മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ മംഗലാപുരത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവർത്തകരെ എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ കൊല്ലപ്പെട്ടവരുരെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് ആരോപണം. ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, മീഡിയ വണ്‍, ന്യൂസ് 18 അടക്കം പത്തോളം വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരെയുമാണ് കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തിയത്. ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി വന്‍പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്ബ് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് കര്‍ഫ്യൂ ഉണ്ടായിരുന്നത്. കര്‍ണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസ് വിന്യസമുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.