വളരുംതോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളകോൺഗ്രസിൽ പുതിയൊരു കൂടിച്ചേരൽ കൂടി. ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങളുടെ പിളർപ്പിന് ശേഷം ഇന്ന് പി സി തോമസ് ‑ജോസഫ് വിഭാഗങ്ങൾ ഒന്നിച്ചതാണ് കേരളകോൺഗ്രസ് ചരിത്രത്തിലെ പുതിയ അധ്യായം. കടുത്തുരുത്തിയിൽ നടന്ന മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പി സി തോമസാണ് പ്രഖ്യാപനം നടത്തിയത്.
പാർട്ടിയും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിനെന്ന കോടതിവിധിയോടെ ആശങ്കയിലായിരുന്ന ജോസഫ് വിഭാഗം ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് പി സി തോമസ് വിഭാഗവുമായി യോജിക്കുന്നത്. എൻഡിഎയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന കാരണത്താൽ പി സി തോമസും ഏറെ കാലമായി എൻഡിഎയുമായി ഇടഞ്ഞാണ് നിന്നിരുന്നത്. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റ് നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് നേതാവ് പി സി തോമസ് എൻഡിഎ വിട്ടത്.
പാർട്ടിയുടെ പേരും ചിഹ്നവും ഇല്ലാതായതോടെ യുഡിഎഫിൽ ജോസഫ് വിഭാഗത്തിനെതിരെ ഏറെ അമർഷമുയർന്നിരുന്നു. ജോസഫിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന എല്ലാവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന നിലയിൽ മത്സരിക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഏതെങ്കിലും കാര്യത്തിൽ വിപ്പ് നൽകേണ്ടുന്ന സാഹചര്യം വന്നാൽ ഇവർക്ക് വിപ്പ് നൽകാനാവില്ല എന്നത് യുഡിഎഫിന് തിരിച്ചടിയായിരുന്നു.
ഇതിനിടെ പുതിയ പാർട്ടി എന്ന നീക്കവുമായി മുന്നോട്ട് പോകാൻ ജോസഫ് ശ്രമിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.ഔദ്യോഗിക പാർട്ടിയുടെ ലേബലിൽ അല്ലാത്തതിനാൽ ജോസഫിനൊപ്പമുള്ള സ്ഥാനാർത്ഥിക്ക് ഏകീകൃത ചിഹ്നം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നില്ല. സ്ഥാനാർത്ഥികൾക്ക് ഏകീകൃത ചിഹ്നം ലഭിക്കാൻ ജോസഫ് നീക്കം നടത്തിയെങ്കിലും അതും സാധിച്ചിരുന്നില്ല. പാർട്ടി സ്ഥാനാർത്ഥികൾക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറുപാർട്ടിയിൽ ലയിക്കാൻ നടത്തിയ നീക്കത്തിന്റെ കൂടി ഭാഗമാണ് ഈ നടപടി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു പി ജെ ജോസഫിന്റെ നിർദ്ദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാനാവും. നിലവിലെ സാഹചര്യത്തിൽ ജോസഫ് പുതിയ പാർട്ടി രൂപീകരിച്ചാൽ പോലും ബ്രാക്കറ്റുള്ള പാർട്ടിയായി നിലനിൽക്കാനേ സാധിക്കൂ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. സൈക്കിൾ ചിഹ്നം ലഭിക്കാൻ ഇലക്ഷൻ കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് സാധ്യമായില്ലെങ്കിൽ പാർട്ടി കൂടിയാലോചിച്ച് മറ്റൊരു ചിഹ്നം തീരുമാനിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു.
പി ജെ ജോസഫ് തന്നെയായിരിക്കും പാർട്ടി ചെയർമാൻ. വർക്കിംഗ് ചെയർമാൻ സ്ഥാനമാണ് പി സി തോമസിന്റെ ആവശ്യം. പി ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ടാണ് പി സി തോമസ് വിഭാഗം മുന്നണിയിലേക്ക് വരുന്നതെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്.എന്നാൽ സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി ജെ ജോസഫ് ഇപ്പോൾ പി സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പറഞ്ഞു.
ENGLISH SUMMARY: JOSE K MANI ABOUT JOSEPH PC THOMAS ALLIANCE
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.