തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കോടതി. 800 കിലോ വെള്ളിയും 28 കിലോ സ്വർണം അടക്കമുള്ള കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും നല്‍കേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സർക്കാരിനു വിട്ടു നൽകാൻ ബംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്വര്‍ണവും വെള്ളിയും കൂടാതെ വജ്രാഭരണങ്ങൾ, 750 ചെരുപ്പുകൾ, 91 വാച്ചുകൾ, പട്ടു സാരികൾ, 12 ഫ്രിഡ്ജ്, 44 എസി എന്നിവ പിടിച്ചെടുത്തിരുന്നു.
2004ലാണ് ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റർ ചെയ്തത്. സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്.
66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. അതേ വർഷം തന്നെ ചെന്നൈ കോടതി ശശികല, വളർത്തുമകൻ സുധാകരൻ, മറ്റൊരു സഹായി ഇളവരശി എന്നിവരെയും കേസിൽ ഉൾപ്പെടുത്തി. 2002ൽ ജയലളിത വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ ന്യായമായ വിചാരണ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഡിഎംകെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചു. ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി വിചാരണ ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.
2014ല്‍ ജയലളിതക്ക് 100 കോടി രൂപ പിഴയും നാല് വർഷം തടവും ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2015ൽ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.