25 April 2024, Thursday

‘പത്രപ്രവർത്തനത്തിന്റെ ഹൃദയപക്ഷം’

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
September 20, 2021 5:39 am

ഒരുകാലത്ത് ജേർണലിസത്തിലെ അവസാനത്തെ വാക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേരിക്കയിലെ ‘ടൈം’ വാരികയുടെ രൂപഭാവങ്ങളുള്ള ഒരു പൊളിറ്റിക്കൽ വീക്കിലി. നാലു വശങ്ങളിലുമായി വലയം ചെയ്തുനിൽക്കുന്ന, കട്ടിയുള്ള ചുവന്ന ബോർഡർലൈന് നടുവിലായി കറുപ്പിലും വെളുപ്പിലും തെളിഞ്ഞുനിൽക്കുന്ന മുഖചിത്രം. അകംപേജുകളിലാകട്ടെ വർണപ്പൊലിമയേകിക്കൊണ്ട് പുറംമുഴുവനും പടർന്നുകിടക്കുന്ന വലിയ ചിത്രങ്ങളോ, കലിഗ്രഫി കൊണ്ടുള്ള ചിത്രപ്പണികളോ, ലേ ഔട്ടിലെ പുതിയ പരീക്ഷണങ്ങളോ ഒന്നുമില്ല. ഇടതുപക്ഷ വീക്ഷണത്തിലുള്ള വാർത്തകളും വിശകലനവുമടങ്ങുന്ന ഉള്ളടക്കം. ആ പ്രത്യേകതയുള്ള പുറംചട്ടയും വെളുത്ത വലിയ അക്ഷരങ്ങളിലെഴുതിയ പേരും മനസിൽ പതിഞ്ഞു കിടക്കും- ലിങ്ക്. 

മറ്റു ദിനപത്രങ്ങളൊക്കെ രാവിലെ വീട്ടിലെത്തുമ്പോൾ, സായാഹ്നങ്ങളിൽ എത്തിച്ചേർന്നിരുന്ന ഒരു പത്രവുമുണ്ടായിരുന്നു ആ നാളുകളിൽ, പേട്രിയറ്റ്. ചരിത്രത്തോടും രാഷ്ട്രീയവിഷയങ്ങളോടും അഭിനിവേശം തോന്നിത്തുടങ്ങിയ കൗമാരപ്രായത്തിൽ, ഞാൻ ഏറ്റവും താല്പര്യത്തോടെ വായിക്കാൻ തുടങ്ങിയത്, പണ്ട് വെറുതെയൊന്ന് മറിച്ചുനോക്കി മാറ്റിവയ്ക്കുമായിരുന്ന, ഈ രണ്ടു പത്രമാസികകളാണ്.
1960കളിലും 70കളിലും ചലനങ്ങളുണ്ടാക്കിയ ആ പ്രസിദ്ധീകരണങ്ങളുടെ തലപ്പത്ത്, ചരിത്രവഴികളിൽ കനത്ത കാൽപ്പാടുകൾ പതിപ്പിച്ച ചില വലിയ മനുഷ്യരുണ്ടായിരുന്നു. അതിലൊന്നാമത്തെ പേര് അരുണ അസഫ് അലിയുടേതാണ്.1942 ഓഗസ്റ്റ് 9 ന് ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്, ബോംബെയിലെ ഗൊവലിയാ ടാങ്ക് മൈതാനിയിൽ ത്രിവർണ പതാക ഉയർത്തിയ ധീരവിപ്ലവകാരി, ഭഗത് സിങിന് വേണ്ടി കേസ് വാദിച്ച സ്വാതന്ത്ര്യസമര സേനാനി അസഫ് അലിയുടെ ജീവിതപങ്കാളി, ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മാനസപുത്രി, ഇടതുപക്ഷത്തിന്റെയും സ്ത്രീപക്ഷ പ്രസ്ഥാനത്തിന്റെയും ഏറ്റവും ചൈതന്യവത്തായ മുഖം. 

തലശ്ശേരിയിലെ കപ്പന കണ്ണൻ മേനോന്റെ പുത്രനായ നാരായണമേനോൻ ഇന്ത്യൻ പത്രലോകത്തെ അതികായന്മാരിലൊരാളായ എടത്തട്ട നാരായണനായി വളർന്നത്, സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികളിലൂടെ അമർത്തിച്ചവിട്ടി നടന്നുകൊണ്ടാണ്. ഭരണകൂടത്തിനെതിരെ ‘സൂപ്പർ’ എന്നപേരിൽ കടുത്ത പരിഹാസക്കൂട്ടിൽ ചാലിച്ചെഴുതിയ ലേഖനങ്ങൾക്കെല്ലാം മാരകശേഷിയുണ്ടായിരുന്നു. ശങ്കർ വരച്ച അസ്ത്രത്തിന്റെ മൂർച്ചയുള്ള കാർട്ടൂണുകളായിരുന്നു, അവയ്ക്ക് കൂട്ട്. ബിർളയോട് കലഹിച്ച് പത്രാധിപരും ഉറ്റ ചങ്ങാതിയുമായ പോത്തൻ ജോസഫിനോടൊപ്പം പത്രത്തിന്റെ പടിയിറങ്ങിയ നാരായണൻ ചെന്നുചാടിയത്, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഒത്ത നടുവിലേക്കാണ്. അരുണാ അസഫലിയും എടത്തട്ടയും ചേർന്നാരംഭിച്ച അണ്ടർഗ്രൗണ്ട് പ്രസ്സിൽ നിന്ന് പുറത്തിറക്കിയ പോസ്റ്ററുകളും ലഘുലേഖകളും ന്യൂസ് ലെറ്ററുകളും ലക്ഷ്യഭേദികളായിരുന്നു. ഡൽഹിയിലെ ലാൽഖിലായുടെ ഭൂഗർഭ അറയിലെ വെളിച്ചം കയറാത്ത സെല്ലിൽ ഏകാന്ത തടവായിരുന്നു എടത്തട്ടയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം വിധിച്ച ശിക്ഷ. മാപ്പെഴുതി കൊടുത്താൽ തുറന്നുവിടാൻ തയ്യാറാണെന്ന് അറിയിച്ച സായ്പ്പിനുള്ള മറുപടി സ്ഥായീഭാവമായ പുച്ഛവും അവജ്ഞയുമായിരുന്നു. സിഎസ്‌പി വിട്ട ജയപ്രകാശ് നാരായണൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അരുണയോടൊപ്പം, പാർട്ടിയുടെ മുഖപത്രമായ ‘ജനത’യുടെ ചുക്കാൻ പിടിച്ചുകൊണ്ട് എടത്തട്ടയും ചേർന്നു.
എന്നാൽ പത്രപ്രവർത്തനത്തേക്കാൾ പ്രധാനമായിരുന്നു, രാഷ്ട്രീയവിശ്വാസവും പ്രതിബദ്ധതയും, എടത്തട്ടയ്ക്ക്. അങ്ങനെയാണ് 1950 കളുടെ തുടക്കത്തിൽ, ജയപ്രകാശ് നാരായണന്റെയും രാം മനോഹർ ലോഹ്യയുടെയും സോഷ്യലിസ്റ്റ് മുറവിളികളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ എടത്തട്ടയും അരുണയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. പിന്നീട് കുറേനാളുകൾ പാർട്ടി മുഖപത്രമായ ‘ക്രോസ് റോഡ്സി‘ലായിരുന്നു. (ആ കാലത്താണ് ജനയുഗം പത്രം തുടങ്ങാനായി അരുണയും എടത്തട്ടയും എം എൻ ഗോവിന്ദൻ നായർക്ക് പതിനായിരം രൂപ നൽകുന്നത്.) 

1956 മുതൽ കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ നടന്ന ഉൾപ്പാർട്ടി സമരത്തോടും തർക്കങ്ങളോടും പൊരുത്തപ്പെടാനാകാതെ അരുണ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അജയഘോഷിനോടും ഡാങ്കെയോടും പി സി ജോഷിയോടും രാഷ്ട്രീയപരവും മാനസികവുമായ ആഭിമുഖ്യം പുലർത്തിയിരുന്ന എടത്തട്ടയും അരുണയോടൊപ്പം പാർട്ടി വിട്ടു. എങ്കിലും ജീവിതത്തിലുടനീളം ഇരുവരും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഉറ്റ സൗഹൃദവും ചങ്ങാത്തവും കാത്തുസൂക്ഷിച്ചുപോന്നിരുന്നു. ഇനിയാണ് ‘ലിങ്കി‘ന്റെ ജനനം. നെഹ്രുവിന്റെ ആശയങ്ങളെയും മൂല്യങ്ങളെയും പ്രചരിപ്പിക്കാനായിട്ടാണ് ‘ലിങ്ക്’ ആരംഭിക്കുന്നത്. വി കെ കൃഷ്ണമേനോൻ, കെ ഡി മാളവ്യ, ഫിറോസ് ഗാന്ധി, ബിജു പട്നായ്ക് തുടങ്ങിയവർ അരുണയ്ക്കും എടത്തട്ട നാരായണനും എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് പിന്നണിയിലുണ്ടായിരുന്നു. ഇന്തോ സോവിയറ്റ് സൗഹൃദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ, ബോംബെയിലെ പ്രമുഖ സർജൻ ഡോ. എ വി ബാലിഗ തന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ലിങ്ക് കെട്ടിപ്പടുക്കാനായി ചെലവഴിച്ചു. ജനസംഘം, സ്വതന്ത്രാ പാർട്ടി, സോഷ്യലിസ്റ്റ്/പ്രജാ സോഷ്യലിസ്റ്റ് കക്ഷികൾ തുടങ്ങിയവരുടെയും കോൺഗ്രസിനുള്ളിലെയും വലതുപക്ഷ പിന്തിരിപ്പൻ ആശയങ്ങളെയും വർഗീയതയെയും എതിർക്കുന്ന വിശാല ഇടതുപക്ഷ ഐക്യത്തിന്റെ ഒരു പ്ലാറ്റ് ഫോമായി ‘ലിങ്ക്’ മാറി. 1962 ൽ ബോംബെ നോർത്ത് മണ്ഡലത്തിൽ മത്സരിച്ച വി കെ കൃഷ്ണമേനോനെ തോൽപ്പിക്കാൻ വൻമാധ്യമങ്ങളടക്കമുള്ള വലതുപക്ഷശക്തികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നപ്പോൾ ‘ലിങ്കും’ കരഞ്ചിയയുടെ ‘ബ്ലിറ്റ്സും’ വീറോടെ പോരാടി. നെഹ്രുവിനും കൃഷ്ണമേനോനുമെതിരെ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങാൻ പ്രതിപക്ഷത്തിനും കോൺഗ്രസിലെ വലതുപക്ഷത്തിനും ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ചൈനീസ് ആക്രമണം. കൃഷ്ണമേനോന്റെ രക്തത്തിനു വേണ്ടി ദാഹിച്ച വലതുപക്ഷക്കാർ അദ്ദേഹത്തിന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്തു. ആ നാളുകളിൽ കൂടെക്കൂടെ ഉരുവിടാറുണ്ടായിരുന്ന ആ ഒരു വാക്കാണ് അരുണയും എടത്തട്ടയും തങ്ങൾ തുടങ്ങാൻ തീരുമാനിച്ച പുതിയ പത്രത്തിന് നൽകിയത്- ‘പേട്രിയറ്റ്’.

വലതുപക്ഷ ശക്തികളുടെ ആക്രമണത്തിൽ നിന്ന് നെഹ്രുവിനെ പ്രതിരോധിക്കുന്ന കവചമായാണ് 1963 ൽ ‘പേട്രിയറ്റ്’ ആരംഭിക്കുന്നത്. ബഹദൂർ ഷാ സഫർ മാർഗിൽ അനുവദിക്കപ്പെട്ട സ്ഥലത്ത് പടുത്തുയർത്തിയ ലിങ്ക് ഹൗസ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നെഹ്രു ആയിരുന്നു. അധികം വൈകാതെ അദ്ദേഹം വിടവാങ്ങിയെങ്കിലും ‘ലിങ്കും’ ‘പേട്രിയറ്റും’ നെഹ്രുവിയൻ ആശയങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടർന്നുപോന്നു. 1969 ൽ കോൺഗ്രസിലുണ്ടായ ഭിന്നിപ്പും ബാങ്ക് ദേശസാൽക്കരണവും പ്രിവിപേഴ്സ് നിറുത്തലാക്കലുമുൾപ്പെടെയുള്ള പുരോഗമനപരമെന്നു ചരിത്രം രേഖപ്പെടുത്തിയ നടപടികളുടെയെല്ലാം ചാലകശക്തിയായിരുന്നു ഈ രണ്ടു പത്രമാസികകളും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ എടത്തട്ട ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ പേര് ഒരിക്കൽ പോലും തന്റെ പത്രത്തിൽ അച്ചടിക്കാൻ അദ്ദേഹം തയ്യാറായില്ല. അതിന്റെ പേരിൽ പരസ്യങ്ങൾ നിഷേധിക്കുന്നതുൾപ്പെടെ പത്രത്തിനെതിരെ പല നടപടികളും കൈക്കൊള്ളാൻ ഗവണ്മെന്റ് ഒരുങ്ങി. പത്രം മുടങ്ങുമെന്ന അവസ്ഥ വരെയുണ്ടായി. അതിനെയൊക്കെ ചങ്കൂറ്റത്തോടെയാണ് എടത്തട്ട നേരിട്ടത്. പി വിശ്വനാഥ്, സി എൻ ചിത്തരഞ്ജൻ, ഓ പി സിംഗാൾ, ബി ആർ പി ഭാസ്കർ, ഗിരീഷ് മാധുർ, ഒ വി വിജയൻ, ജനയുഗം ഗോപി എന്ന എൻ ഗോപിനാഥൻ നായർ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര തന്നെ ഈ രണ്ട് പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിരുന്നു. ബി ആർ പി ഭാസ്കർ ‘ന്യൂസ് റൂം’ എന്ന തന്റെ അനുഭവക്കുറിപ്പുകളിലൂടെ പണത്തേക്കാൾ ആദർശത്തിനും മൂല്യത്തിനും വില കൽപ്പിച്ച ഇടതുപക്ഷ പത്രപ്രവർത്തനത്തിന്റെ ആ നല്ല നാളുകൾ മനോഹരമായി വരച്ചിടുന്നുണ്ട്. പിൽക്കാലത്ത് കുറച്ചുകാലം ‘പേട്രിയറ്റി‘ലുണ്ടായിരുന്ന സി രാധാകൃഷ്ണൻ ‘മുൻപേ പറക്കുന്ന പക്ഷികളി‘ൽ അവതരിപ്പിക്കുന്ന കർമ്മധീരനായ ആ പത്രാധിപർ എടത്തട്ടയുടെ പ്രതിരൂപം തന്നെയാണ്. 

എല്ലാ സുഖസൗകര്യങ്ങളും വേണ്ടെന്നുവച്ച എടത്തട്ട നാരായണൻ ലിങ്ക് ഹൗസിലെ ചെറിയൊരു മുറിയിൽ തന്നെയാണ് ജീവിതകാലം മുഴുവൻ ചെലവഴിച്ചത്. 1978 സെപ്റ്റംബർ 7 ന് ഉറക്കത്തിൽ ഈ ലോകത്തോട് വിടപറയുന്നതിന് കുറച്ചുനേരം മുമ്പ്, കേടായ റോട്ടറി യന്ത്രം നന്നാക്കാനായി തൊഴിലാളികളെ സഹായിക്കാനൊപ്പം ചേർന്നുകൊണ്ട് പത്രപ്രവർത്തനത്തിലെ താനേറ്റെടുത്ത ഒടുവിലത്തെ അസൈൻമെന്റും അദ്ദേഹം പൂർത്തിയാക്കി. 1996 ൽ അന്തരിക്കുന്നതിന് കുറച്ചുവർഷങ്ങൾക്ക് മുമ്പ് തന്നെ അരുണ അസഫ് അലിയും ലിങ്ക് ഹൗസിന്റെ പടിയിറങ്ങിയിരുന്നു. ആദർശാത്മകമായ ഇടതുപക്ഷ പത്രപ്രവർത്തനത്തിന്റെ ഉജ്ജ്വലമായ അധ്യായത്തിന് തിരശീല താഴ്ത്തിക്കൊണ്ട് ‘ലിങ്കും’ ‘പേട്രിയറ്റും’ പ്രസിദ്ധീകരണമവസാനിപ്പിക്കുകയും ചെയ്തു.പ്രജാപതിയുടെ തിരുനാൾ ആഘോഷത്തിമിർപ്പോടെ കൊണ്ടാടുന്ന, തിരുവായ്ക്ക് എതിരു പറയാതെ കുമ്പിട്ടു വണങ്ങി ശീലിച്ച മാധ്യമലോകവും രാഷ്ട്രീയ നേതൃത്വവും വാണരുളുന്ന ഇന്നത്തെ ഇന്ത്യയിൽ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു പത്രത്തിന്റെയും പത്രാധിപരുടെയും കഥ വെറുമൊരു പഴംപുരാണം മാത്രമായിരിക്കാം. എങ്കിലും കമ്മിറ്റ്മെന്റ് എന്ന വാക്കിൽ വിശ്വസിക്കുന്ന പുതു മാധ്യമ തലമുറയിലെ ഒരാളെയെങ്കിലും ആ ഓർമ്മകൾക്ക് പ്രചോദിപ്പിക്കാനാകുമെങ്കിൽ, അത്രയും നല്ലത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.