
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വെള്ളിയാഴ്ച കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ എല്ലാ ഭക്ഷണശാലകളോടും ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നു. മുസാഫർനഗറിലെ പൊലീസ് നേരത്തേയിറക്കിയ ഉത്തരവുകൾ പ്രതിഷേധത്തെത്തുടര്‍ന്ന് അസാധുവാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. കന്‍വാര്‍ തീർത്ഥാടകരുടെ വിശ്വാസശുദ്ധി നിലനിർത്തുന്നതിനാണിതെന്ന് വിശദീകരിക്കുകയും ചെയ്തു. ഹലാൽ സർട്ടിഫിക്കേഷനോടെ ഉല്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചതോടെ കൂടുതൽ ജില്ലകളിലേക്ക് തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുപി പൊലീസ്.
ഹിന്ദു നാമധാരികളായ മുസ്ലിങ്ങൾ തീർത്ഥാടകർക്ക് മാംസാഹാരങ്ങൾ വിൽക്കുന്നുവെന്ന് യുപി മന്ത്രി കപിൽ ദേവ് അഗർവാൾ ആരോപിച്ചിരുന്നു. അവർ വൈഷ്ണോ ധാബ ഭണ്ഡാർ, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകളില്‍ സസ്യേതര ഭക്ഷണം വിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. 22ന് കൻവാർ യാത്ര ആരംഭിക്കാനിരിക്കെ യാത്രാ വഴിയിലെ ഭക്ഷണശാലകളോട് ഉടമകളുടെ പേരുകൾ ബോർഡിൽ രേഖപ്പെടുത്താൻ ഉത്തരാഖണ്ഡ് പൊലീസും നിർദേശം നൽകിയിട്ടുണ്ട്. ബിജെപി സര്‍ക്കാരുകളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് പവൻഖേര പറഞ്ഞു. ഹിറ്റ്ലർ ജർമ്മനിയിൽ ജൂതവ്യാപാരികളെ ബഹിഷ്കരിച്ച സംഭവത്തെ ഓർമ്മിപ്പിക്കുന്നുവെന്നാണ് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി പറഞ്ഞത്. ശിവഭക്തരുടെ വാർഷിക തീർത്ഥാടനമായ കൻവാർ യാത്ര ജൂലൈ 22 നാണ് തുടങ്ങുന്നത്. ‘മതപരമായ ഘോഷയാത്രയ്ക്കിടയില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഭക്ഷണശാലകളോട് ഉടമയുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിച്ചത്’ എന്നാണ് പൊലീസ് പറയുന്നത്.
കൻവാരികൾക്കിടയിൽ ആശയക്കുഴപ്പവും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇതെന്ന് മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമപരമായ വംശീയ വേർതിരിവിലൂടെ ഒരു വിഭാഗത്തിന് രാഷ്ട്രീയ, പൗരാവകാശങ്ങൾ വ്യവസ്ഥാപിതമായി നിഷേധിക്കുന്ന ‘ജൂത ബോയ്‌കോട്ടി‘ന് തുല്യമായ ഇത്തരം നിർദേശം പൊലീസ് നൽകിയത് എന്തിനെന്ന് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ ജാവേദ് അക്തർ ചോദിച്ചു. യഹൂദ മതക്കാരുടെ വ്യാപാരം ബഹിഷ്കരിക്കാൻ 1933 ഏപ്രിലിൽ ഹിറ്റ്ലറുടെ നാസി ഭരണകൂടം ആരംഭിച്ചതാണ് ‘ജൂത ബോയ്‌കോട്ട്’. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വിവേചനമല്ല ലക്ഷ്യമെന്നും ഭക്തർക്ക് സൗകര്യമൊരുക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.