ഒരിടവേളക്ക് ശേഷം കോന്നി ആനത്താവളത്തിലെത്തുന്നവരെ കുറുമ്പുകൊണ്ടും കുസൃതികൊണ്ടും ആനന്ദിപ്പിക്കാന്‍ പുതിയ അതിഥിയെത്തി. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്പോസ്റ്റിന് സമീപം ജനവാസമേഖലയിൽ കൂട്ടം തെറ്റി കണ്ടെത്തിയ കുട്ടികൊമ്പന് കോന്നി ആനത്താവളത്തിൽ വീടൊരുങ്ങി. രാവിലെ അഞ്ച് മണിയോടെ പത്തനംതിട്ട വലിയകോയിക്കലിൽ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് കുട്ടികൊമ്പനെ ആനത്താവളത്തിൽ എത്തിച്ചത്.
ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എസ് മണി, കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആനകുട്ടിയെ കോന്നിയിൽ എത്തിച്ചത്. കോന്നി ഡിഎഫ്ഒ ശ്യാം മോഹൻലാൽ, കോന്നി റേഞ്ച് ഓഫീസർ ജോജി ജയിംസ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആനക്കൂട്ടിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആനത്താവളത്തിൽ ഒരുക്കിയിരുന്നു.
കോന്നി ഇക്കോ ടൂറിസം സെന്ററിലെ പേപ്പർ നിർമ്മാണ യൂണിറ്റിന് സമീപം മുളകൊണ്ട് വേലികെട്ടിയാണ് ആനകുട്ടിക്ക് സംരക്ഷണമൊരുക്കിയിരിക്കുന്നത്. പിന്നീട് ഇതിനെ ആനകൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം. കുട്ടികൊമ്പന് കണ്ണനെന്നാണ് പേര് നൽകിയിരിക്കുന്നതെങ്കിലും ഔദ്യോഗിക നാമകരണം പിന്നീട് ഉണ്ടാകും. ലാക്ടോജനും പാൽപ്പൊടിയും ചേർന്ന ദ്രവരൂപത്തിലുള്ള ആഹാരമാണ് ആനകുട്ടിക്ക് നൽകുന്നത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് കണ്ണനെ കോന്നിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുട്ടിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയും പരിപാലനവും വിലയിരുത്താൻ കൊല്ലം സിസിഎഫ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കോന്നി, റാന്നി ഡിഎഫ്ഒമാർ കൊച്ചുകോയിക്കൽ സ്റ്റേഷനിൽ എത്തിയിരുന്നു. ആങ്ങമൂഴിയിൽ ഓഗസ്റ്റ് 19 ന് കൂട്ടം പിരിഞ്ഞ് കണ്ടെത്തിയ കുട്ടികൊമ്പനെ കാടുകയറ്റി വിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വനമേഖലയിൽ പ്രത്യേക കൂടൊരുക്കി അധികൃതർ കാത്തിരുന്നു. ആനക്കൂട്ടത്തിന് പൊളിച്ച് മാറ്റാവുന്ന രീതിയിലാണ് കൂട് സജ്ജമാക്കിയിരുന്നത്. എന്നാൽ ശ്രമം വിഫലമായതിനെ തുടർന്ന് വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കോന്നിയിലേക്ക് കൊണ്ടുവരാൻ ധാരണയാവുകയായിരുന്നു. കുട്ടിക്കൊമ്പൻ കൂടി എത്തിയതോടെ ആറ് ആനകളുമായി കോന്നി ആനത്താവളം വീണ്ടും സജീവമായി.
ENGLISH SUMMARY:Kannan is the new guest at the Konni Elephant Sanctuary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.