കേന്ദ്രത്തിന്റെ നിഷേധാത്മകമായ നിലപാട് നമ്മുടെ പൊതുവിതരണ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമല്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എന്തുതരത്തിലുള്ള അരി വിതരണം ചെയ്യണം എന്നുപറയാൻ സംസ്ഥാനഗവൺമെന്റിന് അധികാരമില്ല. ഇക്കാര്യം തീരുമാനിക്കുന്നത് ഫുഡ്കോർപ്പറേഷൻ ഓഫ് ഇന്ത്യയും കേന്ദ്രവുമാണ്. സംസ്ഥാനഗവൺമെന്റുമായി ആലോചിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി ഉദ്യോഗസ്ഥന്മാർ എടുക്കുന്ന തീരുമാനം ഭക്ഷ്യവിതരണ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉത്സവകാലയളവിൽ പച്ചരി ലഭിക്കുക എന്നുപറയുന്നത് അത്യാവശ്യമാണ്. എന്നാൽ ഇപ്പോൾ പച്ചരി വിതരണം പലയിടത്തും നടക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (കെആർഇഎഫ്-എഐടിയുസി) സംസ്ഥാന സമ്മേളനം കൊല്ലത്ത് ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ (സോപാനം ആഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷാനിയമം കേന്ദ്രം പാസാക്കിയതോടെ കേരളത്തിൽ പ്രത്യേകമായി ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കി. ഭക്ഷ്യകമ്മി നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കിവന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം നടത്താനാകാതെ വന്നു. പുതിയ നിയമം വന്നപ്പോൾ എല്ലാവർക്കും റേഷൻ എന്നത് വരുമാനത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തേണ്ടി വന്നു. കേരളം പോലൊരു സംസ്ഥാനത്തിന് അതൊട്ടും അനുയോജ്യമല്ല. യുപിഎ സർക്കാരായിരുന്നു ആ നിയമം കൊണ്ടുവന്നത്. അന്ന് നിലവിലുണ്ടായിരുന്ന കോൺഗ്രസ് ഗവൺമെന്റ് ആ നിയമം പാസാക്കിയതായി അറിഞ്ഞ മട്ട് കാണിച്ചില്ല. പുതിയ കേന്ദ്രസർക്കാർ വന്നപ്പോള്‍ പൊതുവേ അവർ കേരളത്തോട് വിവേചന പൂർണ്ണമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ നിയമവും നടപ്പാക്കി. എല്‍ഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്ന സമയമായിരുന്നു അത്.
നിശ്ചിത സമയത്തിനുള്ളിൽ നിയമം നടപ്പാക്കിയില്ലെങ്കിൽ കേരളത്തിനുള്ള അരി വിഹിതം വെട്ടിക്കുറയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് കേരളത്തിനെ പ്രതികൂലമായി ബാധിക്കുമെങ്കിൽ പോലും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നാം നടപ്പാക്കിയത്. ഫുഡ്കോർപ്പറേഷൻ ഗോഡൗണുകളില്‍ നിന്നും എടുക്കുന്ന ഭക്ഷ്യധാന്യം റേഷൻവിതരണക്കാരുടെ കയ്യിൽ എത്തിക്കുന്നത് മൊത്തവിതരണക്കാരായിരുന്നു. അവരെ എൽഡിഎഫ് സർക്കാർ പൂർണ്ണമായി ഒഴിവാക്കി. ഈ രംഗത്ത് ഒട്ടേറെ പരിഷ്ക്കാരങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയെങ്കിലും പരാതികൾ പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. വിതരണത്തിന് ലഭിക്കുന്ന അരി അതേഅളവിൽ ഉപഭോക്താവിന് ലഭ്യമാക്കണം. ഇന്നതിന് കഴിയുന്നില്ലെന്ന പരാതിയുണ്ട്. അതിനുള്ള തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജെ ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു.
English Summary: Kananm rajendran against central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.