16 April 2024, Tuesday

Related news

April 14, 2024
April 14, 2024
April 14, 2024
April 13, 2024
April 13, 2024
April 12, 2024
April 11, 2024
April 11, 2024
April 10, 2024
April 10, 2024

തെരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടു പിടിച്ച് ഝാർഖണ്ഡ് ഭരണം: അട്ടിമറിക്കാന്‍ ബിജെപി

Janayugom Webdesk
റാഞ്ചി
August 25, 2022 10:50 pm

ഝാർഖണ്ഡില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് അട്ടിമറിനീക്കത്തിന് ബിജെപി. മുഖ്യമന്ത്രി ഹേമന്ത് സൊരേനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുമെന്ന വിശ്വാസത്തിൽ പ്രതിപക്ഷ സർക്കാരിനെ അമറിച്ചിടാന്‍ ബിജെപി കുതന്ത്രം. അനധികൃത ഖനി അലോട്ട്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പൂർത്തിയായി ഉടൻ വിധി ഉണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അട്ടിമറിയിലൂടെ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നത്. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് കൂടിയായ ഹേമന്ത് സൊരേനെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തതായി രാജ്ഭവൻ വൃത്തങ്ങൾ തന്നെ ചില മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്വന്തം പേരിൽ ഖനനം അനുവദിച്ച നടപടിക്കെതിരെ ഗവർണർക്ക് ബിജെപി പരാതി നൽകിയിരുന്നു.

ഗവർണർ രമേഷ് ബെെസ് ഇതില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അഭിപ്രായം തേടി. മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാനാകുമെന്ന് കമ്മിഷൻ അറിയിച്ചതായാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരം. തെരഞ്ഞെടുപ്പ് കമ്മിഷൻ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതു തന്നെ തിരക്കഥ തയാറാക്കിയത് ബിജെപിയാണെന്ന് തെളിയിക്കുന്നു. ഒരു ബിജെപി എംപിയും അദ്ദേഹത്തിന്റെ പാവകളായ ചില പത്രപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇസിഐ റിപ്പോർട്ട് തയാറാക്കിയതെന്ന് സൊരേന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ ഗവർണറിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ കല്ല് ഖനനത്തിന്, ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി അനുമതി നൽകിയെന്നാണ് ബിജെപിയുടെ ആരോപണം.

ഇതിന്റെ അടിസ്ഥാനത്തിൽ ഹേമന്ത് സൊരേനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ ഒമ്പത് എ പ്രകാരം സൊരേനെ അയോഗ്യനാക്കണമെന്ന പരാതിയനുസരിച്ചാണ് വിചാരണ നടത്തിയത്. ഗവർണർക്ക് കമ്മിഷൻ നൽകിയ അഭിപ്രായത്തിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെയാണ് മുദ്രവച്ച കവറിൽ രാജ്ഭവനിലേക്ക് അഭിപ്രായം അയച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡൽഹിയിലുള്ള ഗവർണർ രമേഷ് ബൈസ് ഉടൻ റാഞ്ചിയിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്. കേസിൽ സൊരേനെതിരെ വിധിയുണ്ടാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് സൂചന നല്കിയിട്ടുണ്ടെന്നാണറിയുന്നത്. ഹേമന്ത് സൊരേനെ അയോഗ്യനാക്കുന്നത് സർക്കാരിനെ അസ്ഥിരപ്പെടുത്തും. ഈ സാഹചര്യം മുതലെടുത്ത് പതിവു രീതിയിൽ എംഎൽഎമാരെ ചാക്കിടാനാണ് ബിജെപി നീക്കം. കഴിഞ്ഞമാസം ജെഎംഎം സഖ്യസര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ബിജെപി നല്കിയ പണം ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പിടിയിലായിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. അതിനിടെയാണ് ഗവര്‍ണര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവരെ ഉപയോഗിച്ച് അട്ടിമറിക്കുന്നതിനുള്ള കുതന്ത്രം രൂപപ്പെടുന്നത്.

Eng­lish Sumam­ry: Jhark­hand admin­is­tra­tion in col­lab­o­ra­tion with the Elec­tion Com­mis­sion: BJP to overthrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.