9 July 2025, Wednesday
KSFE Galaxy Chits Banner 2

ശാരീരിക — മാനസിക ആരോഗ്യ പദ്ധതിയെ എതിർക്കുന്നത് എന്തിന്

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
July 4, 2025 4:15 am

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്നത് അഭിമാനകരമായ വസ്തുതയാണ്. അക്കാദമിക് രംഗത്തെ നമ്മുടെ നേട്ടങ്ങൾക്ക് ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ദേശീയ പഠനനേട്ട സർവേ ഫലങ്ങൾ. 2021നെ അപേക്ഷിച്ച് നമ്മുടെ കുട്ടികൾ വലിയ പുരോഗതിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കായി നാം നടത്തിയ നിക്ഷേപം അക്കാദമിക വളർച്ചയ്ക്കും സഹായകമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. അക്കാദമിക് കാര്യങ്ങളിലുള്ള ഈ മുന്നേറ്റം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യമായ ഭാഗമാണ്. അതുകൊണ്ടാണ് 2025–26 അക്കാദമിക വർഷം സമഗ്ര ഗുണമേന്മ ലക്ഷ്യംവയ്ക്കുന്ന വർഷമായി നാം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയെയും പരിഗണിച്ച്, വിദ്യാലയങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനുകൾ വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുള്ള പാഠ്യപദ്ധതി, ഓരോ സ്കൂളിലെയും സവിശേഷ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഫലപ്രദമായി നടപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം ജില്ലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തി നടപ്പാക്കേണ്ടതുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പൂർണമായി വിശ്വാസത്തിലെടുത്ത്, അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യപദ്ധതി കാര്യക്ഷമമായി വിനിമയം ചെയ്താൽ ഫലമുണ്ടാകുമെന്നാണ് ദേശീയ പഠനനേട്ട സർവേ വ്യക്തമാക്കുന്നത്. ഈ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ, ഇവയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയും വേണം. ഇതിന് തടസമായി നിൽക്കുന്ന ഘടകങ്ങളെ കണ്ടെത്തി അവയെ അതിജീവിച്ചാൽ മാത്രമേ നമുക്ക് മുന്നേറാൻ കഴിയൂ. 

സമീപകാലത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ് ബാല്യ — കൗമാര പ്രായക്കാരിൽ ഒരു വിഭാഗം പല കാരണങ്ങളാൽ ലഹരിയോട് കാട്ടുന്ന താല്പര്യം. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടുന്നതിനുള്ള ഉപാധിയായി മാത്രം ചുരുക്കിക്കാണാൻ കഴിയുമോ? സ്കൂൾ എന്നത് ബൗദ്ധിക വികാസത്തെ മാത്രം സഹായിക്കുന്ന ഒരിടമായി പരിമിതപ്പെടുത്താൻ കഴിയുമോ? മാനസിക വികാസം, ബൗദ്ധിക വികാസം, ശാരീരിക വികാസം, വൈകാരിക വികാസം, സാമൂഹിക വികാസം എന്നിവയെല്ലാം ചേർന്നാൽ മാത്രമേ കുട്ടികളുടെ സർവതോമുഖമായ വികാസം സാധ്യമാകൂ. ആത്മവിശ്വാസത്തോടെ ഇന്നത്തെ സമൂഹത്തിലും ഭാവി സമൂഹത്തിലും ജീവിക്കാൻ വേണ്ട അറിവും കഴിവും പൗരബോധവും ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതുണ്ട്. അതിനെല്ലാമുള്ള ഇടമായി വിദ്യാലയങ്ങൾ മാറണം. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ ബോധവും എല്ലാം അനുഭവങ്ങളിലൂടെ ഉളവാകുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ. പ്രളയകാലത്തും മറ്റ് ദുരന്തഘട്ടങ്ങളിലും ഇതിന്റെ നേരനുഭവങ്ങൾ നമുക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. ഇത്തരം ഘട്ടങ്ങളിൽ എല്ലാറ്റിനുമുപരിയായി പരസ്പരസ്നേഹവും പരസ്പരസഹകരണവും അനുതാപവും ഉയർത്തിപ്പിടിച്ച ഒരു സമൂഹമാണ് നമ്മുടേത്. ഇന്നത്തെ ലോകത്തിൽ കമ്പോളവും ആധുനിക സാങ്കേതികവിദ്യയും തുറന്നുതരുന്ന ഒട്ടേറെ സാധ്യതകളുണ്ട്. അതിനിടയിൽ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികളും ഉണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ കണ്ടെത്തി പ്രയോജനപ്പെടുത്താനും ചതിക്കുഴികളെ തിരിച്ചറിഞ്ഞ് അതിൽപ്പെടാതെ തള്ളിക്കളയാനുമുള്ള തിരിച്ചറിവ് കുട്ടികളിൽ വികസിപ്പിക്കണം. അതിനായി അവരെ പ്രാപ്തരാക്കണം. അതാണ് വിദ്യാഭ്യാസ സംവിധാനം ഏറ്റെടുത്തിരിക്കുന്ന പ്രധാന വെല്ലുവിളി. ഇതിന്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, കുട്ടികളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും കാണുന്ന അഭികാമ്യമല്ലാത്ത കാര്യങ്ങളെ അതതു സമയത്ത് തിരിച്ചറിയാൻ കഴിയണം എന്നതാണ്. 

പഠനം എന്നാൽ പരീക്ഷകൾക്ക് മാത്രം തയ്യാറാക്കൽ ആണെന്ന സമൂഹത്തിന്റെ പൊതുവായ ധാരണ ഒരു പ്രധാന പ്രശ്നമാണ്. ഈ ധാരണകൊണ്ട് ഏറ്റവും പ്രയാസപ്പെടുന്നത് കുട്ടികളാണ്. ശരിയായ ശാരീരിക വികാസത്തിന്, അവരുടെ പേശി വികാസത്തിന്, വൈകാരിക വികാസത്തിന്, സന്തോഷം ഉണ്ടാകാൻ, മറ്റ് കുട്ടികളോട് കൂട്ടുചേരാൻ, അതോടൊപ്പം ബൗദ്ധികമായ വികാസത്തിന് പോലും കായിക വിനോദങ്ങൾ അനിവാര്യമാണ്.
കളിക്കുക എന്നത് കുട്ടികളുടെ സഹജമായ സ്വഭാവമാണ്, കുട്ടികളുടെ അവകാശമാണ്. സ്വയം പ്രകാശനത്തിന് അതിയായി ആഗ്രഹിക്കുന്ന ഘട്ടമാണ് ബാല്യവും കൗമാരവും. എന്നാൽ പരീക്ഷകൾക്ക് വന്ന അമിതപ്രാധാന്യം കുട്ടികളെ കളിക്കളങ്ങളിൽ നിന്നും കലയടക്കമുള്ള സർഗവാസനകൾ പ്രകടിപ്പിക്കുന്ന ഇടങ്ങളിൽ നിന്നും പിൻവലിക്കുന്നതിലേക്ക് എത്തിച്ചു. ഇതുണ്ടാക്കുന്ന അനുരണനങ്ങൾ വളരെ വലുതാണ്. അതിൽ ഏറ്റവും പ്രധാനം കുട്ടികളുടെ കായികക്ഷമത കുറഞ്ഞുവരുന്നു എന്നതും, മാനസികാരോഗ്യത്തിന് അനിവാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നതുമാണ്. അതുകൊണ്ടുതന്നെ താൽക്കാലിക സന്തോഷത്തിനുള്ള കുറുക്കുവഴികൾ കുട്ടികൾ അന്വേഷിക്കാൻ ഇടയുണ്ട്. ഇതാണ് ലഹരിയടക്കം പ്രചരിപ്പിക്കുന്ന, അതിലൂടെ ലാഭം ലക്ഷ്യമിടുന്ന മാഫിയകളുടെ സാധ്യത വർധിപ്പിക്കുന്നത്. കുട്ടികൾ വളരുന്ന പ്രായത്തിൽ അവരിൽ ധാരാളം ഊർജമുണ്ടാകും. ഈ ഊർജത്തെ ഫലപ്രദമായി (പോസിറ്റീവായി) പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ ഊർജം ചെലവാക്കാൻ അനഭിലഷണീയമായ മറ്റ് മാർഗങ്ങൾ കുട്ടികൾ തേടിയേക്കാമെന്നാണ് മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയ ഇത്തരം കാര്യങ്ങൾ തള്ളിക്കളയാൻ കഴിയില്ല. അതുപ്രകാരം മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ, വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, സമൂഹത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ എന്നിവരെല്ലാം ചേർന്ന് നടത്തിയ ആലോചനകളിൽ രൂപപ്പെട്ടതും സ്വീകരിച്ചതുമായ ഒരു നിർദേശമാണ് അധ്യാപകരുടെ സാന്നിധ്യത്തിൽ കുറച്ചുസമയം പ്രയോജനപ്പെടുത്തി കുട്ടികൾക്കുണ്ടാകാനിടയുള്ള സമ്മർദം, ആകാംക്ഷ, പിരിമുറുക്കം എന്നിവയിൽ നിന്നും മോചിതമാകാനും മാനസികോല്ലാസം ലഭിക്കുകയും അവരുടെ കായികക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന സുംബാ ഡാൻസ് പോലുള്ള ലഘു വ്യായാമങ്ങൾക്ക് അവസരമൊരുക്കുക എന്നത്. എന്നാല്‍ ഇത് അടിച്ചേല്പിക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. 

1990കളിൽ രൂപപ്പെട്ടതും ലോകം മുഴുവൻ വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ഒരു ലഘു നൃത്തരൂപമാണ് സുംബാ ഡാൻസ്. അധ്യാപകരുടെ സാന്നിധ്യത്തിൽ, അവരുടെ മേൽനോട്ടത്തിൽ നടക്കുന്ന, കായികക്ഷമത വർധിപ്പിക്കുന്നതും കുട്ടികളുടെ മനസിന് ഒരു ഉല്ലാസം നൽകുന്നതുമായ ഒരു വിനോദ — വ്യായാമ പരിപാടിയാണിത്. ഇത് നടന്ന ഇടങ്ങളിൽ എത്ര സന്തോഷത്തോടെയാണ് കുട്ടികൾ ഈ ലഘുനൃത്തരൂപത്തെ സ്വീകരിച്ചിരിക്കുന്നത്! കുട്ടികൾ സന്തോഷിക്കുമ്പോൾ ഒരു വിഭാഗം മുതിർന്നവർ അതിൽ വ്യാകുലരാകുന്നത് എന്തിനാണ്? കുട്ടികളുടെ നന്മയെ ലക്ഷ്യംവച്ച് സർക്കാർ ഒരു പദ്ധതി മുന്നോട്ടുവയ്ക്കുമ്പോൾ അതിനെ സമൂഹത്തിന് മുന്നിൽ ഇകഴ്ത്തുന്നത് എന്ത് ലക്ഷ്യം വച്ചാണ്? വിമർശനങ്ങൾ എല്ലാകാലത്തും സ്വീകരിക്കാൻ തയ്യാറാണ്. അതിനെ പോസിറ്റീവായി മാത്രമേ കാണുകയുള്ളൂ. എന്നാൽ ശരിയായ ഉദ്ദേശത്തോടെ അല്ലാത്ത പ്രചരണങ്ങളെ അങ്ങനെ മാത്രമേ കാണാൻ കഴിയൂ. ജനാധിപത്യ സംവിധാനത്തിനകത്തും പുറത്തുമുള്ളവർക്ക് വിമർശനങ്ങൾ ഉയർത്താനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. അതിനുള്ള അവകാശം ഉണ്ടാവുകയും വേണം. പക്ഷേ അതിനെല്ലാം വ്യവസ്ഥാപിതമായ രീതികളുണ്ട്. അത് ഉണ്ടാവുകയും വേണം. നമ്മുടെ കുട്ടികളെ നല്ല മാനസികാരോഗ്യവും നല്ല കായികക്ഷമതയുമുള്ളവരും, അറിവിന്റെയും സാങ്കേതികവിദ്യയുടെയും ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ച് അതിജീവിക്കുന്നതിനാവശ്യമായ അറിവും കഴിവും മനോഭാവവും പൗരബോധവും ഉള്ളവരുമാക്കി മാറ്റുന്നതിന് നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. കേരളം അതാണ് നമ്മോട് ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.