“യേശു? പകച്ചു പോയ് ഭ്രാന്തനെപ്പോലെയാൾ
യേശു! വഞ്ചിതനവനെ — വഞ്ചിച്ചൂ ഞാൻ
നീയാര് നീയാരവനെ വഞ്ചിക്കുവാൻ …?
ഞാനാണ് ഞാനാണ് യൂദാസ്, പുഴുക്കളേ….!”.
വയലാർ രാമവർമ്മ ‘ഒരു യൂദാസ് ജനിക്കുന്നു’ എന്ന കവിതയിൽ 1955ൽ ഈ വിധം എഴുതി. രാഷ്ട്രീയത്തിൽ ജനങ്ങളെ പുഴുക്കളായി കാണുന്ന യൂദാസുമാർ വീണ്ടും വീണ്ടും ജനിക്കുകയാണ്.
ഭാരതീയ ജനതാപാർട്ടി എന്ന സംഘപരിവാര പുത്രീസംഘടനയുടെ കേരളീയ അധ്യക്ഷനായി വ്യവസായിയും മാധ്യമ മുതലാളിയുമായ രാജീവ് ചന്ദ്രശേഖർ സാമ്പത്തിക ഇടനാഴികളിലെ സ്വാധീനം വഴി സിംഹാസനാരോഹണം നടത്തി. പണം, പണം മാത്രമാണ് ബിജെപിയിലെ സ്ഥാനാരോഹണത്തിന്റെ മാനദണ്ഡം. കൊടകര കുഴൽപ്പണവും മഞ്ചേശ്വരത്തെയും പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഇതര ജില്ലകളിലെയും കോടാനുകോടി നോട്ടുകെട്ടുകളുടെയും നഗ്ന സത്യങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇഡി പോലെ സംഘപരിവാര ഭരണകൂട ദാസ്യവേല ചെയ്യുന്നവർ കള്ളപ്പണമൊഴുക്കി തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ മലീമസമാക്കുന്ന ധർമ്മരാജൻമാരെയും കെ സുരേന്ദ്രൻമാരെയും വി മുരളീധരന്‍മാരെയും ശ്ലാഘിക്കുന്ന അതിവിചിത്ര കാഴ്ചയാണ് രാജ്യം കാണുന്നത്. ധർമ്മ രാജൻ എന്ന പേര് കള്ളപ്പണത്തിന്റെ അന്വർത്ഥമാവുന്നുവെന്നത് കറുത്തഫലിതം!. കെ ജി മാരാരും ഒ രാജഗോപാലും നയിച്ചിരുന്ന ബിജെപി ഇന്ന് വർഗീയ അജണ്ടകളുടെ മാത്രമല്ല കള്ളപ്പണക്കാരുടെയും മുതലാളിമാരുടെയും പാർട്ടിയായി എത്രയോ കാലം മുമ്പേ അധഃപതിച്ചു. അതിന്റെ ഒടുവിലത്തെ അടയാള പത്രമാണ് യാതൊരു ബിജെപി, ആർഎസ്എസ് പാരമ്പര്യവുമില്ലാത്ത രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷ ആരോഹണം.
കച്ചവടമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മുഖമുദ്ര. ബിപിഎൽ കമ്പനിയുടെ അധിപനായി കോടാനുകോടി സമാഹരിച്ച അയാൾ 5,000 കോടി രൂപയിലേറെ തുകയ്ക്ക് ബിപിഎൽ കമ്പനിയെ എസ്സാർ ഗ്രൂപ്പിന് കൈമാറി. അതിനുപിന്നാലെ പണമെറിഞ്ഞ് കർണാടകയിൽ നിന്ന് രാജ്യസഭാ സീറ്റ് കൈവശപ്പെടുത്തി.
സ്വാശ്രയ കോളജ് മാനേജ്മെന്റുകൾ നടത്തുന്ന പണം വാങ്ങിയുള്ള അഡ്മിഷന്‍ പോലെയുള്ള ഒരു ‘പേയ്മെന്റ് ’ സീറ്റായിരുന്നൂ രാജീവ് ചന്ദ്രശേഖർ സ്വായത്തമാക്കിയത്. ജെഡിഎസിന്റെ സീറ്റിൽ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച രാജീവ് ചന്ദ്രശേഖർ അന്ന് ബിജെപിക്കാരനായിരുന്നില്ല. പക്ഷേ പണക്കൊഴുപ്പിന്റെ മേന്മയിൽ ബിജെപിയും അയാളെ പിന്തുണച്ചു. കോൺഗ്രസിലെ പല എംഎൽഎമാരെയും പണത്താൽ വിലയ്ക്കെടുത്ത് വിജയിച്ചു മദ്യരാജാവ് വിജയ് മല്യയുടെയും എസ്ആർഎം അണ്ണാമല ചെട്ടിയാർ ഗ്രൂപ്പ് ഉടമ എം എ രാമസ്വാമിയുടെയും വഴിയേ കച്ചവട രാഷ്ട്രീയത്തിലൂടെ രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖർ പിന്നാലെ മാധ്യമ മുതലാളിയാവുകയും ബിജെപിയിലേക്ക് പരകായ പ്രവേശം നടത്തുകയും ചെയ്തു. പരകായ പ്രവേശത്തിന് പ്രത്യുപകാരമായി നരേന്ദ്ര മോഡി കേന്ദ്രസഹമന്ത്രി സ്ഥാനം നൽകി അനുമോദിച്ചു. തികഞ്ഞ വർഗീയ വംശീയ വിദ്വേഷ പ്രചരണത്തിലേക്ക് കടന്ന് സംഘ്പരിവാറിന്റെ പ്രീണനം നേടിയെടുക്കുവാനും ഈ ഐടി വിദഗ്ധൻ യത്നിച്ചു. മഥുരയിലെയും കാശിയിലെയും പള്ളികൾ പൊളിക്കണമെന്ന് ആക്രോശിച്ചു. കേരളത്തിൽത്തന്നെ മതവിദ്വേഷ പ്രചാരണത്തിന്റെ പേരിലുള്ള കേസിൽ പ്രതിയാണ് ഈ ‘മഹാൻ’. ഈ മാന്യദേഹം സ്ഥാനാരോഹണം നടത്തി കഴിഞ്ഞതോടെ ബിജെപിയിൽ കലഹം മൂർച്ഛിക്കുകയാണ്. പാർട്ടി സംസ്ഥാന ആസ്ഥാനമായ കെ ജി മാരാർ ഭവന്‍ ഉമ്മറത്ത് ഏറ്റുമുട്ടൽ. മുൻ ജില്ലാ പ്രസിഡണ്ടിന്റെ 15 വർഷത്തെ അനധികൃത സമ്പാദ്യം അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖറിനെ തോല്പിക്കുവാൻ കോൺഗ്രസിൽ നിന്ന് പണം വാങ്ങിച്ചുവെന്നുമുള്ള പോസ്റ്റർ യുദ്ധം.
പക്ഷേ സവർക്കറെയും ഗോൾവാള്‍ക്കറെയും പൂജിക്കുന്ന പ്രതിപക്ഷ നേതാവും ആർഎസ്എസ് ശാഖകൾക്ക് സുരക്ഷാ കവചമൊരുക്കിയെന്ന് ആത്മാഭിമാനം കൊള്ളുന്ന കെപിസിസി അധ്യക്ഷനും കോൺഗ്രസ് നേതാക്കളും കച്ചവടക്കാരനായ മാധ്യമ മുതലാളിക്കൊപ്പമാണ്. ബിജെപി ഐഡിയോളജി ഇല്ലാത്ത മാന്യപ്രഭു എന്നാണ് വി ഡി സതീശന്റെ നിരൂപണവും കണ്ടെത്തലും. പണത്തിനു മുന്നിൽ ഒന്നുമേ വിലപ്പോവില്ല എന്ന് കോൺഗ്രസുകാരും വിളിച്ചറിയിക്കുന്നു.
‘ഒരു യൂദാസ് ജനിക്കുന്നു’ എന്ന കവിതയുടെ അവസാന ഭാഗത്ത് വയലാർ ഈ വരികൾ കുറിക്കുന്നൂ-
‘പാതിരയാകാനൊരുങ്ങുമെനിക്കെന്നിൽ
യൂദാസ് ജനിക്കുന്നുവെന്നു തോന്നുന്നുവോ?
ഒറ്റയ്ക്ക് നിന്നൊന്നു ചിന്തിച്ചു പോയ് ഞാൻ
ഒറ്റികൊടുക്കപ്പെടുന്നൂ ജീസസുമാർ’
ഒറ്റിക്കൊടുക്കുന്നവരുടെ പുതുകാല സന്തതികളായി കോൺഗ്രസും ബിജെപിയും മാറുന്ന കറുത്തകാലം ആവർത്തിക്കപ്പെടുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിൽ കച്ചവട മൂർച്ഛ അലറിയാർക്കുകയാണ്. നാം ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട ഒരു ഘട്ടമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.