23 April 2024, Tuesday

‘ജസരി’ ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ ഗാനവിരുന്നിനെ നെഞ്ചിലേറ്റി സംഗീതാസ്വാദകര്‍

പി ആർ സുമേരൻ
November 15, 2022 10:07 am

ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താൻനാണ്. സംഗീതം കൈലാഷ് മേനോന്‍. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്. 

ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷിന് ലഭിച്ചിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു ചിത്രവുമാണ്. ലക്ഷദ്വീപിൻ്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് — നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍.

Eng­lish Summary:‘Jasari’ lan­guage song; Music lovers cher­ish the rare song feast in Malay­alam cinema
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.