24 April 2024, Wednesday

ഹൃദയ ഭൂപടങ്ങളിലെ വഴി

മനോജ് ചാരുംമൂട്
September 11, 2022 4:00 am

ഭ്രാന്തമാം
സ്വപ്നങ്ങളേ ചിതറിത്തെറിക്കുക
ഇനിയൊന്നുണരണം
ഓർമ്മയുടെ ഭൂപടങ്ങളിൽ
നിന്നേത്തിരയണം
ആത്മാവിലൊരു കവിത കുറിക്കണം
ഹൃദയത്തിൽ നിന്നേ കുടിയിരുത്തണം
നീയറിയുന്നുവോയെൻ
ഓർമ്മത്തുടിപ്പുകൾ കടലും
കരയും പ്രണയിക്കും കമിതാക്കൾ
അവർക്കിടയിൽ കര തൊട്ടു
കടൽ തൊട്ടു പറവകളായി നാം
ആകാശം തേടുമ്പോൾ
പ്രണയമഴപൊഴിയും നീല ഞരമ്പിലേക്കു
പ്രജ്ഞയായി ഒരു കവിതയൊഴുകും
അതിലെ വരികളിൽ
നിൻ കാൽച്ചിലങ്കകൾ കുലുങ്ങും
അപ്സരസായി നീ നൃത്തം തുടങ്ങും
ഹൃദയതാളങ്ങളിൽ പ്രണയകുസുമങ്ങൾ
വിരിഞ്ഞു നറുമണം എങ്ങും
പടർന്നീടും
ആകാശ ചെരുവിലാ ചക്രവാളങ്ങളിൽ
നിന്റെയുമെന്റെയും പേരു കുറിച്ചിടും
ഉണരുക കവിതേയെന്നാത്മാവിൽ
ഉണരുക മനസേയുണരുക
കാമിനിയാം കവിതയേ പുണരുക
ചിന്തയുടെവത്ക്കലങ്ങളെ ഉടച്ചു
ഉരുവമാക്കുക പ്രണയാതുരമാകട്ടെ
തൂലികയിലെയാ ജീവരക്തം
ഹൃദന്തങ്ങളിലായിരം കവിതാ കാമിനികൾ
ജന്മമെടുത്തുണരട്ടെ
ഉണരട്ടെയീ ജന്മം
ഹൃദയ ഭൂപടങ്ങളിൽ കവിതേ
നിന്നിലേക്കാണാ വഴി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.