സിപിഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനഗണമന യാത്ര ബിഹാറിന്റെ ഗ്രാമ നഗരങ്ങളെ ഇളക്കിമറിച്ച് മൂന്നാം ദിവസത്തിലേയ്ക്ക്. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ബിഹാറിൽ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാഗാന്ധിയുടെ ആശ്രമത്തിൽ വച്ചാണ് കനയ്യയുടെ നേതൃത്വത്തിലുള്ള ഒരുമാസം നീണ്ടുനില്ക്കുന്ന ജനഗണമന യാത്ര പര്യടനം തുടങ്ങിയത്. കടന്നുപോകുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് യാത്രയെ സ്വീകരിക്കാനും പ്രസംഗങ്ങൾ കേൾക്കാനും തടിച്ചുകൂടുന്നത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കനയ്യയുടെ നേതൃത്വത്തിൽ സിപിഐയും ബഹുജനസംഘനകൾക്കും പുറമേ നൂറുകണക്കിന് സംഘടനകളുടെ പിന്തുണയോടെയാണ് യാത്ര മുന്നേറുന്നത്.രണ്ടാം ദിവസമായ വെള്ളിയാഴ്ച ഗോപാൽഗഞ്ചിലും സിവാനിലും നടന്ന വൻപൊതുസമ്മേളനങ്ങളിൽ ജനഗണമന യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ വിളിച്ചോതുന്ന പങ്കാളിത്തമാണുണ്ടായത്.
ഗാന്ധി രക്തസാക്ഷിദിനത്തിൽ ആയിരങ്ങൾ ലോംഗ് മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കനയ്യയെ അറസ്റ്റ് ചെയ്ത് യാത്ര തടയുന്നതിന് ശ്രമമുണ്ടായെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം കനയ്യയെ വിട്ടയക്കുകയായിരുന്നു. 30 ദിവസം ബിഹാർ സംസ്ഥാനത്തെ 35 ജില്ലകളിലെയും ഗ്രാമനഗരങ്ങളിലൂടെ സഞ്ചരിച്ച ശേഷമായിരിക്കും യാത്ര സമാപിക്കുക. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിന്റെ രാഷ്ട്രീയഭൂമിക മാറ്റിമറിക്കാൻ പര്യാപ്തമാവുന്നതായി ജനഗണമന യാത്ര മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
English summary: Kanaya kumar’s janganman yathra third day
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.