മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത് 1956 ഡിസംബർ അവസാനമായിരുന്നു. ഇന്നത്തെയത്ര മലിനമായിരുന്നില്ല അന്ന് യമുനാനദിയും തീരനഗരമായ ഡൽഹിയും. അദ്ദേഹം ആ മഹാനഗരം മുഴുവൻ ചുറ്റിനടന്നുകണ്ടു. ഒരോ ദിവസവും കുറിപ്പുകൾ തയ്യാറാക്കി. ഡൽഹിയിൽ വയലാറിനെ ഏറ്റവുമധികം ആകർഷിച്ചത് കുത്തബ് മിനാറായിരുന്നു. അതിനുള്ളിലെ ചുറ്റുഗോവണിയിലെ മുന്നൂറ്റിഎഴുപതോളം പടികൾ ചവിട്ടിക്കയറി അദ്ദേഹം ആ ഗോപുരത്തിന്റെ മുകളിലെത്തി. ചുറ്റും പ്രൗഢയായ ഹസ്തിനപുരം പടർന്നുകിടക്കുന്നു. നേരത്തേ വായിച്ച ചരിത്രവും പ്രണയകഥകളും അദ്ദേഹം ഓർത്തെടുക്കുന്നു. അതിൽ കാലത്തെ അതിജീവിച്ച ഒരു രാജ്ഞിയുടെ പ്രണയകഥയുണ്ട്. അടിമയിൽ നിന്നും അധികാരിയിലേക്കുയർന്ന കുത്തബുദീൻ ചക്രവർത്തിയുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതുടങ്ങി പല ചക്രവർത്തിമാരാൽ പല നിലകൾ പൂർത്തിയാക്കിയ മഹാഗോപുരം. പല പടയോട്ടങ്ങളുടെയും സാക്ഷി. യൂറോപ്യൻ അധിനിവേശവും സ്വദേശിവാഴ്ചയുടെ ആരംഭവും തുടർച്ചയും തലയുയർത്തിപ്പിടിച്ചു കണ്ട ശിലാസാക്ഷി. സുൽത്താന റസിയയുടെ പ്രണയം മാത്രമല്ല, നൂര്‍ജഹാൻ, മുംതാസ് തുടങ്ങിയ ചക്രവർത്തിനിമാരുടെ പ്രണയവും അനാർക്കലിയുടെ ദുരന്തപ്രണയവും കണ്ട മൂകസാക്ഷി. വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും കുത്തബുദീൻ ഐബക്കിനെയും ഇൽത്തുമിഷിനെയും എല്ലാം കുത്തബ് മിനാറിന്റെ പരിസരത്തുനിന്നും നീക്കം ചെയ്യാനാണ് ഡൽഹിയിലെ ഇപ്പോഴത്തെ ഹിന്ദു തീവ്രവാദികളുടെ ഭരണകൂടം കഠിനാധ്വാനം ചെയ്യുന്നത്. ഇതിനുവേണ്ടി അവർ കൈക്കലാക്കിയിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു മുൻ റീജിയണൽ ഡയറക്ടറായ ധരം വീർ ശർമ്മയെയാണ്.
കുത്തബ് മിനാർ എന്നറിയപ്പെടുന്ന ഈ ഗോപുരം മുസ്ലിം ഭരണാധികാരികളുടെ സംഭാവനയല്ലെന്നും സൂര്യനിരീക്ഷണത്തിനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവ് സ്ഥാപിച്ചതാണെന്നുമാണ് ശർമ്മ വീറോടെ വാദിക്കുന്നത്. ഇത്തരം ചരിത്രവിരുദ്ധവും ഐതിഹ്യപ്രധാനവുമായ വാദങ്ങൾ മഥുരയിലെ മുസ്ലിംപള്ളി കാര്യത്തിലും താജ്മഹലിലുമൊക്കെ ഉയർത്തുന്നുണ്ടല്ലോ. കർണാടകത്തിലെ ചില ആരാധനാലയങ്ങളും ചതിയുടെ നിഴലിലാണ്. വെടക്കാക്കി തനിക്കാക്കുക എന്ന പ്രാചീന ആശയം ബാബറി പള്ളിയുടെ കാര്യത്തിൽ നടപ്പാക്കിക്കഴിഞ്ഞതിനാൽ അന്യമതങ്ങളെ ശത്രുക്കളായി കാണുന്ന ഹിന്ദുമത ഭീകരവാദികൾ വലിയ ഉത്സാഹത്തിലുമാണ്.
കൂലിപ്പട്ടാളമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ചരിത്രകാരന്മാർ തലപൊക്കുന്ന ഇക്കാലത്ത് അവരുടെ അതിക്രമസ്വപ്നങ്ങൾക്ക് ഏഴഴക് വരുന്നത് സ്വാഭാവികമാണ്. പള്ളി പൊളിച്ചിട്ട സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് അവിടെ അക്രമരാമന്റെ പ്രതിഷ്ഠ നടത്താൻ പ്രധാന പൂജാരിയായത് മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയിരുന്നല്ലോ. അതിനാൽ ചരിത്രവസ്തുതകളെ നിരാകരിച്ച് ഹിന്ദുവൽക്കരണം നടത്താനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുമുണ്ട്.
കുത്തബ് മിനാർ കണ്ടിറങ്ങിയ വയലാർ, അദ്ദേഹത്തിന്റെ മലയാളിയായ ഡ്രൈവർ പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചു. ഡൽഹിയിലെ കുത്തബ് മിനാർ വാസ്തവത്തിൽ ഭീമസേനന്റെ ഗദയാണ്. ഹരിയാനയിലെ കുരുക്ഷേത്രത്തിൽ നിന്നും ഭീമൻ വലിച്ചെറിഞ്ഞ ഗദ. നിങ്ങളോട് ആരാണിത് പറഞ്ഞതെന്ന് വയലാർ ചോദിച്ചു. സിഖ് മതക്കാരായ കൂട്ടുകാരാണെന്നും അവർക്കിതെല്ലാം അറിയാമെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. ഇസ്ലാം വിരുദ്ധതയുടെ ഈ ബോധവൽക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തുടക്കത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ പ്രചരണത്തിൽ മറുനാടൻ മലയാളികൾക്കും പങ്കുണ്ട്. ബാബറി പള്ളിയിൽ രാമവിഗ്രഹം കടത്തിവച്ചതിലും മലയാളിക്ക് പങ്കുണ്ടല്ലോ. അതേസമയം ഈ കപടബോധവൽക്കരണത്തെ തുറന്നു കാട്ടുന്നതിലും മറുനാട്ടിലെ മലയാളികൾ കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.