പിഎം ശ്രീ പദ്ധതി എന്നാൽ കേന്ദ്രസർക്കാർ ഇന്ത്യയിലാകെ 14,500 സ്കൂളുകളിൽ നടപ്പിലാക്കുന്ന വികസന പദ്ധതിയാണ്. 2022ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഈ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ അത് സ്ഥാപിക്കുകയും അതുപോലെ സയൻസ് ലാബ് ലാംഗ്വേജ് ലാബ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക എന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്.കേരളത്തിൽ 338 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുക.2020 ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നവവിദ്യാഭ്യാസം നയത്തിന്റെ (എൻഇപി) ഭാഗമായാണ് ഈ പദ്ധതിയും വരുന്നത്. ഈ പദ്ധതിയിലൂടെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കപ്പെടും. അതോടൊപ്പം തന്നെ സംസ്ഥാന സിലബസിൽ നിന്ന് മാറി കേന്ദ്ര സിലബസ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ നടപ്പിലാക്കേണ്ടി വരും.കേന്ദ്രസർക്കാർ സ്കൂൾ‑കോളജ് സിലബസുകളിൽ സാഹിത്യം, ചരിത്രം, ശാസ്ത്രം ഈ വിഷയങ്ങൾ എല്ലാം തന്നെ അശാസ്ത്രീയതയും അന്ധവിശ്വാസവും വളർത്താൻ മാത്രം ഉതകുന്ന തരത്തിൽ മാറ്റം വരുത്തിയാണ് വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത്. ഈ സിലബസുകൾ കൂടി പിഎം ശ്രീ പദ്ധതിയോടൊപ്പം നടപ്പിലാക്കണം എന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്. സമാവർത്തി ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അതാത് സംസ്ഥാനങ്ങളിലെ ഭാഷ, സംസ്കാരം എന്നിവയ്ക്ക് അനുസരിച്ച് ആവശ്യമായ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ അവകാശമുണ്ട്.ഈ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്.
അടുത്ത കാര്യം ഈ പദ്ധതി കൊണ്ട് സംസ്ഥാനത്ത് സ്കൂളുകൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പി എം ശ്രീ പദ്ധതി പ്രകാരം നടപ്പിലാക്കും എന്ന് കേന്ദ്രസർക്കാർ പറയുന്ന സ്മാർട്ട് ക്ലാസ് റൂമുകളും ലാംഗ്വേജ് ‚സയൻസ് ലാബുകളും 2017ൽ തന്നെ നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ ആരംഭിക്കുകയും എല്ലാ ഹയർസെക്കൻഡറി സെക്കൻഡറി സ്കൂളുകളിലും ഇവ നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരിൽ പൊതു പങ്കാളിത്തത്തോടെ 2017 ജനുവരി 27ന് ആരംഭിച്ച പദ്ധതി പ്രകാരം കേരളത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും നവീകരിച്ചു കഴിഞ്ഞു. അതിനാൽ തന്നെ പി എം ശ്രീ പദ്ധതിക്ക് കേരളത്തിൽ ഒരു പ്രസക്തിയും ഇല്ല.അപ്പോൾ കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ മറ്റൊരു പേരിൽ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകുന്നു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരിൽ കേരളത്തിന് അർഹമായ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കുന്ന നടപടിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ കേരളത്തിന് 1500 കോടി രൂപയിൽ അധികം കുടിശിക നൽകാനുണ്ട്. ഇത് സമഗ്ര ശിക്ഷ കേരള എസ്എസ്‌കെ പദ്ധതി പ്രകാരം അനുവദിച്ച തുകയാണ്. ഈ പദ്ധതിയിൽ 2023–24വർഷത്തെ അവസാന ഗഡു അടക്കം വെച്ചിരിക്കുകയാണ്. ഈ തുക തടഞ്ഞു വച്ചതോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, സ്കൂൾ ലൈബ്രറി ഗ്രാൻഡ്, ഭിന്നശേഷി കുട്ടികൾക്കുള്ള ഗ്രാന്റുകളും പെൺകുട്ടികൾക്കുള്ള സ്റ്റെപ്പെന്റുകളും, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി റസിഡൻഷ്യൽ ഹോസ്റ്റൽ പ്രവർത്തനങ്ങൾ, പ്രീ സ്കൂൾ കുട്ടികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങി അധ്യാപക പരിശീലനവും ജീവനക്കാരുടെ ശമ്പളവും പോലും മുടങ്ങുന്ന അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാതെ തരാനുള്ള ഫണ്ട് തരില്ല എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് വിധേയമാണ്. കേരളം മാത്രമല്ല തമിഴ്‌നാട് , ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ ഒരുക്കമല്ല.കാരണം ഈ പദ്ധതി സംസ്ഥാനങ്ങൾക്ക് അവരുടേതായ സിലബസ് സ്കൂളുകളിൽ നടപ്പിലാക്കുക എന്ന ഫെഡറൽ രീതിക്ക് വിരുദ്ധമായതിനാലാണ് മറ്റു സംസ്ഥാനങ്ങളും ശ്രീ പദ്ധതിയെ എതിർക്കുന്നത്.കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതി മുമ്പാകെ കേസ് ഫയൽ ചെയ്യുക എന്ന ഒരു മാർഗം മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.