾക്കൊള്ളുമ്പോൾ മാത്രമേ പ്രായമായവർ സുരക്ഷിതരാവുകയുള്ളൂ. വാർധക്യം അനിവാര്യമായ ഒരു സാമൂഹ്യമാറ്റമാണെന്നും ആ ഘട്ടം സന്തോഷത്തോടെയും ആരോഗ്യത്തോടെയും തരണം ചെയ്യാൻ സഹായിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണെന്നുമുള്ള തിരിച്ചറിവും അതിനനുസരിച്ചുള്ള പ്രവൃത്തിയും നൽകുന്ന സന്ദേശം അത്ഭുതാവഹമായിരിക്കും. (ലേഖകന്‍ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ആണ്.)

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.