29 March 2024, Friday

മലയാള ഭാഷയ്ക്കായി സ്ഥിരം സമരവേദി ഉണ്ടാക്കേണ്ട സാഹചര്യം: കെപി രാമനുണ്ണി

Janayugom Webdesk
കോഴിക്കോട്:
November 6, 2021 7:55 pm

മലയാള ഭാഷയ്ക്ക് വേണ്ടി സ്ഥിരമായ ഒരു സമരവേദി ഉണ്ടാക്കേണ്ട സാഹചര്യത്തിലൂടെയാണ് കേരളം പോകുന്നതെന്ന് എഴുത്തുകാരൻ കെ പി രാമനുണ്ണി. മാതൃഭാഷ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, മലയാളം പഠിച്ചവർ വേണം മലയാളം പഠിപ്പിക്കാൻ തുടങ്ങിയ ആവശ്യങ്ങളുമായി ഐക്യമലയാളപ്രസ്ഥാനം സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരവാരം സമാപനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവാരമല്ല സമരവർഷം തന്നെ തീർക്കേണ്ടിവരും. അതിനായി വർഷങ്ങളോളം ഉപവാസമിരിക്കാനുള്ള സമരസഖാക്കളെ സജ്ജമാക്കേണ്ടിവരും. മലയാള ഭാഷയുടെകാര്യത്തിൽ വിനാശകരമായ അവസ്ഥയാണ് കേരളത്തിൽ. അധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇതൊന്നും കണ്ടെന്ന് നടിക്കുന്നുപോലുമില്ല. തമിഴ്‌നാട്ടിലോ മറ്റോ ആണെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ. കേരളത്തിലെ പൊതുസമൂഹംപോലും ഭാഷയുടെ കാര്യത്തിൽ ഗൗരവം കാണിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
അഷ്റഫ് കുരുവട്ടൂർ (യുവകലാസാഹിതി), ഡോ. യു ഹേമന്ത് കുമാർ (പുരോഗമന കലാ സാഹിത്യസംഘം), കെ കെ ശിവദാസൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഇ ആർ ഉണ്ണി (സംസ്കാര സാഹിതി), ), എൻ വി ബാലകൃഷ്ണൻ (ജനാധിപത്യ വേദി), അതുല്യ കെ എം (വിദ്യാർത്ഥി മലയാള വേദി) കെ എം ഭരതൻ ( മലയാള ഐക്യവേദി) തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.