25 April 2024, Thursday

പ്രകൃതിയെ തൊട്ട സംവിധായകന്‍

ജി ബി കിരൺ 
September 11, 2022 5:32 am

ഒരു മികച്ച കലാസൃഷ്ടിയ്ക്ക് ഭാഷയുടെ വകഭേദങ്ങളോ ദേശങ്ങളുടെ അതിർവരമ്പുകളോ തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തനിക്ക് ലഭിച്ച അംഗീകാരങ്ങളിലൂടെ സംവിധായകൻ രഞ്ജിത്ത് നാരായൺ. ഇന്ത്യയിൽ മാത്രമല്ല, ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളിലും തന്റെ ഹ്രസ്വചിത്രങ്ങളിലൂടെ നിരവധി അംഗീകാരങ്ങഴാണ് തൃശ്ശൂരിൽ ഒല്ലൂരിലെ എടക്കുന്നി സ്വദേശിയായ ഈ സ്വതന്ത്ര മാധ്യമപ്രവർത്തകൻ നേടിയെടുത്തത്. ലണ്ടൻ, ന്യൂയോർക്ക്, ആഫ്രിക്ക, ഇറ്റലി, റഷ്യ, കൊറിയ എന്നീ നഗരങ്ങളിലെല്ലാം, പ്രത്യേകിച്ച് കലാപാരമ്പര്യങ്ങൾ ഒന്നുമില്ലാത്ത, ഇദ്ദേഹത്തിന്റെ കൊച്ചുചിത്രങ്ങൾ ശ്രദ്ധ നേടി. 

ഇറ്റലിയിലെ ‘സെഫാലു ഫിലിം ഫെസ്റ്റിവലി‘ൽ എല്ലാ ഹ്രസ്വചിത്രങ്ങൾക്കും സെലക്ഷൻ ലഭിക്കുകയും, ‘ഗോമാത ദി സേക്രഡ് കൗ (2012)‘വിനും ‘കരുതൽ ദി ഹീഡി (2021)‘നും ജൂറിയുടെ പ്രത്യേക പരാമർശം നേടുകയും ചെയ്തു. മാത്രമല്ല, ഫെസ്റ്റിവൽ ബുക്കിൽ, രഞ്ജിത്ത് നാരായണിന്റെ ജീവചരിത്രം ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടുപേർ മാത്രമായിരുന്നു മലയാളികൾ. ലിഫ്റ്റ് — ഓഫ് ഗ്ലോബൽ നെറ്റ്‌വർക്കിന്റെ ഫസ്റ്റ് ടൈം ഫിലിംമേക്കർ സെഷൻസ്, പൈൻവുഡ് സ്റ്റുഡിയോസ് ലണ്ടനിൽ നടന്ന ഫിലിം ഫെസ്റ്റിവെലിലും, ഗ്രീസിലെ ഇന്റിപെൻഡന്റ് സിനിമ ഫിലിം ഫെസ്റ്റിവലി (inde­pen­dent video film fes­ti­val of youtube art club pav­los paraschakis, greece)- ലും ഇതുവരെ ചെയ്ത എല്ലാ ഹ്രസ്വചിത്രങ്ങൾക്കും സെലക്ഷൻ ലഭിച്ചിരുന്നു. തുടർന്ന്, ഗ്രീസിലെ ഫെസ്റ്റിവെലിൽ എല്ലാ ഹ്രസ്വചിത്രങ്ങളും ഫൈനലിസ്റ്റിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. റഷ്യയിൽ നടക്കുന്ന ‘ഇന്റർനാഷണൽ ഇക്കോളജിക്കൽ ഫിലിം ഫെസ്റ്റിവൽ ടു സേവ് ആന്റ് പ്രിസർവി‘ലും കൊറിയയിൽ നടക്കുന്ന വൺ വേൾഡ് വൺ ഫ്ലവർ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് ഫിലിം ഫെസ്റ്റിവലിലും ‘വൃക്ഷം ദി ട്രീ’ മാത്രം തെരഞ്ഞെടുത്തിരിക്കുന്നു. പത്തനംതിട്ടയിൽ നടന്ന ഡിവൈഎഫ്ഐ സ്റ്റേറ്റ് കോൺഫറൻസ് 2022 ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ‘ഗോമാത’ ആയിരുന്നു. കൂടാതെ, മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ, പൂനെയിൽ സംഘടിപ്പിച്ച ‘പത്താമത് ആരോഗ്യ ഫിലിം ഫെസ്റ്റിവലി‘ൽ ‘ഗോമാത’ യും ‘കരുതലും’ തെരഞ്ഞെടുതക്കപ്പെട്ടു. 

2012- ലാണ് രഞ്ജിത്തിന്റെ ആദ്യ ഹ്രസ്വചിത്രം ‘ഗോമാത ദി സേക്രഡ് കൗ’ പുറത്തിറങ്ങിയത്. പശു ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആ വർഷത്തെ, ‘ഗുജറാത്ത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലി‘ന്റെ ആദ്യ റൗണ്ടിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല, കണ്ണൂരിൽ നടന്ന ‘ഓറിഗ ഫിലിം ആന്റ് മീഡിയ അഡ്വാൻസ്ഡ് സ്റ്റഡീസ്(അഫ്മ)’ സംഘടിപ്പിച്ച അന്തർദേശീയ ഹ്രസ്വചിത്ര ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും നേടി. നാലാമത് മെയ്ഹോഡോ ഇന്റർനാഷണൽ യൂത്ത് വിഷ്വൽ മീഡിയ ഫെസ്റ്റിവൽ, ന്യൂ യോർക്കിലേക്ക് സെലക്ഷനും ലഭിച്ചു. രണ്ടാമത് ഹ്രസ്വചിത്രം ‘മാമ്പഴം ദി മാംഗോ‘യ്ക്ക് ദേവസൂര്യ കലാവേദിയുടെ ഗ്രാമീണ ചലച്ചിത്രോത്സവത്തിൽ 2017- ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ‘ജോൺ എബ്രഹാം മെമ്മോറിയൽ അവാർഡും’ ലഭിച്ചു. മാരകമായ വിഷം അടങ്ങിയ കീടനാശിനികൾ തളിച്ച്, കൃഷി ചെയ്യുന്നതിന്റെ അനന്തരഫലങ്ങളായിരുന്നു,ചിത്രത്തിന്റെ പ്രമേയം. ദേവസ്വം — പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രിയും എം എൽ എ യുമായ കെ രാധാകൃഷ്ണൻ ആദ്യമായി അഭിനയിച്ചത് രഞ്ജിത്തിന്റെ തന്നെ ‘വൃക്ഷം ദി ട്രീ’ എന്ന ഡോക്യു — ഫിക്ഷനിലാണ്. ജലം — അന്തരീക്ഷ മലിനീകരണം ആയിരുന്നു ‘വൃക്ഷ’ത്തിൽ പ്രതിപാദിച്ചത്. ആദ്യത്തെ രണ്ട് ഹ്രസ്വചിത്രങ്ങൾ തമിഴിൽ ആയിരുന്നുവെങ്കിൽ, മൂന്നാമത്തേതിൽ സംഭാഷണമേ ഇല്ലായിരുന്നു. 

ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ റിലീസ് ചെയ്ത നാലാമത്തെ ഹ്രസ്വചിത്രം ‘കരുതൽ ദി ഹീഡ് ’ ആഫ്രിക്കൻ വിമൺ മൊബൈൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ആറാമത് ഫിക്നോവ (FICNOVA) ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഡി ലാ നോവിയോലെൻസിയ ആക്ടിവ’യിലും പ്രദർശിപ്പിച്ചു. പരിസ്ഥിതി സംരക്ഷണമായിരുന്നു ‘കരുതലി‘ലൂടെ ദൃശ്യാവിഷകരിച്ചത്. അതിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് സംവിധായകന്റെ തന്നെ മക്കളായ ശ്രേഷ്ഠയും സ്പർശയുമായിരുന്നു. നിർമ്മിച്ചത് ഭാര്യ ശരണ്യയും. അണിയറയിൽ പ്രവർത്തിച്ചതാകട്ടെ സുഹ‍ത്തുക്കളായ സാങ്കേതിക പ്രവർത്തകരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.