19 April 2024, Friday

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിമുക്ത കേരളം എന്ന ആത്യന്തിക ലക്ഷ്യം

Janayugom Webdesk
June 26, 2022 7:00 am

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമാണ്, ലഹരിമുക്ത കേരളത്തിനായി നമുക്കു കെെകോർക്കാം. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്. സമൂഹത്തെ കാർന്നുതിന്നുന്ന അപകടത്തിനെതിരെ ലോകജനതയ്ക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കുന്നത്. ലഹരി ഉയർത്തുന്ന ആരോഗ്യപരവും മാനുഷികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തെ സുപ്രധാന കർത്തവ്യമാണ്. ലോകത്ത് എവിടെയുമെന്നതുപോലെ നമ്മുടെ രാജ്യത്തും മയക്കുമരുന്നുകൾ വലിയ രീതിയിലുളള ഭീഷണിയാണ് ഉയർത്തുന്നത്. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ ഇന്ത്യയിലെ പല സ്ഥലങ്ങളിലും വന്‍തോതില്‍ മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്ത് വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. 218 കിലോ ഹെറോയിനാണ് ലക്ഷദ്വീപ് തീരത്ത് നിന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡും റവന്യു ഇന്റലിജൻസും കൂടി പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഉദ്ദേശം 1500 കോടി രൂപ വിലവരുമെന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തിൽ മുന്ദ്രാ തുറമുഖത്തു നിന്നും 54 കിലോ കൊക്കെയിനാണ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്തത്.


ഇതുകൂടി വായിക്കു; ജൈവവൈവിധ്യ സംരക്ഷണവും മനുഷ്യസമൂഹത്തിന്റെ ഭാവിയും 


മയക്കുമരുന്ന് കടത്ത് വൻതോതിൽ വ്യാപകമാകുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കേരളം സാമൂഹികമായും സാംസ്കാരികമായും ജീവിതനിലവാരത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. കേരളം സ്വായത്തമാക്കിയ ഈ നേട്ടങ്ങൾക്ക് വലിയ ഭീഷണിയാണ് മയക്കുമരുന്നിന്റെ ഉപയോഗംമൂലം സമൂഹത്തിൽ ഉണ്ടാകുന്നത്. യുവാക്കളും കൗമാരപ്രായക്കാരുമാണ് കൂടുതലായി മയക്കുമരുന്നിന് ഇരകളാകുന്നതായി കണ്ടുവരുന്നത്. എക്സൈസും പൊലീസും ഉൾപ്പെടെയുളള വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ഇടപെടലിലൂടെ കേരളത്തിലെ കഞ്ചാവ് കൃഷിക്ക് കടിഞ്ഞാണിടുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കടത്തി‌ക്കൊണ്ടുവന്ന് കേരളത്തിൽ വില്പന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളളത്. 2021, 2022 വർഷങ്ങളിലായി 7,553 കിലോ കഞ്ചാവ്, 37,349.855 ഗ്രാം ഹാഷിഷ് ഓയിൽ, 10,165.702 ഗ്രാം എംഡിഎംഎ എന്നിവ എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പുതുതലമുറ കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗ്ഗുകൾ ഉപയോഗി‌ക്കുന്നതായാണ് അടുത്ത കാലത്ത് കണ്ടെത്തിയ കേസുകൾ പരിശോധിച്ചതിൽ നിന്നും മന‌സിലാക്കുന്നത്.

വളരെയധികം വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗ്ഗുകൾ ഉപയോഗിക്കുന്നതിലൂടെ വരുംതലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാവുക. പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂർവമുള്ള പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാനാകില്ല. കുട്ടികളെയും യുവാക്കളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന്, അവരിലേ‌ക്കെത്താൻ ഏറെ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് തന്നെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ സംസ്ഥാന എക്സൈസ് വകുപ്പ് സർവകാല റെക്കോഡാണ് കൈവരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ ഓരോ മാസവും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം ലഹരി വിരുദ്ധ ബോധവല്ക്കരണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ളതാണ്. ഈ വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനാണ് കഴിഞ്ഞ ഇടതു സർക്കാർ കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ ‘വിമുക്തി’ക്ക് രൂപം നല്കിയത്. ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം ഉയർത്തുന്ന തരത്തിലാണ് വിമുക്തി മിഷൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡ് തലത്തിൽ വിമുക്തി കമ്മിറ്റികൾ രൂപീകരിച്ച് ലഹരിക്കെതിരെയുളള പ്രവർത്തനം നടത്തിവരുന്നുണ്ട്.


ഇതുകൂടി വായിക്കു;പരിസ്ഥിതിലോല മേഖല സംസ്ഥാന താല്പര്യം സംരക്ഷിക്കും


വിമുക്തി കമ്മിറ്റികൾ മുഖേന ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയും കൗൺസ‌ിലിങ്ങും നല്കുന്നുണ്ട്. വാർഡുകമ്മിറ്റികൾ കൂടുമ്പോൾ ലഭിക്കുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് കേസുകൾ കണ്ടെത്തുന്നുണ്ട്. വിദ്യാലയങ്ങളിൽ ലഹരിക്കെതിരെയുളള പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോളജ് തലത്തിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ക‌ാമ്പസുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് ‘നേർക്കൂട്ടം’ എന്ന പേരിലും ഹോസ്റ്റലുകളിൽ ‘ശ്രദ്ധ’ എന്ന പേരിലും കമ്മിറ്റികൾ രൂപീകരിച്ച് വരുന്നു. എൻഎസ്എസ് വോളന്റിയർമാർ, എസ്‌പിസി വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുഖേന ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ആദിവാസി, തീരദേശ മേഖലകളെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈ മേഖലകളിലെ യുവാക്കളിൽ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് ഫിറ്റ്നെസ് സെന്ററുകൾ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിച്ച് വരികയാണ്. ഗോത്ര കലാകാരന്മാരെ ഉൾപ്പെടുത്തി ഗോത്ര നാടകവും പൊതുപരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ഉൾപ്പെടെയുളള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടാതെ വിദഗ്ധരെ ഉൾപ്പെടുത്തി വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

ലഹരി ഉപയോഗം കൂടുതലുളള മേഖലകൾ കണ്ടെത്തി ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നു. പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷനേടുന്നതിനും സ്വയം പ്രതിരോധം തീർക്കുന്നതിനും ഉദ്ദേശിച്ച് സംസ്ഥാനത്തെ 138 റെയ്ഞ്ചുകളിലായി 138 സ്കൂളുകൾ തിരഞ്ഞെടുത്ത് പെൺകുട്ടികൾക്കായുളള സ്വയരക്ഷാ പരിശീലന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ബോധവല്ക്കരണത്തോടൊപ്പം തന്നെ ലഹരിക്കടിമപ്പെട്ടവർക്ക് ചികിത്സ നല്കുന്നതിനായി 14 ജില്ലകളിലും വിമുക്തി മിഷന്റെ ഭാഗമായി ഡീ അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 71,250 പേർക്ക് ഒപിയിലും 6,020 പേർക്ക് ഐപിയിലും ഇതിനോടകം ചികിത്സ നൽകി. മേഖലാ കൗൺസ‌ിലിങ് സെന്ററുകളിൽ 9,988 പേർക്ക് ഇതിനോടകം കൗൺസിലിങ് നല്കിക്കഴിഞ്ഞു. മയക്കുമരുന്നിനും മറ്റും അടിമയായ, നിർജീവമായ ഒരു സമൂഹമല്ല നമുക്ക് വേണ്ടത്. ഊർജസ്വലതയുള്ള, കർമ്മശേഷിയുള്ള യുവതലമുറയാണ് ലോകത്തിന്റെ മുന്നോട്ടുപോക്കിന് ഇന്നാവശ്യം. ബോധവല്ക്കരണം എന്നത് ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കേണ്ടതല്ല. ഓരോ മനുഷ്യനും ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണി പടയാളികളായി മാറണം. ഇപ്രകാരം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കു. ഈ ലഹരിവിരുദ്ധ ദിനം അതിന് കരുത്തേകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.