ജനാധിപത്യ ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒരു റിപ്പോർട്ടാണ് വെറൈറ്റീസ് ഓഫ് ഡെമോക്രസി പുറത്തുവിട്ട 2024ലെ റിപ്പോർട്ട്. ഇലക്ടറൽ സ്വേച്ഛാധിപത്യമാണ് ഇന്ത്യയിലിന്നുള്ളത് എന്ന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2015 മുതൽ ഇന്ത്യൻ ജനാധിപത്യം മോശപ്പെട്ടു തുടങ്ങി. 2017ൽ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിത്തുടങ്ങി. 2019ൽ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം ഉറപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ അടിയന്തരാവസ്ഥ കാലഘട്ടമായ 1975നു സമാനമായ അന്തരീക്ഷം നിലനിൽക്കുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം സ്വേച്ഛാധിപത്യ പ്രക്രിയയുടെ വേഗത കുറച്ചു. സ്വതന്ത്ര ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴോട്ടു പോകുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൂന്ന് പ്രധാനപ്പെട്ട അവകാശങ്ങളിലുണ്ടായ തകർച്ചയാണ് ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും കൂടുതൽ ബാധിച്ചത്. ആർട്ടിക്കിൾ 19 ഉറപ്പു നൽകുന്ന അഭിപ്രായ (ആവിഷ്കാര) സ്വാതന്ത്ര്യം, ആർട്ടിക്കിൾ 324 ഉറപ്പുനൽകുന്ന സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ, ആർട്ടിക്കിൾ 50ൽ പറയുന്ന എക്സിക്യൂട്ടീവിൽ നിന്നും സ്വതന്ത്രമായ ജുഡീഷ്യറി. ഇവ മൂന്നും ഇന്ന് സ്വതന്ത്രവും നിഷ്പക്ഷവുമല്ലാത്ത അവസ്ഥയിൽ സ്വേച്ഛാധിപത്യത്തിന് വഴിമാറുന്നതായിട്ടാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ ശ്രദ്ധേയമായ നിലയിൽ അടുത്ത കാലത്ത് ഒലിച്ചുപോയിട്ടുള്ളതായി റിപ്പോർട്ടിന്റെ ഒരു ഭാഗത്തു പറയുന്നു. നൂറ്റാണ്ടുകൾ നീണ്ട രാജഭരണത്തിനും ചക്രവർത്തിത്വത്തിനും വൈദേശിക ഭരണത്തിനും അറുതി വരുത്തി ഇന്ത്യൻ ജനത നേടിയെടുത്ത ജനാധിപത്യ നേട്ടങ്ങൾ അവയുടെ മൂല്യങ്ങൾ രാജ്യത്തുനിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു ഇന്ത്യക്കാരനും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ സംഘ്പരിവാറുകാർ ശ്രമം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം അവർ നടത്തിയ ശ്രമങ്ങളെ ഇന്ത്യയിലെ ജനാധിപത്യപുരോഗമന ശക്തികളുടെ അപ്രതിരോധ്യമായ പ്രവർത്തനങ്ങളിൽക്കൂടി തടഞ്ഞു നിർത്താൻ ജനങ്ങൾക്കു കഴിഞ്ഞു. ലോക ജനസംഖ്യയുടെ 18 ശതമാനം ജനസംഖ്യയുള്ള നമ്മുടെ രാജ്യം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊണ്ടതിൽ ഏതൊരിന്ത്യൻ പൗരനും അഭിമാനിക്കാം.
എന്നാൽ 2014ൽ തെരഞ്ഞെടുപ്പിൽക്കൂടി അധികാരത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാർ ശക്തികളും ഇന്ത്യൻ ജനാധിപത്യത്തെ ക്രമേണ, ദുർബലപ്പെടുത്തി ഇന്നത്തെ സ്വേച്ഛാധിപത്യ സ്വഭാവത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിനവർ ഉപയോഗപ്പെടുത്തിയത് തെരഞ്ഞെടുപ്പ് എന്ന ഉരകല്ലിനെയാണ്. ജനങ്ങൾക്ക് കണ്ണഞ്ചിക്കുന്ന വാഗ്ദാനങ്ങൾ നൽകിയും ഭൂരിപക്ഷ മത തീവ്രതയെ ഫലപ്രദമായി മാർക്കറ്റു ചെയ്തും അവർ പാർലമെന്റിനെ ഒന്നല്ല മൂന്നുതവണ കീഴടക്കി. 1933ൽ അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതി ജർമ്മനിയിൽ അധികാരത്തിൽ വന്നതും പാർലമെന്റ് തെരഞ്ഞെടുപ്പിൽക്കൂടിയാണെന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. ജർമ്മൻ ദേശീയതയിൽ നിന്നും ഇറ്റാലിയൻ ദേശീയതയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ത്യൻ ദേശീയതയെന്ന് സംഘ്പരിവാർ ശക്തികൾക്ക് നല്ലതുപോലറിയാം. ഇത്രയും വൈവിധ്യവും ബഹുസ്വരതയും ലോകത്ത് ഒരു ഭാഗത്തുമുണ്ടാകില്ല. അതുകൊണ്ട് ഹിന്ദുത്വ ദേശീയതയെ ഇന്ത്യൻ ദേശീയതക്കു പകരം പ്രതിഷ്ഠിക്കാൻ മോഡി ഭരണകൂടത്തിന് അത്ര എളുപ്പമാവുകയില്ല. 50 വർഷം ഞങ്ങൾ തടസമില്ലാതെ ഇന്ത്യ ഭരിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കിക്കൊണ്ടു മാത്രമേ സാധ്യമാകൂ.
ഈ സന്ദർഭത്തിൽ നാഗ്പൂരിലെ സംഘ് ബുദ്ധി കേന്ദ്രങ്ങളുടെ തലച്ചോറിൽ ഉദിച്ച മറ്റൊരു ആശയമാണ് ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം കുറയ്ക്കുകയെന്ന ചിന്ത. നിലവിൽ 2026 വരെ മരവിപ്പിച്ചിട്ടുള്ള മണ്ഡല പുനർനിർണയം (ഡി ലിമിറ്റേഷൻ) വീണ്ടും ആരംഭിക്കുമ്പോൾ പാർലമെന്റ് സീറ്റുകൾ പുനഃക്രമീകരിക്കേണ്ടി വരും. അതിന് 2011ലെയോ ഇനി നടക്കാൻ പോകുന്ന സെൻസസ് കണക്കെടുപ്പിന്റെയോ അടിസ്ഥാനത്തിലുള്ള ജനസംഖ്യ മാത്രം മാനദണ്ഡമാക്കണം. ഇതാണ് അവരുടെ ചിന്ത. റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് കേരളത്തിന്റെ നിലവിലുള്ള 20 പാർലമെന്റ് സീറ്റ് 15 ആയും തമിഴ്‌നാടിന്റെ നിലവിലുള്ള 39 സീറ്റ് 32 ആയും കുറയും. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കും സീറ്റ് കുറയും. എന്നാൽ ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിലവിലുള്ള 80 സീറ്റ് 88 ആയും മധ്യപ്രദേശിലെ 29 സീറ്റ് 32 ആയും രാജസ്ഥാനിലെ 25 സീറ്റ് 30 ആയും ബിഹാറിലേത് 40 എന്നത് 46 ആയും വർധിക്കും. ഇന്ത്യൻ ഭരണഘടനയെ ആർഎസ്എസ് ആഗ്രഹിക്കുന്ന തരത്തിൽ ഭേദഗതി ചെയ്യാൻ ഇന്ത്യൻ ജനത മൂന്നിൽ രണ്ട് ഭൂരിപക്ഷം തന്നില്ലെങ്കിൽ ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദി മേഖലയിൽ സീറ്റുകളുടെ എണ്ണം കൂട്ടിയും ബിജെപിക്ക് സാധ്യത കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറച്ചും ഇന്ത്യൻ പാർലമെന്റിൽ കൃത്രിമമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുവാൻ അവർക്ക് കഴിയും. തെരഞ്ഞെടുപ്പ് പ്രക്രിയയെ കോർപറേറ്റുകളുടെ സഹായത്തോടെ വിലയ്ക്കെടുത്തു കൊണ്ടിരിക്കുന്ന മോഡി ഭരണകൂടം ഇന്ത്യയെ ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിലേക്ക് കൊണ്ടുപോകുവാൻ പരിശ്രമിക്കുമ്പോൾ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ നിസാരവൽക്കരിക്കുന്നത് കൂടുതൽ അപകടം ചെയ്യുന്നതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.