കാബൂളില്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് അമേരിക്കന്‍ റോക്കറ്റാക്രമണം. കാബൂൾ വിമാനത്താവളത്തിനു പുറത്താണ് റോക്കറ്റ് പതിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 182 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച കാബൂൾ വിമാനത്താവളത്തിനു പുറത്ത് റോക്കറ്റ് ആക്രമണം നടന്നതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. 11 സെക്യൂരിറ്റി ഡിസ്ട്രിക്ടിലെ ഖാജെ ബാഗ്രയിലുള്ള ഗുലൈ പ്രദേശത്താണ് റോക്കറ്റ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു . ഒരുവീട്ടിലാണ് റോക്കറ്റ് വന്നുപതിച്ചത്. രണ്ടുപേർ മരിച്ചതായും മൂന്നുപേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ ഒരു കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ റോക്കറ്റ് ആക്രമണം റിപ്പോർട്ട് ചെയ്തത്. 24 മുതൽ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന സൂചനയാണ് ബൈഡൻ നൽകിയത്. ഐഎസിന്റെ ഉപവിഭാഗമായ ഐഎസ് ഖുറാസാൻ ആണ് കാബൂൾ വിമാനത്താവളത്തിനു പുറത്തെ കവാടത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് സ്ഫോടനം നടത്തിയത്. 169 അഫ്ഗാൻ പൗരൻമാരും 13 യു.എസ് സൈനികരുമാണ് കൊല്ലപ്പെട്ടത്. 143 പേർക്ക് പരിക്കേറ്റു. അതേസമയം, വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിന് നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെന്റഗൺ അറിയിച്ചു. യുഎസ് ആക്രമണത്തിൽ ജലാലബാദ് നഗരത്തിൽ കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരെ ഇനിയും ആക്രമണമുണ്ടായേക്കുമെന്ന് യുഎസ് പ്രതികരിച്ചു.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.