കാരമുള്ള
ചെറുനാരകയില
ചതച്ച്
മൂക്കിലുരച്ച്
ആശകളിലേക്കൊരു
ശലഭസ്വപ്നനിലാവ്പരക്കുന്നു
പിടിക്കാനടുക്കുമെന്നിടയ്ക്ക്
കളിയാലാശ്വാസത്തിൻ
ചെക്കിപ്പൂക്കളമൊരുക്കി-
യിരുന്നിട്ടുണ്ടാകാമവൾ
വേനൻമഴയിൽ
മണ്ണായ്…
ഓടിപ്പോവുകയെന്നത്
മടുപ്പുളവാക്കിയതുകൊണ്ടാകാം
ചിലനേരങ്ങളിൽ
മുതിരാതിരുന്നത്.
ഞാനതിന്
അടിയാർകോളനിയിലെ
കറുത്ത പെണ്ണ്
തേറിനേയും
ചോമനേയും
കല്ലളനേയും
തൊടാത്ത
പൂമ്പാറ്റച്ചിറകിൽ
പമ്മിനടന്നവരുടെ
ചെറുവിരൽകനപ്പിൽനിന്നൊരു
കാറ്റുപോലെയൊഴിഞ്ഞ്…
വഴിമാറിനടന്ന്…
കല്ലുമല
കേറിവരുന്ന
അന്തിയണയും
ഭൂതത്തിന്റെ
മാടത്തിൽ
കണ്ണാന്തളിവിരിഞ്ഞു
കാട്ടിയപോലെ
വെളുത്തസന്ധ്യയിൽ…
അപ്പാപ്പന്റെ
വലിയതോട്ടത്തിലെ
ചെറിയകല്ല്
കേറിമറിഞ്ഞാൽകാണാം
പറന്നുപോകുന്നത്
ദൂരെ
ഒരുപൂമ്പാറ്റച്ചിറക്
വലിച്ചെടുക്കാൻമാത്രം
ഊക്കില്ലാതെയൊരു
കറുപ്പുടലിന്റെ
ശലഭക്കീറ്
പിറകെ
പോയില്ലെങ്കിലും
അകലെനിന്ന്
കൊതിക്കാറുണ്ടല്ലൊ
ചിലപ്പോഴൊക്കെ
ചിലത്?
ഒരുപൂവ്
മറന്നുവെച്ചിട്ടാണെങ്കിലും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.