19 April 2024, Friday

ജില്ലയുടെ സ്വന്തം ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്

Janayugom Webdesk
കാസര്‍കോട്
October 11, 2021 6:00 pm

സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി 
പൊതുമേഖലയിലെ ജില്ലയുടെ ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ ജില്ലാ നിര്‍മിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ വ്യവസായ കേന്ദ്രം മാനജേര്‍ കെ.സജിത് കുമാര്‍, ഡോ.എ.ടി.മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ എത്തിയത്. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെയാണ് സമീപഭാവിയില്‍ ജില്ലയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ പ്ലാന്റിനുള്ള 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കി. ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തി. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസാണ് കാസര്‍കോട്ടെ പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.