ഇന്ത്യയുടെ നീതിന്യായ വ്യവഹാര ചരിത്രത്തിലെ സുപ്രധാന നടപടികളിൽ ഒന്നിനാണ് സുപ്രീം കോടതിയിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന 2025ലെ വഖഫ് ഭേദഗതി നിയമം സംബന്ധിച്ച വാദപ്രതിവാദങ്ങളിലൂടെ രാജ്യം സാക്ഷ്യംവഹിക്കുന്നത്. രണ്ടുദിവസത്തെ വാദപ്രതിവാദങ്ങൾക്കും ഇന്നലെ പരമോന്നത കോടതി നൽകിയ ഇടക്കാല ഉത്തരവിനെയും തുടർന്ന്, തുടർവാദം കേൾക്കുന്നതിന് കേസ് മേയ് അഞ്ചിലേക്കു മാറ്റി. കേസിൽ കേന്ദ്രസർക്കാരിന് വിശദമായ മറുപടി നൽകാനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുള്ളത്. ഇക്കാലയളവിൽ നിർദിഷ്ട നിയമമനുസരിച്ച് കേന്ദ്ര വഖഫ് കൗൺസിൽ, സ്റ്റേറ്റ് വഖഫ് ബോര്‍ഡുകൾ എന്നിവയിൽ അമുസ്ലിങ്ങളെ അംഗങ്ങളായി നിയമിക്കുന്നത് സുപ്രീകോടതി വിലക്കിയിട്ടുണ്ട്. വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതുമായ ആസ്തികൾ പുതിയ ഭേദഗതി നിയമമനുസരിച്ച് ഡീനോട്ടിഫൈ ചെയ്യുന്നതും മേയ് അഞ്ചിന് വാദം കേൾക്കുന്നതുവരെ തടഞ്ഞിട്ടുണ്ട്. 2025ലെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം മത സംഘടനകളും സിപിഐ ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളും സർക്കാരിതര സന്നദ്ധ സംഘടനകളും സമർപ്പിച്ച നൂറോളം പരാതികളിൽ വാദം പുരോഗമിക്കവെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് നിർണായക പ്രാധാന്യമുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിവാദ നിയമം സ്റ്റേചെയ്ത് കേസിൽ വാദം കേൾക്കണമെന്ന പരാതിക്കാരുടെ ആവശ്യത്തോട് വാദത്തിന്റെ ആദ്യദിനത്തിൽ ഭാഗികമായ അനുകൂല നിലപാടാണ് ബെഞ്ച് അവലംബിച്ചിരുന്നതെങ്കിലും വിഷയത്തിൽ കൂടുതൽ വാദമുഖങ്ങൾ നിരത്താൻ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന്റെ ആവശ്യത്തിന് കോടതി വഴങ്ങുകയായിരുന്നു. രണ്ടാം ദിവസത്തെ വാദം പൂർത്തിയായപ്പോൾ പ്രകടമായും വിവാദപരമായ വ്യവസ്ഥകളിൽ തുടർവാദം കഴിയുംവരെ നടപടി ഉണ്ടാവില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പുനൽകാൻ നിർബന്ധിതനായി. ഇത് കേവലം പരാതിക്കാരുടെ മാത്രം താല്‍ക്കാലിക വിജയമല്ല, മറിച്ച ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളുടെയും ഉന്നത ജനാധിപത്യ മൂല്യങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും വിജയസൂചകമായി വിലയിരുത്തപ്പെടുന്നു.
വഖഫ് ഭേദഗതി ബിൽ മോഡി സർക്കാർ കൊണ്ടുവന്ന മറ്റുമിക്ക നിയമനിർമ്മാണങ്ങളുംപോലെ അസാമാന്യമായ തിടുക്കത്തിലാണ് തങ്ങളുടെ അംഗബലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്തത്. സംയുക്ത പാർലമെന്റ് സമിതിയിൽ പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികൾ ഒന്നുപോലും അംഗീകരിക്കാതെയും പ്രതിപക്ഷത്തിന്റെ വിയോജിപ്പുകൾ അപ്പാടെ അവഗണിച്ചുമാണ് രാജ്യത്തെ ഏറ്റവും പ്രമുഖ മതന്യൂനപക്ഷത്തിന്റെ മതപരവും, ആചാരപരവും, ഭൂമിയടക്കം ആസ്തികൾ ആർജിക്കാനും കൈവശംവച്ച് നിയമവിധേയമായി വിനിയോഗിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതുമായ നിയമം പാസാക്കിയെടുത്തത്. സംസ്ഥാന നിയമസഭകൾ പാസാക്കിയ തികച്ചും ഭരണഘടനാപരവും ഉന്നത സാമൂഹിക ലക്ഷ്യങ്ങളോടുകൂടിയതുമായ ഡസൻകണക്കിന് നിയമങ്ങൾ അന്യായമായി തടഞ്ഞുവച്ച രാഷ്ട്രപതി സമൂഹത്തെ നെടുകെ പിളർത്തുന്നതും സമാധാനാന്തരീക്ഷം തകർക്കുമെന്ന് ഉറപ്പുള്ളതുമായ നിയമത്തിന് ശരവേഗത്തിലാണ് അനുമതി നൽകിയത്. നിയമം നിലവിൽവന്നതോടെ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യത്തിന് കാട്ടിത്തന്നു. നിയമം നടപ്പാക്കുമ്പോൾ നൂറ്റാണ്ടുകളായി രാജ്യത്തെ മുസ്ലിങ്ങൾ കൈവശം വച്ചിരിക്കുന്ന അവരുടെ പുരാതന പ്രാര്‍ത്ഥനാലയങ്ങൾ ഉൾപ്പടെ ഭേദഗതിചെയ്യപ്പെട്ട നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് സർക്കാർ ഏറ്റെടുക്കൽവഴിയും കയ്യേറ്റങ്ങൾവഴിയും അന്യാധീനപ്പെടാനുള്ള സാധ്യതയെപ്പറ്റി ഇപ്പോൾ വഖഫ് കേസ് പരിഗണിക്കവെ സുപ്രീം കോടതി ബെഞ്ച് തന്നെ പരാമർശിക്കുകയുണ്ടായി. ബ്രിട്ടീഷ് കോളനിവാഴ്ചയിലാണ് ആധുനികരീതിയിലുള്ള ഭൂമിരജിസ്ട്രേഷനും ആസ്തികൈമാറ്റക്കരാറുകളും മറ്റും നിലവിൽവന്നത്. അക്കാരണത്താൽത്തന്നെ നൂറ്റാണ്ടുകളായി വഖഫ് ചെയ്യപ്പെട്ട ആസ്തികൾ സംബന്ധിച്ച രജിസ്ട്രേഷൻ രേഖകളും മറ്റും ഹാജരാക്കുക എന്നത് അപ്രയോഗികമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. അതിൽനിന്നുതന്നെ നിർദിഷ്ട നിയമത്തിന്റെ പിന്നിലെ ലക്ഷ്യം എത്രത്തോളം ദുരുപദിഷ്ടമാണെന്ന് വ്യക്തമാണ്.
വഖഫ് കൗൺസിലിലും ബോര്‍ഡുകളിലും അമുസ്ലിങ്ങളിലൂടെ പ്രാതിനിധ്യം എന്നത് തുടക്കത്തിൽത്തന്നെ ചോദ്യംചെയ്യപ്പെട്ട നിയമത്തിലെ അങ്ങേയറ്റം പ്രകോപനപരമായ വ്യവസ്ഥയാണ്. ഹിന്ദുമതത്തിന്റെ ആസ്തികൾ കൈകാര്യംചെയ്യുന്ന സമാന മേൽനോട്ടസമിതികളിൽ ഏതിലെങ്കിലും അന്യമതസ്ഥർ ഉണ്ടോ എന്ന സുപ്രീം കോടതി ബെഞ്ചിന്റെ ചോദ്യത്തിനുമുമ്പിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന് ഉത്തരംമുട്ടുന്നതിനും രാജ്യം സാക്ഷ്യംവഹിച്ചു. വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിലും വിനിയോഗത്തിലും സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും ഉറപ്പുവരുത്താൻ എന്നപേരിൽ മോഡിസർക്കാർ കൊണ്ടുവന്ന നിയമം ദുരുപദിഷ്ടവും ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും ന്യൂനപക്ഷദ്രോഹം ലക്ഷ്യംവച്ചുള്ളതുമാണെന്ന് രണ്ടുദിവസത്തെ സുപ്രീം കോടതി വാദപ്രതിവാദങ്ങളിൽ വ്യക്തമായിക്കഴിഞ്ഞു. ഈ നിയമനിർമ്മാണം ലക്ഷ്യംവയ്ക്കുന്നത് തീവ്രഹിന്ദുത്വ ശക്തികളുടെ ഏകീകരണവും ഏത് ഹീനമാർഗത്തിലൂടെയുമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്നാണ് സുപ്രീം കോടതിയിലെ നടപടിക്രമങ്ങൾ തുറന്നുകാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.