22 May 2025, Thursday
KSFE Galaxy Chits Banner 2

ജമാഅത്തെ ഇസ്ലാമിയുടെ വടിയും ആർഎസ്എസിന്റെ അടിയും

അഡ്വ. കെ കെ സമദ്
April 21, 2025 4:16 am

വഖഫ് നിയമ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന — വിദ്യാർത്ഥി വിഭാഗങ്ങളായ സോളിഡാരിറ്റിയും എസ്ഐഒയും കാലിക്കറ്റ് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ വിളിച്ച മുദ്രാവാക്യങ്ങളും ഉയർത്തിയ പ്ലക്കാർഡുകളിലെ ചിത്രങ്ങളും പുതിയ ചില ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. 1928ൽ ഈജിപ്തിൽ സ്ഥാപിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡ് നേതാക്കളായ ഇമാം ഹസനുൽ ബന്ന, സെയ്ദ് ഖുതുബ് (1966ൽ തൂക്കിലേറ്റപ്പെട്ട തീവ്ര ഇസ്ലാമിക നേതാവ്), ഹമാസ് നേതാവ് അഹമ്മദ് യാസിൻ, യഹ്യാ സിൻവാർ എന്നിവരുടെ ചിത്രങ്ങളാണ് ഇവർ പ്ലക്കാർഡുകളിലാക്കി ഉയർത്തിയത്.
ആർഎസ്എസ്‌ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം സമൂഹത്തെ അപരവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പുതിയ വഖഫ് നിയമത്തിനെതിരെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് എയർപോർട്ടിലേക്ക് മുന്നേ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ മാർച്ചിൽ എന്തിനായിരിക്കും ജമാഅത്തെ ഇസ്ലാമി ഈ നേതാക്കളുടെ ഫോട്ടോ ഉയർത്തിയിട്ടുണ്ടാവുക? ഈജിപ്ത് സർക്കാർ നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദർ ഹുഡ്. സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങളും ബ്രദർ ഹുഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾ തീവ്ര സ്വഭാവമുള്ളവ എന്ന നിലയിൽ നിരോധിച്ച സംഘടനാ നേതാക്കളുടെ ചിത്രം പിടിച്ച് നടത്തിയ സമരത്തിലുടനീളം ഇടതുപക്ഷത്തെയും കേരള പൊലീസിനെയും ചീത്തവിളിക്കുന്നുമുണ്ടായിരുന്നു. യുപി പൊലീസും കേരള പൊലീസും ഒന്നാണ് എന്ന നിലയിലാണ് പ്രസംഗിച്ചവർ മുഴുവൻ ആക്ഷേപിച്ചത്. സമരം ആകെ നിരീക്ഷിച്ചാൽ വഖഫ് നിയമം കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ് എന്ന് തോന്നിപ്പോകും. യഥാർത്ഥത്തിൽ ആർക്കെതിരെയായിരുന്നു കരിപ്പൂർ സമരം? കേന്ദ്രസർക്കാരിനെതിരെയോ അതോ ഇടതുപക്ഷത്തിനെതിരെയോ? 

സ്വത്വവാദം സമരങ്ങളിൽ തിരുകിക്കയറ്റി ആർഎസ്എസ് വിരുദ്ധ സമരങ്ങളെ ഒറ്റുകൊടുക്കുന്നതും ഒറ്റപ്പെടുത്താൻ ആർഎസ്എസിന് അവസരം നൽകുന്നതും ജമാഅത്തെ ഇസ്ലാമി പതിവാക്കുകയാണ്. രാജ്യത്താകമാനം ആർഎസ്എസ് എന്തുചെയ്യുന്നുവോ അതിനെക്കാൾ ഭംഗിയായി തങ്ങൾക്കത് സാധിക്കുമെന്ന് തെളിയിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ആർഎസ്എസിനെതിരായ പോരാട്ടം മതേതരചേരി ഒരുമിച്ചുനിന്ന് നടത്തേണ്ടതാണ് എന്ന പൊതുധാരണയ്ക്ക് ജമാഅത്തെ ഇസ്ലാമി തുരങ്കം വയ്ക്കുകയാണ്. ഇടതുപക്ഷ വിരുദ്ധതയുടെ ചേരുവ പാകത്തിന് ചേർത്ത് സമരാഭാസം നടത്തി പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇന്ത്യയിലെ ശക്തരായ വക്താക്കളായ ജമാഅത്തെ ഇസ്ലാമി, തങ്ങൾ ആർഎസ്എസിന്റെ മറുപുറമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്.
മുസ്ലിം സമുദായത്തെയാകെ മുൾമുനയിൽ നിർത്താൻ ആർഎസ്എസ് ആയുധങ്ങൾ തിരയുന്നതിനിടയിലാണ് ഈ സംഭവം. സന്ദിഗ്ധ ഘട്ടത്തില്‍ സമുദായത്തിന് ജമാഅത്തെ ഇസ്ലാമിയുടെ വക സംഭാവന. വഖഫ് നിയമത്തിനെതിരായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും തടയിടാൻ ആർഎസ്എസിനെ സഹായിക്കുകയായിരുന്നു നിരോധിത നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചതിലൂടെ സോളിഡാരിറ്റി ചെയ്തത്. ഉത്തരേന്ത്യയിലെങ്ങും പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഈ സമരവും അതിലുയർത്തിയ ചിത്രങ്ങളും ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ആർഎസ്എസിനെതിരായ പോരാട്ടം മുസ്ലിങ്ങൾ മാത്രം നടത്തിയാൽ മതിയെന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണ്. മതേതര ചേരിയെ ഒരുമിപ്പിക്കുന്നതിന് പകരം തീവ്രവൈകാരികതയുണ്ടാക്കി വിഷയത്തെ ‘തീവ്രവാദ’മാക്കാനാണ് അവർ ശ്രമിച്ചത്. അപകടരമായ ഈ രാഷ്ട്രീയത്തെ ഒരിക്കലും പൊതുസമൂഹത്തിന് അംഗീകരിക്കുക സാധ്യമല്ല. മുസ്ലിങ്ങളുടെമേൽ തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്ന ആർഎസ്എസിന് ഏറ്റവും വലിയ ആയുധവും ഊർജവുമാണ് ‘ഇസ്ലാമിക ബുദ്ധികേന്ദ്രങ്ങൾ’ എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. മുസ്ലിം വിഷയങ്ങളിൽ മുസ്ലിങ്ങൾ ഒറ്റയ്ക്ക് മതിയെന്ന സമീപനമാണ് എല്ലാകാലത്തും ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും സ്വത്വവാദം ഉയർത്തി ഇതേ കുതന്ത്രം ഇവര്‍ പയറ്റിയിരുന്നു.
സമുദായത്തെയും സമൂഹത്തെയും ഏറ്റവും നികൃഷ്ടമായവിധം ഒറ്റപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ രീതിയാണ്. ഇടതുപക്ഷം മുസ്ലിം വിഷയങ്ങളിൽ സമരവും നിലപാടുകളും പ്രഖ്യാപിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി അസ്വസ്ഥരാകുന്നതും പതിവാണ്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിച്ച് പ്രകടനം നടത്തിയാൽ തീരുന്നതല്ല ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന് സാമാന്യ ജനത്തിന് ബോധ്യമുണ്ട്. അത് ന്യൂനപക്ഷങ്ങൾക്കെതിരായുള്ള ആക്രമണത്തിന്റെ ആഴം കൂട്ടാൻ മാത്രം ഉപകരിക്കുന്നതാണ്. അതുകൊണ്ട്, മലപ്പുറം ജില്ലയിലെ വിമാനത്താവളത്തിലേക്ക് നടത്തിയ സമരത്തിന്റെ പ്രത്യാഘാതം അത്ര ചെറുതായിരിക്കാൻ വഴിയില്ല. ജമാഅത്തെ ഇസ്ലാമി ഉദ്ദേശിച്ചിടത്ത് കാര്യങ്ങളെത്തില്ല എന്നുമാത്രമല്ല അത് ആർഎസ്എസ് വിരുദ്ധ പോരാട്ടത്തെ പ്രതിരോധത്തിലാക്കുക കൂടി ചെയ്യുകയാണ്.
വഖഫ് നിയത്തിനെതിരായ സമരങ്ങളെ അടിച്ചമർത്താൻ ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന് നൽകിയ വടിയാണ് കരിപ്പൂർ സമരം എന്നതിൽ ഒരു തർക്കവുമില്ല. ജമാഅത്തെ ഇസ്ലാമി മുസ്ലിം ബ്രദർ ഹുഡ് നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തുന്ന അപകടം ചർച്ച ചെയ്യുമ്പോൾ തന്നെയാണ് കൊല്ലത്തെ പുതിയ കാവ് ക്ഷേത്രോത്സവത്തിന്റെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവ് ഹെഗ്ഡേവാറിന്റെ ചിത്രമുയരുന്നതും പാലക്കാട് നഗരസഭയിലെ ബഡ്സ് സ്കൂളിന് ഹെഗ്ഡേവാറിന്റെ പേര് നൽകാൻ ശ്രമിക്കുന്നതും. തീവ്രതയുടെ പരസ്പര പൂരകങ്ങളായ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും പങ്കുവയ്ക്കാൻ ശ്രമിക്കുന്ന അപകടത്തെ മതേതര കേരളം ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. 

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.