കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കിയാണ് ചൈനയിൽ നിന്ന് ഉത്ഭവിച്ചത്. 2019 ഡിസംബർ 31‑ന് ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്. ഇതിനകം 17 പേർ ചൈനയിൽ കൊറോണ ബാധിച്ച് മരണത്തിനടിമയായി. 471 പേരിലാണ് ചൈനിൽ രോഗാവസ്ഥ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാൻ, തായ്ലാൻഡ്, തയ്വാൻ, ഹോങ്കോങ്, മക്കാവു ദക്ഷിണകൊറിയ, യു എസ് എന്നിവിടങ്ങളിലും ചൈനയ്ക്കുപിറകെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവുമൊടുവിൽ സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാർക്ക് കോറോണ വൈറസ് ബാധയുണ്ടായതായി സംശയിക്കുന്നു. ഇവിടെ ചികിത്സ തേടിയ ഫിലിപ്പൈന്‍സ് യുവതിയെ പരിചരിച്ചിരുന്ന നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിചക്കുകയും ചെയ്തു.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. മറ്റു 30 നഴ്സുമാരെ നിരീക്ഷണ മുറിയിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടനുസരിച്ച് ഇവരിൽ വൈറസ് ബാധയില്ലെന്നാണ് നിഗമനം. വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാരിലേറെയും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നതെന്ന പരാതി നഴ്സുമാർ ഇന്ത്യൻ എംബസിക്ക് നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചിട്ടുണ്ട്. സൗദി സർക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവർക്ക് വിദഗ്ധ ചികിത്സ)യും സംരക്ഷണവും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനുപുറമെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കരുതൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. അതിനിടെ കൊറോണ വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദർശിക്കുമ്പോൾ അവശ്യമായ മുൻകരുതലെടുക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഇന്ത്യക്കു പുറമെ, അമേരിക്കയടക്കം ഇതര രാജ്യങ്ങളും രോഗഭീതി തടയാൻ കരുതലിലാണ്. സിയാറ്റിലിൽ താമസിക്കുന്ന മുപ്പത് വയസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് അമേരിക്ക ജാഗ്രത തുടങ്ങിയത്. ചൈനയിലെ വൂഹാൻ നഗരത്തിൽനിന്ന് ജനുവരി 15ന് തിരിച്ചെത്തിയ ആളിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധിക്കുകയായിരുന്നു.
മറ്റുരാജ്യങ്ങളും ചൈനാ സന്ദർശകരെ കർശനനമായി നിരീക്ഷിക്കുകയാണിപ്പോൾ. സാർസിനോട് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) സമാന ലക്ഷണങ്ങളാണ് കൊറോണ വൈറസിനും ഉള്ളത്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നതാണ് ലോകത്തെയാകെ ഭീതിയിലാക്കുന്നത്. രോഗം പടർന്നു പിടിക്കുന്ന ചൈനയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശം നൽകിയിരിക്കുതയാണ് അവിടത്തെ മെഡിക്കൽ അധികൃതർ. വുഹാൻ നഗരത്തിലേക്കുള്ള യാത്രയും നഗരത്തിലുള്ളവർ പുറത്തേക്കുപോകുന്നതും ചൈന വിലക്കിയിട്ടുമുണ്ട്. 2002–2003 ൽ സാർസ് ബാധിച്ച് ചൈനയിൽ എണ്ണൂറോളം പേർ മരിച്ചിരുന്നു. രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണിവിടെ. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ വേണ്ടയോ എന്നതുൾപ്പെടെ യോഗം ചർച്ചചെയ്യുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ പ്രതിരോധ വാക്സിനോ ഇല്ല എന്നതാണ് ആശങ്കകൾക്കിടയാക്കുന്നത്. പനി, ചുമ, ശ്വാസതടസം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രാഥമികലക്ഷണങ്ങൾ, പിന്നീടിത് ന്യുമോണിയയിലേക്ക് വഴിമാറും. സാധാരണ പകർച്ചപ്പനിക്കെന്ന പോലെ ലക്ഷണങ്ങൾക്കനുസരിച്ചും രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്തുമാണ് ചികിത്സ. വിശ്രമവും. ഇതേ ചികിത്സാരീതികളും കൂടുതൽ ജാഗ്രതയുമാണ് നിപ വൈറസിനെ തുരത്തുന്നതിൽ കേരളം സ്വീകരിച്ചത്. ചൈനയിൽ നിന്നും സൗദിയിൽ നിന്നുമെല്ലാം മടങ്ങിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് രോഗബാധ തടയാനുള്ള നടപടികൾ കേരളം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രതയോടെ സേവനരംഗത്തുണ്ട്. അതുകൊണ്ട് കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ സംസ്ഥാനം ആശങ്കപ്പെടേണ്ട. എന്നാൽ ജാഗ്രത പാലിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.