29 March 2024, Friday

സര്‍വം സഹയായ കടല്‍

ഡോ. ഷേർളി പി ആനന്ദ്
October 3, 2021 4:43 am

എപ്പോൾ എവിടെ എന്ന് പറയാനാകാത്ത വിധം ലോകം പുതിയ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോകുന്നു. സർവ്വം സഹയായ ഭൂമിയെപ്പോലെ അനന്തമായ ഈ കടലും എല്ലാം സഹിക്കും. പക്ഷെ ക്യാനഡയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് കോടാനുകോടി കടൽ ജീവികളാണ് ഈ വര്‍ഷം ഉഷ്ണതരംഗത്തിന്റെ ആഘാതത്തിൽ വെന്തു മരിച്ചത്. 2021 ജൂൺ ആയപ്പോൾതന്നെ താപനില 100 ഫാരൻ ഹീറ്റ് കടന്നിരുന്നു. അപ്പോഴേക്കും കക്കകളും ചിപ്പികളുമടങ്ങുന്ന ശീതരക്തമുള്ള കടൽ ജീവികളുടെ ശവങ്ങൾ കൊണ്ടു കടൽ നിറഞ്ഞു തുടങ്ങി. 

ബ്രിട്ടീഷ് കൊളംബിയക്ക് സമീപമുള്ള ഗാലിയാനോ ദ്വീപിന്റെ തീരത്ത്, ഒരു ടെന്നീസ് കോർട്ടിനോളം മാത്രം വിസ്തൃതിയിൽ ഒരുകോടിയിലേറെ കക്കകൾ ചത്തൊടുങ്ങിയതായി കണക്കാക്കപ്പെടുന്നു. മറ്റൊരിടത്ത് ഒരു കിലോമീറ്ററിനുള്ളിൽ നൂറു കോടിയിലധികം ബാർണക്കിളുകൾ (കട്ടി പുറന്തോടുള്ള, പാറകളിൽ പറ്റി ജീവിക്കുന്ന ) ചത്തൊടുങ്ങി. ഈ കണക്കുകൾ ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ പ്രദേശങ്ങളിലേത് മാത്രം. ബ്രിട്ടീഷ് കൊളംബിയ യുണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റഫർ ഹാർലിയാണ് അവിടുത്തെ കടലിന്റെ ആവാസവ്യവസ്ഥ തിരിച്ചു വരാനാകാത്ത തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണെന്ന വിവരം ലോകത്തെ അറിയിച്ചത്. ഇതിന്റെ എത്രയോ മടങ്ങായിരിക്കും ഈ അനന്ത സാഗരങ്ങളുടെ അറിയാ ഗർഭങ്ങളിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം. 

ക്യാനഡ ഒരു കടൽത്തീര രാജ്യമാണ്. സസ്ക്യാച് വെനും, ആൽബർട്ടയും (Alber­ta and Saskatchewan) ഒഴികെയുള്ള എല്ലാ പ്രോവിന്‍സുകൾക്കും കടൽത്തീരം സ്വന്തമായുണ്ട്. ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയതാണ് ക്യാനഡയുടെ കടൽത്തീരം. 243 000 കി. മി. ദൈർഘ്യ മുള്ള ആർക്ടിക്, അറ്റ്ലാൻറിക്ക്, പസഫിക് എന്നീ മൂന്നു മഹാ സമുദ്രങ്ങൾ പങ്കു ചേരുന്ന ക്യാനഡയുടെ തീരം മനോഹാരിതയുടെ, ജൈവവൈവിധ്യത്തിന്റെ, അസംസ്കൃത സമ്പത്തിന്റെയൊക്കെ അളവറ്റ ഈട് വെപ്പുകളാണ്. 6.5 ദശലക്ഷത്തോളം വരുന്ന തീരവാസികളായ കനേഡിയൻ ജനത ആയിരക്കണക്കിന് വർഷങ്ങളായി ഉപ ജീവനത്തിനാശ്രയിച്ചു വരുന്നത് ഈ അസംസ്കൃത വിഭവങ്ങളായിരുന്നു. വര്‍ഷംതോറും ഏതാണ്ട് 400 ദശലക്ഷം കോടി ഡോളറിന്റെ വിദേശ നാണ്യവും ഇവിടുത്തെ തുറ മുഖങ്ങളിലൂടെ പുറത്തേക്കൊഴുകിയ കടൽ, സമ്പത്ത് നേടിക്കൊടുത്തിരുന്നു. കിഴക്ക്, വടക്ക്. പടിഞ്ഞാറ്, എന്നിങ്ങനെ മൂന്നു ദിശകളിലായാണ് ഇവിടുത്തെ തീരങ്ങൾ.

ഈ വർഷത്തെ അനുഭവ പാഠങ്ങൾ കണക്കിലെടുത്ത്, ഇപ്പോൾതന്നെ കാലാവസ്ഥാവ്യതിയാനത്തിന്റെ അമിതാവസ്ഥകളെ അതിജീവിക്കാനുള്ള മുന്നൊരുക്കങ്ങൾ ആ രാജ്യം തുടങ്ങിക്കഴിഞ്ഞു.
ക്യാനഡയിലെ ഈ സംഭവവികാസങ്ങൾക്ക് ചൂടാറുമുമ്പേ, 2021 ആഗസ്റ്റ് 9 ന് ഐപി സി സി യുടെ ആറാമത് റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കാനും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കാനുമായി ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗവും( UNEP) വേൾഡ് മെറ്റീരോളജിക്കൽ ഓർഗനൈസേഷനും (WMO) ചേർന്ന് 1988 ൽ രൂപീകരിച്ചതാണ് ഇന്റർ ഗവണ്മെന്റൽ പാനൽ ഓഫ് ക്ലൈമെറ്റ് ചേഞ്ച്( IPCC). 5 വർഷം കൂടുമ്പോൾ ഇന്റർ ഗവണ്മെന്റൽ പാനൽ ഓഫ് ക്ലൈമെറ്റ് ചേഞ്ച്, റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. 1990, 1995, 2001, 2007, 2014 എന്നീ വർഷങ്ങളിലായി ഇതിനകം അഞ്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് ഈ റിപ്പോർട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്, ഐപി സി സി വർക്കിംഗ് ഗ്രൂപ്പ് മനുഷ്യരാശിക്ക് നൽകുന്ന ചുവന്ന അപകട സൂചന എന്നാണ്. 

വ്യവസായവൽക്കരണത്തിനു മുന്‍പ് 1850–1900 കാലഘട്ടത്തിൽ നിന്ന് ഭൂമിയും പരിസ്ഥിതിയും കാലാവസ്ഥയും, മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം വലിയ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു. ഈ മുന്നറിയിപ്പാണ് ഓരോ പഠന റിപ്പോർട്ടിലൂടെയും ഐപിസിസി നൽകിക്കൊണ്ടിരുന്നത്. ആഗോളതലത്തിൽ നൂറു കണക്കിനു ദശലക്ഷം ജനങ്ങൾക്ക് സമുദ്ര നിരപ്പുയർന്നു വാസസ്ഥലവും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടും. 2007 മുതൽ എല്ലാ റിപ്പോര്‍ട്ടുകളിലും കടൽത്തീരങ്ങൾ നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. 

എന്നാൽ ക്യാനഡയിൽ സമുദ്ര നിരപ്പുയരുന്നതോടൊപ്പം അമിതമായ ഉഷ്ണതരംഗങ്ങൾ പോലെ നിരവധി പ്രശ്നങ്ങൾ ഈ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെയും, വാൻകൂവറിന്റെയും തീരങ്ങളിൽ ആ തിരക്കഥ അരങ്ങേറിയതുപോലെയായി ജൂണിലെ സംഭവ വികാസങ്ങൾ. പടിഞ്ഞാറൻ തീരത്തെ താപ വർധനമൂലം താറുമാറായ ആവാസ വ്യവസ്ഥയിൽ നിന്ന് സാൽമൺ പോലുള്ള മത്സ്യങ്ങളും മറ്റും വടക്കൻ തീരത്തേക്ക് പലായനം ചെയ്തിരിക്കുന്നതായി മത്സ്യഗവേഷകർ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്യാനഡഗയിലെ സർക്കാർ സാൽമൺ മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന ആദ്യ രാഷ്ട്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.