ഈ ഓണത്തിന് കൊച്ചിയിൽ നായ്ക്കളും പൂച്ചകളുമുൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആൺവർഗത്തിലും പെൺവർഗത്തിലും പെട്ട വളർത്തുമൃഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികൾ എത്തിയിരിക്കുന്നത്.
കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷർട്ടുകൾ ആൺമൃഗങ്ങൾക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെൺമൃഗങ്ങൾക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകൾ, ബന്ധനാസ്, ബോ ടൈകൾ എന്നിവയുമുണ്ട്. 399 രൂപ മുതൽ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാൻഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാർട്ണർമാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സർക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിർമിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്.
കോവിഡ് മൂലം മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കൾക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളർത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിലും വിൽപ്പന വർധിക്കുന്നുണ്ട്.
വളർത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാൽ ഓണക്കോടി ഇതാദ്യമായിരിക്കും. തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളർത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 96330 11711
English Summary: Just dogs in support of government handloom challenge
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.