26 March 2024, Tuesday

പശയുള്ള വരമ്പിന് എഴുപതു വയസ്

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 10, 2022 4:54 am

കേരളത്തിലെ രാഷ്ട്രീയ സദസുകളിൽ നരബലിയെ ഗവർണർ കടത്തിവെട്ടുന്നുണ്ടെങ്കിലും സാംസ്കാരിക സദസുകളിൽ ഇലന്തൂരിൽ നടന്ന നരബലി തന്നെയാണ് മുഖ്യപ്രഭാഷണ വിഷയം. ഇലന്തൂരിലും പത്തനംതിട്ടയിലും മാത്രമല്ല, എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങളും അന്ധവിശ്വാസ നിരോധന ബില്ലിനുവേണ്ടിയുള്ള ഉറച്ച ശബ്ദവും ഉണ്ടായിരിക്കയാണ്. ഈ അവസരത്തിൽ ബില്ല് തങ്ങളുമായി ആലോചിച്ചേ രൂപപ്പെടുത്താവൂ എന്ന മന്ത്രവാദി സമൂഹത്തിന്റെ ആവശ്യം തള്ളിക്കളയുകയും ഇന്ത്യൻ നിയമനിർമ്മാണ സഭയിൽ സ്വകാര്യബില്ലായെങ്കിലും അവതരിപ്പിക്കാനുള്ള രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്യേണ്ടതുണ്ട്. മലയാളത്തിലെ നരബലിക്കവിതകൾ ഈ സന്ദർഭത്തിൽ ഓർമ്മയിലെത്തുക സ്വാഭാവികമാണ്. നരബലി മുഖ്യവിഷയമായി വരുന്ന ഒരുപിടി കവിതകൾ അമ്മമലയാളത്തിലുണ്ട്. വയലാറിന്റെ പശയുള്ള വരമ്പ്, ഇടശ്ശേരിയുടെ കാവിലെ പാട്ട്, എൻ വി കൃഷ്ണവാര്യരുടെ ഒരു പഴയ പാട്ട്, പുനലൂർ ബാലന്റെ ഒരു കുരുതിയുടെ കഥ, ഒഎന്‍വിയുടെ അമ്മ, കടമ്മനിട്ടയുടെ ഒരു പാട്ട് എന്നീ കവിതകൾ ഈ വിഷയത്തിൽ മുൻപേ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാൻ പിറന്ന നാട്ടിൽ ഞാവൽ മരക്കാട്ടിൽ എന്ന സിനിമാപ്പാട്ടും ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന നാട്ടുശീലിലുള്ള പാട്ടും കേരളീയർ നെഞ്ചേറ്റിയതാണ്.

 


ഇതുകൂടി വായിക്കു; അന്ധവിശ്വാസ നിരോധനം: വേണ്ടത് ഫലപ്രദമായ നിയമം


 

കാവിലെ പാട്ടിൽ പരദേവതയുടെ മുന്നിൽ സ്വയം കഴുത്തറുക്കുന്ന മകനും ആ ചോരയുടെ ചുവപ്പിനു മുന്നിൽ വിളറി വെളുത്തുപോയില്ലേ ദേവിയുടെ തെച്ചിമാല എന്നു ചോദിക്കുന്ന അമ്മയുമുണ്ട്. ചോരവീഴ്ത്തി കൊടുദാഹം പോക്കണമെന്നാണോ എന്നും അമ്മ ചോദിക്കുന്നുണ്ട്. എൻ വി കൃഷ്ണവാര്യരുടെ ഒരു പഴയപാട്ടിൽ പതിനാറു പൂക്കണി കാണാത്ത കാട്ടുപെണ്ണിനെ കാളീപ്രീതിക്കായി കൊല്ലുന്നതിന് തൊട്ടുമുൻപ് കുതിച്ചെത്തി അവളെ രക്ഷിക്കുന്ന കരുത്തനായ ചെറുപ്പക്കാരനുണ്ട്. അയാൾ കാളീവിഗ്രഹത്തെ ചവിട്ടിമറിക്കുന്നുണ്ട്. പിന്നെ പ്രളയമാണ് അടയാളപ്പെടുത്തുന്നത്. കുന്നെല്ലാം നിരപ്പായി സമനിരപ്പാവുമ്പോൾ സമജീവിതത്തിന്റെ കാട്ടാറ് ഒഴുകുമെന്നും എല്ലാ അന്ധവിശ്വാസങ്ങളെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമെന്നുമുള്ള സമഗ്രവിപ്ലവ സൂചനയും ഇവിടെയുണ്ട്. പാതാളവും ഒരു അന്ധവിശ്വാസമാണെങ്കിലും ഭാവനയുടെ മ്യൂസിയത്തിൽ അതിനൊരു ഇരിപ്പിടമുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ച എൻവിയുടെ വീക്ഷണങ്ങൾ പിന്നീടാണ് വിപുലപ്പെട്ടുവരുന്നത്.

പുനലൂർ ബാലന്റെ ഒരു കുരുതിയുടെ കഥ, ഒരു ഉത്സവത്തിന് ദേവീപ്രീതിക്കായി എടുപ്പുകുതിരയെ കെട്ടിക്കാട്ടുന്നതിലൂടെയാണ് വിടരുന്നത്. കോൽക്കുതിരയുടെ കിളരക്കൂടുതൽ നോക്കിയാണ് അമ്മയുടെ പ്രീതി ഉത്ഭവിക്കുന്നത്. അമ്പനാട്ട് കരക്കാരുടെ കുതിര തന്നെയാണ് ആകാശം മുട്ടുന്നത്. അതിനാൽ പ്രീതി അവർക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി എതിർ കരക്കാർ യഥാർത്ഥ കുതിരയുടെ കഴുത്തുവെട്ടി വാളിൽ കുത്തി ഉയർത്തിക്കാട്ടി. മൃഗബലിയും ചോരയും കാണുമ്പോൾ ദേവീപ്രീതി അങ്ങോട്ട് ചായുമല്ലോ. പിന്നെ ഒരു പരിഹാരമേയുള്ളൂ. നരബലി. അമ്പനാട്ടുമൂപ്പൻ തന്റെ കഴുത്തുവെട്ടാൻ അനുയായികളിലെ ആൺപിറന്നവരോട് ആജ്ഞാപിക്കുന്നു. ഒരാൾ മൂപ്പന്റെ തലവെട്ടി ദേവീപ്രീതിക്കായി ഉയർത്തിക്കാട്ടുന്നു. ഒഎൻവിയുടെ അമ്മയിൽ ഒൻപതു കൽപ്പണിക്കാരിൽ ഏറ്റവും മൂത്ത തൊഴിലാളിയുടെ പെണ്ണിനെ മതിലുറയ്ക്കാനായി കുരുതി കഴിക്കുകയാണ്. പിഞ്ചു കുഞ്ഞിനെ പാലൂട്ടാനായി ഒരു മുലയെങ്കിലും പുറത്തുകാട്ടിയും ഒരു കയ്യെങ്കിലും പുറത്തുകാട്ടിയും വേണം തന്നെയും കൂടി ചേർത്ത് മതിൽ പടുക്കാനെന്നായിരുന്നു വായനക്കാരിൽ കണ്ണീർ പൊടിയിച്ച അവളുടെ അന്ത്യാഭിലാഷം.
കടമ്മനിട്ടയുടെ ഒരുപാട്ട് നാട്ടുപദങ്ങളാൽ സമൃദ്ധമാണ്. അരുതരുതീ തലവെട്ട് എന്നു ജന്മിത്തത്തോട് കവി പറയുന്നുണ്ട്. നിണമണിഞ്ഞ കന്യയുടെ ഉടലു കണ്ടപ്പോൾ അടർന്ന് വീഴുന്ന മലയും തവിടുപൊടിയാവുന്ന കാവിലമ്മയും കവിതയിലുണ്ട്.

 


ഇതുകൂടി വായിക്കു; മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍


 

പശയുള്ള വരമ്പ് എഴുതുമ്പോൾ വയലാർ രാമവർമ്മയ്ക്ക് ഇരുപത്തിനാലു വയസേ പ്രായമുള്ളൂ. ഇന്നേക്ക് എഴുപതു വര്‍ഷം മുൻപായിരുന്നു ആ രചന. കുട്ടനാട്ടിലെ വയലിലൊന്നിൽ മടവീഴാതിരിക്കാൻ വരമ്പ് ബലപ്പെടുത്തി കെട്ടേണ്ടതുണ്ട്. ഉയർന്നു വരുന്ന വരമ്പുകളെല്ലാം പ്രണയസല്ലാപത്തിന് തടസമാകുമെന്നുകണ്ട് കമിതാക്കളായ പുഴയും വയലും ചേർന്ന് ഉടച്ചുകളയുകയാണ്. അപ്പോഴാണ് സവർണജന്മിമാരുടെ ഉച്ചഭാഷിണിയായ വെളിച്ചപ്പാട് തുള്ളിവരുന്നത്. ചെറുമനെ കുരുതികൊടുക്കണം. കർഷകത്തൊഴിലാളിയുടെ ചോര ചേർത്തു ചമച്ചാൽ മാത്രമേ വരമ്പ് ഉറയ്ക്കുകയുള്ളൂ. ഭഗവതിയുടെ കല്പനയാണത്രേ. ഘോരമാണീ ഭഗവതിമാരുടെ കല്പനകൾ എന്നാണ് കവി ഇവിടെ പ്രതികരിക്കുന്നത്. പാവപ്പെട്ട കർഷകത്തൊഴിലാളികളെയും ഈ നീചമായ മനുഷ്യക്കുരുതി അനുസരിക്കണമെന്നാണല്ലോ അടികൊടുത്തു പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണ് മനുഷ്യമാംസത്തിന്റെയും ചോരയുടെയും പശയുള്ള വരമ്പുകളുണ്ടായത്.
ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ടിൽ പാലത്തിന്റെ തൂണുറയ്ക്കാനായി തമ്പുരാന്റെ കല്പനപ്രകാരം ഒരു പെറ്റമ്മയെ കരു നിർത്തുന്നതാണ് പ്രമേയം. കൊല്ലപ്പെട്ട ആ അമ്മയുടെ മകളും അപ്പനും തമ്മിലുള്ള സംഭാഷണത്തിന്റെ രീതിയിലാണ് ആ പാട്ട് രചിച്ചിട്ടുള്ളത്.
നരബലി വിഷയമാകുന്ന എല്ലാ സാഹിത്യരചനകളിലും ദൈവപ്രീതി ഒരു പ്രധാന ഘടകമാണ്. മനുഷ്യനെ കൊന്നു രക്തം നിവേദിച്ചാൽ ദേവീപ്രസാദം ഉണ്ടാകുമെന്നും ഉദ്ദേശിച്ച കാര്യമൊക്കെ നടക്കും എന്നുമുള്ള മൂഢവിശ്വാസമാണ് ഇത്തരം ബലികളുടെ കാരണം. ആ മൂഢവിശ്വാസത്തെ കേരളീയസമൂഹം എന്നെന്നേക്കുമായി ഒഴിവാക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.