പഹൽഗാമിൽ ഭീകരാക്രമണമുണ്ടാകുകയും വിനോദ സഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെ വധിക്കുകയും ചെയ്തിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. സംഭവത്തെ രാജ്യം ഒറ്റക്കെട്ടായി അപലപിക്കുകയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു. സംഭവത്തിൽ ശക്തമായ തിരിച്ചടി നൽകണമെന്ന സർക്കാരിന്റെ നിലപാടിനൊപ്പം തന്നെയായിരുന്നു കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും. അതേസമയം എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും എല്ലാകോണുകളിൽ നിന്നും നിർദേശമുണ്ടാകുകയും ചെയ്തു. ഭീകരതയ്ക്കെതിരായ നീക്കങ്ങളും അതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികളും രഹസ്യസ്വഭാവത്തോടെയായിരിക്കണമെന്ന് അറിയാത്തവരല്ല നാം. എങ്കിലും രഹസ്യസ്വഭാവമില്ലാത്ത വിവരങ്ങൾ എല്ലാവരെയും അറിയിക്കുകയും വിപുലമായ ചർച്ചകൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും അവസരമൊരുക്കുകയും ചെയ്യണമെന്നത് ജനാധിപത്യത്തിന്റെ പൊതുതത്വമാണ്. പക്ഷേ ഇക്കാര്യത്തിൽ തുടക്കം മുതൽ അനുവർത്തിച്ചുവരുന്ന ഏകപക്ഷീയ സമീപനങ്ങൾ ബിജെപി സർക്കാർ ഇപ്പോഴും തുടരുകയാണ്. സംഭവമുണ്ടായപ്പോൾ ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്തുവേണം അനന്തര നടപടികളെന്ന് പ്രമുഖ കക്ഷികളെല്ലാം ആവശ്യപ്പെട്ടിരുന്നതാണ്. അക്കാര്യത്തിൽ ആദ്യം മുതൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സർക്കാരിൽ നിന്നും പ്രധാനമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവരിൽ നിന്നുമുണ്ടായത്. ഭീകരാക്രമണം നടന്ന ഉടൻതന്നെ സർവകക്ഷിയോഗം വിളിച്ചുവെങ്കിലും അതിൽ കശ്മീരിൽ നിന്നുള്ള പ്രമുഖ കക്ഷികളെ ക്ഷണിച്ചില്ല. ലോക്‌സഭയിലെ കുറഞ്ഞ അംഗബലം എന്ന സാങ്കേതിക മാനദണ്ഡം നിശ്ചയിച്ച് പല കക്ഷികളെയും ഒഴിവാക്കുകയും ചെയ്തു. ഈ സുപ്രധാന യോഗത്തിലാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തതുമില്ല. ബിഹാറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിനാണ് അദ്ദേഹം പ്രാമുഖ്യം നൽകിയത്. ബിജെപിക്കാരൊഴികെ എല്ലാവരും വിമർശിച്ചതായിരുന്നു സർവകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം. കശ്മീർ നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് സംഭവത്തെ അപലപിക്കുകയും ഭീകരതയെ ശക്തമായ ഭാഷയിൽ തള്ളിപ്പറയുകയും ചെയ്തിരുന്നു.
Pahalgam: Arbitrariness in follow-up
ഇത്രയും നിഷ്ഠുരമായ സംഭവമുണ്ടായ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് സിപിഐ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. സിപിഐ നേതാവ് പി സന്തോഷ് കുമാർ ഈ ആവശ്യമുന്നയിച്ച് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ, ഈ ദുരന്തത്തിന്റെ ആഴവും പരപ്പും ജനാധിപത്യത്തിന്റെ പരമോന്നത വേദിയിൽ ചർച്ച ചെയ്യുകയും കൂട്ടായതും ഗൗരവമേറിയതുമായ പ്രതികരണം നടത്തുകയും ചെയ്യുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കുകയുണ്ടായി. അത്തരമൊരു സമ്മേളനം ചേരുകയായിരുന്നെങ്കിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ അംഗങ്ങൾക്കും ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമുണ്ടാകുമായിരുന്നു. സംഭവത്തിൽ രാജ്യത്തിന്റെയാകെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിനും ഭീകരതയ്ക്കെതിരായ പോരാട്ടത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമുള്ള സന്ദർഭവുമാകുമായിരുന്നു പ്രത്യേക സമ്മേളനം. രാഷ്ട്രീയത്തിനും മതചിന്തകൾക്കുമതീതമായി ഇന്ത്യയുടെ ഏകോപിത ശബ്ദം പ്രകടിപ്പിക്കുന്നതിനും അത് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതുവരെയും പ്രസ്തുത ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
രണ്ട് തവണ ചേർന്ന സുരക്ഷ സംബന്ധിച്ച ഉന്നതതല മന്ത്രിസഭാ യോഗം പോലും എന്തുചെയ്യാനും സൈന്യത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി പിരിയുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. കൂടാതെ സൈനിക മേധാവികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു, പ്രതിരോധ മന്ത്രി രാഷ്ട്രപതിയെ കാണുന്നു എന്നിങ്ങനെ വിവിധ വാർത്തകൾ ഇടയ്ക്കിടെ പുറത്തുവിടുകയും ചെയ്യുന്നു. എന്നാൽ എല്ലാവരെയും വിശ്വാസത്തിലെടുത്തും സുതാര്യമായും കാര്യങ്ങൾ ചെയ്യുന്നതിൽ സർക്കാർ മടിപിടിച്ചിരിക്കുകയാണ്. സംഭവം നടന്ന ഉടൻ അക്രമം നടത്തിയ ഭീകരരെ തിരിച്ചറിയുകയും രേഖാചിത്രങ്ങൾ ഉൾപ്പെടെ തയ്യാറാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതുവരെ അവരെ കണ്ടെത്തുന്നതിനോ പിടികൂടുന്നതിനോ സാധിച്ചിട്ടില്ല. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജനങ്ങളുമായി പങ്കിടുവാൻ സാധിക്കില്ലെങ്കിലും ഇത്തരം വെളിപ്പെടുത്തലുകൾ നിരാശയുണ്ടാക്കുന്നതാണ്. മാത്രവുമല്ല സംഭവത്തിന്റെ പ്രതികരണങ്ങളെ സജീവമായി നിർത്തി, വിദ്വേഷ പ്രചരണത്തിന് കൂടുതൽ അവസരം നൽകുകയാണോ എന്ന സംശയം ജനിപ്പിക്കുകയും ചെയ്യുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ സംഘ്പരിവാർ സംഘടനകൾ ആരംഭിച്ച വിദ്വേഷ പ്രചരണവും സൈബർ ആക്രമണങ്ങളും രണ്ടാഴ്ച പിന്നിട്ടിട്ടും തുടരുന്നതുകാണുമ്പോൾ അങ്ങനെ സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുത്ത് നടപടികൾ സ്വീകരിക്കുവാനും ഏകപക്ഷീയ സമീപനങ്ങൾ അവസാനിപ്പിക്കുവാനും കേന്ദ്രം സന്നദ്ധമാകണം. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിന് തയ്യാറാകുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.