23 April 2024, Tuesday

തിരുമുറിവുമായി കക്കുകളി

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
May 25, 2023 4:20 am

ടുവിൽ കക്കുകളിയെന്ന നാടകം താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ ആലപ്പുഴയിലെ നെയ്തൽ നാടകസംഘം തീരുമാനിച്ചിരിക്കുന്നു. ക്രിസ്തു അടക്കമുള്ള രക്തസാക്ഷികളെ ആക്ഷേപിച്ച പൗരോഹിത്യത്തിന് താൽക്കാലികമായി ആഹ്ലാദിക്കാം. ഈ താൽക്കാലിക പിന്മാറ്റം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിക്കാം. അതുകഴിഞ്ഞു കളിക്കാൻ മുതിർന്നാൽ കോടതിവിധി മുഖേനയോ പ്രസിദ്ധനായ ഒരു ക്രിസ്തുമതദാസനെ നാടകം കാണിപ്പിച്ചോ അവതരണം എന്നെന്നേക്കുമായി തടയുകയും ചെയ്യാം. എന്തായാലും മത വൻമതിലിനുള്ളിലെ ജീവിതം കുറെ മലയാളികളെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ നാടകസംഘത്തിന് അഭിമാനിക്കാം.
കക്കുകളി ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയാണ്. തൊട്ടപ്പൻ എന്ന പുസ്തകത്തിലുള്ളത്. ക്രിസ്തുമത സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും സമൂഹത്തിലെ ദാരിദ്ര്യാവസ്ഥയെ കുറിച്ചും സംസാരിക്കുന്ന ആ കഥ കെ ബി അജയകുമാർ നാടകമാക്കുകയും ജോബ് മഠത്തിലിന്റെ സംവിധാനത്തിൽ ഇരുപതോളം വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ സജീവ പ്രവർത്തനമുള്ള ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയുടെ നെയ്തൽ നാടക സംഘമാണ് അവതരിപ്പിച്ചത്. തൃശൂരെ നാടകോത്സവത്തിനടക്കം ഈ നാടകം കളിച്ചു. അതിനു മുമ്പു തന്നെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കുട്ടികൾ ഈ നാടകം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് നതാലിയ. കമ്മ്യൂണിസ്റ്റുകാരനായ പിതാവ് മരണമടഞ്ഞു. കുടുംബം നിത്യ ദാരിദ്ര്യത്തിലായി. ആഹാരത്തിന് പോലും മാർഗമില്ലാതായപ്പോൾ അമ്മ നതാലിയയെ കന്യാസ്ത്രീമഠത്തിൽ ചേർക്കുന്നു. അവിടെയുണ്ടായ പീഡാനുഭവങ്ങളാണ് നാടകത്തിലുള്ളത്. പ്രാചീനകലാരൂപമായ ചവിട്ടുനാടകത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ അതിമനോഹരമായാണ് നാടകം അവതരിപ്പിച്ചത്. കണ്ടവരുടെ മനസിലേക്ക് സിസ്റ്റർ അഭയ അടക്കമുള്ള പീഡിതരായ നിരവധി മണവാട്ടികൾ കടന്നു വന്നിട്ടുണ്ട്.


ഇത് കൂടി വായിക്കൂ: നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


വിമർശനാതീതമാണോ മതം? മതത്തെ അപഗ്രഥനത്തിന് വിധേയമാക്കരുതെന്നുണ്ടോ? ഇല്ല. കാരണം എല്ലാ മതസ്ഥാപകരും അവരുടെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്തവർ ആയിരുന്നു. മതസ്ഥാപനങ്ങളിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടിയാൽ എഴുത്തുകാരെ അഭിനന്ദിക്കുകയും തെറ്റുകൾ തിരുത്തുകയുമല്ലേ വേണ്ടത്? ഈ കഥാകാരനാണെങ്കിൽ ക്രിസ്തുമതം സുപരിചിതമാണ് താനും.
എപ്പോഴെല്ലാം മതവിമർശനം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം മതവ്രണം വികാരപ്പെടുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. വിദ്യാർത്ഥികളിൽ മതാതീത മനുഷ്യാവബോധം സൃഷ്ടിക്കുമായിരുന്ന മതമില്ലാത്ത ജീവൻ എന്ന പാഠത്തിന് എതിരെയുണ്ടായ പ്രക്ഷോഭം മറക്കാറായിട്ടില്ല. മതസംഘടനകളാണ് അതിനു നേതൃത്വം നല്കിയത്. ഭരണകൂടം എക്കാലത്തും പരാജയപ്പെട്ടിട്ടുള്ളത് മത സമ്മർദങ്ങൾക്ക് മുന്നിലാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിന് മതങ്ങൾ പുല്ലുവിലപോലും കൊടുത്തിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ളതുമല്ല. കേരള സ്റ്റോറിയെന്ന സിനിമയെ തള്ളിപ്പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.
മഠത്തിൽ ലൈംഗിക പ്രശ്നങ്ങൾ പോലുമുണ്ടെന്ന് ആദരണീയനായ ഫ്രാൻസിസ് മാർപ്പാപ്പ പോലും സമ്മതിച്ച സ്ഥിതിക്ക് ഒരു പുനർവിചിന്തനത്തിന് കേരളത്തിലെ പൗരോഹിത്യം തയ്യാറാകേണ്ടതാണ്. കേവലമൊരു നാടകത്തിനു മുന്നിൽ തകർന്നു വീഴുന്നതാണോ മതത്തിന്റെ മണിമാളിക? മതത്തിന്റെ എതിർപ്പുമൂലം കളിക്കാൻ കഴിയാതെപോയ ഒരു നാടകമാണ് ആലപ്പുഴയിൽത്തന്നെ ഉണ്ടായിരുന്ന സൂര്യകാന്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. നാടകം കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകളെയാണ് ആ പ്രക്ഷോഭത്തിന് മുന്നിൽ നിര്‍ത്തിയത്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജനകീയ നാടക കലാകാരൻ പി എം ആന്റണി എഴുതിയ ആ നാടകം കാണുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


മതക്രോധത്തിനിരയായ റഫീഖ് മംഗലശേരിയുടെ കിത്താബ് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. കേരളപുരം കലാമിന്റെ ഫസഹ് നാടകം അവതരിപ്പിക്കാൻ കെട്ടിയുണ്ടാക്കിയ സ്റ്റേജ് കത്തിച്ചതും നിലമ്പൂർ ആയിഷയ്ക്കുനേരെ നിറയൊഴിച്ചതും അക്കാലത്തെ മതഭീകരതയുടെ ഇളംമുളകളായിരുന്നു. മതക്രോധത്തിന് ഇരയായ നാടകങ്ങളിൽ കെപിഎസിയുടെ ഭഗവാൻ കാലുമാറുന്നു എന്ന നാടകം മാത്രമാണ് റെഡ് വോളണ്ടിയേഴ്സിന്റെ കാവലിൽ അവതരിപ്പിക്കാൻ സാധിച്ചത്. ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ പതാക പറപ്പിക്കേണ്ടത്?
ജനപ്രിയതയാർന്ന ഒരു നാടകം പിൻവലിക്കേണ്ട ദുരവസ്ഥ കേരളത്തിൽ നിലനിൽക്കുന്നു എന്നത് ഭയാനകമാണ്. കുറെ ആളുകൾ സന്തോഷപ്പാർട്ടി നടത്തി വീഞ്ഞും പന്നിയിറച്ചിയും കഴിക്കുമെന്നല്ലാതെ ഇതുകൊണ്ട് സർഗാത്മക പ്രവർത്തനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അത് സാംസ്കാരിക മൂല്യങ്ങൾക്ക് നേരെയുയർത്തുന്ന കൊലക്കത്തിയാണ്. ഇങ്ങനെയുള്ള നാടകങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു കേരളം ഉണ്ടാകട്ടെയെന്ന് ആശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.