തിങ്കളാഴ്ചയും ഇന്നലെയും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്നുണ്ടായ രണ്ട് വിധികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ സുപ്രധാനവും നിർണായകവുമാണ്. ബിജെപി നേതാവ് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ചത്തെ വിധി. സിവിൽ തർക്കങ്ങൾ ക്രിമിനൽ കേസാക്കി മാറ്റുന്ന നടപടി പരിശോധിച്ചാണ് നിയമവാഴ്ച സമ്പൂർണമായി പരാജയപ്പെട്ടെന്ന സുപ്രീം കോടതി വിലയിരുത്തലുണ്ടായത്. ഇത്തരം നടപടി തുടർന്നാൽ പിഴയീടാക്കുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. ‘ഉത്തർപ്രദേശിൽ ദിവസവും വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്, സിവിൽ കേസുകൾ ക്രിമിനൽ കേസുകളായി മാറ്റുന്നു, ഇത് അസംബന്ധമാണ്’ എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടത്. ഉത്തർപ്രദേശിലെ അഭിഭാഷകർ സിവിൽ നിയമത്തിലെ അധികാര പരിധികൾ വിസ്മരിക്കുകയാണെണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിവിധ കേസുകളിൽ പ്രതികളാകുന്നവരുടെ വസ്തുവകകൾക്കുനേരെ നടക്കുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി ശക്തമായ താക്കീത് നൽകിയിരുന്നു. എങ്കിലും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് ആ നടപടി തുടരുകയാണ് ആദിത്യനാഥ് സർക്കാർ. ഇതേത്തുടർന്ന് കഴിഞ്ഞയാഴ്ച യുപി സർക്കാരിന്റെ ബുൾഡോസർ രാജിനെ നിശിതമായി വിമർശിച്ച സുപ്രീം കോടതി, തകർക്കപ്പെട്ട വീടുകള്‍ക്ക് നഷ്ടപരിഹാരമായി വീട്ടുടമകൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണമെന്ന് വിധിച്ചിരുന്നു. കുറ്റാരോപിതരെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വധിക്കുക, വിചാരണയ്ക്കോ ശിക്ഷാവിധിക്കോ കാത്തുനിൽക്കാതെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുക, പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുകയും ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുക എന്നിങ്ങനെ നിയമവിരുദ്ധമായ നടപടിക്രമങ്ങളാണ് ഉത്തർപ്രദേശിൽ നിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ചയുണ്ടായ വിധി ബിജെപി സർക്കാരിന്റെ മസ്തകത്തിനേറ്റ പ്രഹരമാണ്.
കേന്ദ്രത്തില്‍ ബിജെപി സർക്കാർ അധികാരമേറ്റശേഷം ഗവർണർ പദവിക്ക് സംഭവിച്ചിരിക്കുന്ന നിലവാരത്തകർച്ചയും ജനാധിപത്യ വിരുദ്ധതയും അടിവരയിടുന്ന വിധിയാണ് ഇന്നലെയുണ്ടായത്. കേരളവും തമിഴ്‌നാടും ഉൾപ്പെടെ ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ ഏജന്റുമാരായാണ് പ്രവർത്തിക്കുന്നത് എന്നത് നമ്മുടെ അനുഭവമാണ്. കേരളത്തിൽ പുതിയ ഗവർണർ തന്റെ തനിനിറം കാട്ടിത്തുടങ്ങിയില്ലെങ്കിലും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തരംതാണ രാഷ്ട്രീയം കളിക്കുകയും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുവാൻ ശ്രമിക്കുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടായി. അതേ പാതയിലൂടെയാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും സഞ്ചരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ആർ എൻ രവിയും ഭരണഘടനയും നിയമവ്യവസ്ഥയും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ തടഞ്ഞുവച്ചും ദീർഘകാലം വൈകിപ്പിച്ചും പിന്നീട് രാഷ്ട്രപതിക്ക് അയച്ചും നിയമനിർമ്മാണത്തിനുള്ള സംസ്ഥാന നിയമസഭകളുടെ അവകാശത്തെയാണ് വെല്ലുവിളിച്ചത്. ഇത്തരം സമീപനത്തെയാണ് നിശിതമായ ഭാഷയിൽ സുപ്രീം കോടതി വിമർശിച്ചിരിക്കുന്നത്. 10 പ്രധാന ബില്ലുകൾക്ക് അനുമതി നൽകാത്ത തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അദ്ദേഹം സ്വീകരിച്ച നടപടികള്‍ റദ്ദാക്കിയിരിക്കുകയാണ്. നിയമസഭ വീണ്ടും പാസാക്കിയ ശേഷം ബില്ലുകൾ സമർപ്പിച്ചാൽ ഗവർണർ അനുമതി നൽകേണ്ടതായിരുന്നു. അയയ്ക്കുന്ന ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകേണ്ടത് സംബന്ധിച്ച നടപടിക്രമങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ചായിരിക്കണം. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഗവർണർക്ക് ഇല്ല. അതൊന്നും പിന്തുടരാതെയുള്ള ഗവർണർ ആർ എൻ രവിയുടെ നടപടിയെയാണ് സുപ്രീം കോടതി പൊളിച്ചടുക്കിയിരിക്കുന്നത്. ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കുന്നതിന് സമയപരിധിയും പരമോന്നത കോടതി നിശ്ചയിച്ചിരിക്കുകയാണ്.
യുപിയിലെ ആദിത്യനാഥ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് തിങ്കളാഴ്ചത്തെ വിധിയെങ്കിൽ തങ്ങളുടെ പദവിയുടെ മഹത്വമോ പരിമിതികളോ മനസിലാക്കാതെ തന്നിഷ്ടത്തോടെയാണ് ഗവർണർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ചൊവ്വാഴ്ചത്തെ വിധിയിൽ നിന്ന് വായിക്കാവുന്നത്. രാജവാഴ്ചക്കാലത്തെന്നതുപോലെ നിയമസംവിധാനത്തെ പരണത്തുവച്ച് സ്വേച്ഛാനടപടികൾ സ്വീകരിക്കുന്നുവെന്നാണ് യുപി സർക്കാരിനെതിരായ കുറ്റപ്പെടുത്തൽ. അതേസമയം ഫെഡറൽ സംവിധാനത്തിന് യോജിക്കാത്ത വിധം അമിതാധികാര പ്രവണത കാട്ടുന്നുവെന്നാണ് തമിഴ്‌നാട് ഗവർണർക്കെതിരായ വിമർശനം. അതുകൊണ്ടുതന്നെ വിധികൾ സുപ്രധാനമാണെന്ന് മാത്രമല്ല ഇരുവരുടെയും അരിയിട്ടുവാഴ്ചയെ പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരായ പ്രഹരം കൂടിയാണ്. ഈ സാഹചര്യത്തിൽ മാനാഭിമാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ യുപിയിലെ ബിജെപി സർക്കാരും തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും സ്ഥാനമൊഴിയുക എന്നതാണ് സാമാന്യ മര്യാദ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.