കർക്കടക വാവുബലിയോടനുബന്ധിച്ച് പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, അപകട സാധ്യത കണക്കിലെടുത്ത് ശംഖുംമുഖം തീരപ്രദേശത്ത് ബലിതർപ്പണം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പർജൻ കുമാർ അറിയിച്ചു. തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ വാവുബലിയോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഭക്ത ജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുന്നതിന് പൊലീസ് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബിഎൻവി സ്കൂൾ, അർച്ചന ഹോട്ടലിനു എതിർവശത്തും സമീപത്തുമുള്ള ഗ്രൗണ്ടുകളിലും ബൈപാസിന്റെ ഇരുവശത്തും ട്രാഫിക് തടസങ്ങൾ കൂടാതെ പാർക്ക് ചെയ്യേണ്ടതാണ്. കഴിവതും ടൂ വീലർ സംവിധാനം ഉപയോഗിക്കേണ്ടതും, ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കേണ്ടതുമാണ്.
അമ്പലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളതും 500-ഓളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ളതുമാണ്. ബാലരാമപുരം, നെയ്യാറ്റിൻകര, വെങ്ങാനൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാഴമുട്ടം വഴി തിരുവല്ലം ഭാഗത്തേക്ക് വരേണ്ടതാണ്. തമ്പാനൂർ, ശംഖുംമുഖം, കഴക്കൂട്ടം, കിഴക്കേക്കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്നവർ തിരുവല്ലം പാലം വഴി ടോൾ ഗേറ്റിന് സമീപം റോഡരികിൽ പാർക്ക് ചെയ്യേണ്ടതാണ്. വെള്ളായണി, കരുമം, കൈമനം വഴി വരുന്നവർ ബിഎൻവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. തിരുവല്ലം ജംഗ്ഷൻ മുതൽ പാച്ചല്ലൂർ വരേയും ക്ഷേത്രത്തിന് സമീപത്തുനിന്നും അമ്പലത്തറ വരെയും തിരുവല്ലം എൽപിഎസ് റോഡിൽ ബിഎൻവി വരെയും പാർക്കിങ് അനുവദിക്കുന്നതല്ലെന്നും കമ്മിഷണര്‍ അറിയിച്ചു.
English Summary:Karkataka Vav Bali: Balitarpanam is not allowed on Shankhummugam shore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.